Showing posts with label യാത്രാവിവരണം. Show all posts
Showing posts with label യാത്രാവിവരണം. Show all posts

Sunday, June 4, 2017

വഫ്രയിലൊരു തണുത്ത വെളുപ്പാൻ കാലത്ത്

രു വർഷം മുമ്പ് സാൽമിയാ ഗാർഡനിൽ ഫേസ്ബുക്ക് സഞ്ചാരി കൂട്ടായ്മയുടെ അഡ്മിൻ ഷാമോന്റെ നേതൃത്വത്തിൽ കുവൈത്തിലെ യാത്രാസ്നേഹികൾ ഒത്ത് കൂടിയപ്പോൾ എല്ലാവരുടേയും മനസ്സിലുണ്ടായിരുന്ന വലിയൊരു ചോദ്യം വിനോദയാത്രകൾ പോകാനും കണ്ട് രസിക്കാനും പ്രകൃതിയിൽ അലിഞ്ഞ് ചേരാനും കുവൈത്തിൽ സ്ഥലമുണ്ടോ എന്നതായിരുന്നു. ആദ്യ സമാഗമത്തിന് വാർഷികമായപ്പോൾ തന്നെ ആറ് യാത്രകൾ നടത്തി മലയാളികൾ ഒത്ത് പിടിച്ചാൽ മല മാത്രമല്ല വേണമെങ്കിൽ മലപ്പുറം തന്നെ കുവൈത്തിൽ ഫിറ്റ് ചെയ്യിക്കാൻ കെല്പുള്ളവരാണെന്ന് തെളിയിച്ചിരിക്കുകയാണ്.മലയാള മണ്ണിന്റെ പ്രകൃതി രമണീയത യാത്രകളിലൂടെ കണ്ടിട്ടും കണ്ടിട്ടും തീരാത്ത കഥ അയവിറക്കിയ സാൽമിയയിലെ തണുത്തുറഞ്ഞ പച്ചപ്പുൽത്തകിടിയിൽ നിന്ന് കുവൈത്തിന്റെ മരുഭൂ പുലി മല മുത്തലാ റിഡ്ജിലേക്ക് സൂര്യോദയം കാണാൻ പോയതോട് കൂടി സഞ്ചാരിക്കൂട്ടം വളർച്ചയുടെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങി.ഔപചാരികതകളില്ലാത്ത തനി നാടൻ മലയാളിക്കൂട്ടമാണെങ്കിലും സംഘടിത യാത്രകൾ ഗംഭീരമാക്കിയെടുക്കാൻ വിവിധ സോണുകളിൽ നിന്ന് കോർഡിനേറ്റർമാരെ തിരഞ്ഞെടുക്കുകയുണ്ടായി.
വഫ്രയിലൊരു കുടുംബസംഗമവും അബ്ബാസിയയിലൊരു ഇഫ്താർ സംഗമവും സാഹസിക സഞ്ചാര പാത തുറന്നിട്ട കുബ്ബാർ ദ്വീപിലേക്കൊരു ബോട്ട് യാത്രയും അവസാനം മുത്തലാ റിഡ്ജിൽ തന്നെ വർഷാവസാനത്തിലെ സൂര്യാസ്തമയവും കണ്ട് തീർത്തപ്പോൾ ഒറ്റ വർഷം കൊണ്ട് തന്നെ നമ്മുടെ സഞ്ചാരി ഫേമസ് ആയി.ഷാമോന്റെ ഭാഷയിൽ പറഞ്ഞാൽ ‘ ഈ സഞ്ചാരി ഒരു സംഭവാട്ടാ..” :)
പുതുവർഷം സഞ്ചാരക്കഥ തുടങ്ങുന്നത് കുവൈത്തിന്റെ കൃഷിസ്ഥലവും പച്ചമരങ്ങൾ തിങ്ങിനിറഞ്ഞ് നിൽക്കുന്ന മരുപ്രദേശമായ വഫ്രയിൽ നിന്ന് തന്നെയാക്കിയത് വെറുതെയല്ല.ഈ തണുത്ത വെളുപ്പാൻ കാലത്ത് തീ കായാനും ചായ ഊതിയൂതി കുടിക്കാനും ആഗ്രഹമില്ലാത്ത മലയാളികളുണ്ടാവുമോ..<3 span=""> ഗൃഹാതുരത്വം നെഞ്ചിലേറ്റി നടക്കുന്നവർ അവസരം കിട്ടിയാൽ കഴിഞ്ഞ് പോയ കാലം വീണ്ടെടുക്കാൻ ഒരു ശ്രമം നടത്തുമെന്ന് തീർച്ച .ജനുവരി 5 ന് വ്യാഴം വൈകുന്നേരം 6:30 ന് സാൽമിയയിൽ നിന്ന് കുടുംബസമേതം പുറപ്പെട്ടു.നല്ല തണുപ്പുണ്ടാകുമെന്നും കമ്പിളിപ്പുതപ്പ് കൂടെക്കരുതണമെന്നും അഡ്മിൻ ആശാന്മാർ പ്രത്യേകം ഉണർത്തിയിരുന്നത് കൊണ്ട് കൊട്ടയും വട്ടിയും കൊറിക്കാനുള്ളതുമൊക്കെ കയ്യിൽ പിടിച്ച് യാത്രക്കുള്ള സർവ്വ സജ്ജീകരണങ്ങളോടെയുമായിരുന്നു പിക്നിക്കിന് തുടക്കം കുറിച്ചത്. സത്യം പറഞ്ഞാ പിക്നിക്കിന് വരാൻ കഴിയാതിരുന്നിട്ടും ഇടിവെട്ട് നിയമാവലി ഗ്രൂപ്പിലിട്ട് ഞെട്ടിപ്പിച്ച ശ്യാമേട്ടൻ സഞ്ചാരി പഴയ സഞ്ചാരിയല്ലാന്ന് ഓർമ്മപെടുത്താൻ മറന്നില്ല. സാൽമിയയിൽ നിന്ന് ഞങ്ങൾ മംഗാഫിലെത്തി അവിടെ നിന്ന് ഏഴരക്കാണ് വഫ്രയിലേക്കുള്ള വണ്ടി പുറപ്പെട്ടത്.വണ്ടി ഓടിച്ചിരുന്നത് മറ്റാരുമല്ല നമ്മുടെ സ്വന്തം നൊസ്റ്റാൾജിക് ക്യാമറാമാൻ മലപ്പുറത്തിന്റെ പൊന്നോമന പുത്രൻ മലപ്പുറം മഹാരാജാ നവാസ് മുഹമ്മദ്. മലപ്പുറത്തിന്റെ ടൂറിസ്റ്റ് പ്രദേശങ്ങളിലേക്കെല്ലാം യാത്ര നടത്തി കിടിലൻ ഫോട്ടോകളെടുത്ത് ലൈക്കുകൾ വാരിക്കൂട്ടിക്കൊണ്ടിരിക്കുന്ന, പ്രവാസികളുടെ ഗൃഹാതുരതയെ തൊട്ടുണർത്തുന്ന യാത്രാവിവരണങ്ങളും ഫോട്ടോഗ്രാഫിയും കൊണ്ട് ശ്രദ്ധേയനായ നവാസ് ഫോട്ടോഗ്രാഫി. ഞങ്ങൾ പണ്ടേ യാത്രകൾ നടത്തിയിരുന്നവർ ആണ് .ഓൺലൈൻ സിനിമാ ഫോറത്തിലൂടെ പരിചയപ്പെട്ട് ഗെട്ട്റ്റുഗെതറുകൾ നടത്തി നടന്നിരുന്ന ആ കാലമൊക്കെ ഓർമ്മ വന്നു.നവാസ് കട്ട മോഹൻലാൽ ഫാനും ഞാൻ കട്ട മമ്മൂക്കാ ഫാനും :P യാത്രയിൽ സിനിമാ റിലീസിങ്ങ് ദിവസത്തെ ഫാൻ ഫൈറ്റൊക്കെ സംസാരവിഷയമായി.ഇപ്പോൾ ഞങ്ങൾ രണ്ടാളും ഡീസന്റാണ്.സ്വസ്ഥം കുടുംബ ജീവിതം :) യാത്രകൾ പണ്ടേ ഹരമായത് കൊണ്ട് യാത്രാജീവിതത്തിന് ഒരു മാറ്റവുമില്ല.
വഫ്രയിലേക്കുള്ള റോഡാരാംഭിക്കുന്നതിനിരുവശവും കച്ചവടക്കാർ കാത്തിരിപ്പുണ്ട് .മംഗാഫിൽ നിന്നും 71 കിലോമീറ്ററുണ്ട് വഫ്രയിലേക്ക്. ആദ്യം എത്തിച്ചേർന്നവരിട്ട ലൊക്കേഷൻ മാപ്പും നോക്കിയൊരു നെടു നീളൻ യാത്ര.റോഡിനിരുവശവും പരന്ന് കിടക്കുന്ന മരുഭൂമി.ശൈത്യകാലമായത് കൊണ്ട് അറബികൾ ടെന്റുകളടിച്ച് രാത്രിയെ ആഘോഷമാക്കുന്നത് പതിവാണിവിടെ. ഒറ്റപ്പെട്ട് മരുഭൂമിയിൽ മാത്രം കാണുന്ന ചെറിയ ചില്ലകളുള്ള പച്ചില മരങ്ങൾ അങ്ങിങ്ങായി കാണാം.തെരുവ് വിളക്കുകൾ നിരയായി നിൽക്കുന്നത് കാഴ്ചക്ക് ഭംഗിയൂം യാത്രക്ക് സുഖവും നൽകുന്നുണ്ട്. ലൊക്കേഷൻ മാപ്പ് കാണിച്ച സ്ഥലത്തെത്തിയപ്പോൾ ആരെയും കാണുന്നില്ല. വഴി തെറ്റിപ്പോയോ എന്ന് സംശയിച്ച് കാർ തിരിച്ച് ഒന്ന് റൌണ്ടടിച്ചപ്പോൾ റോഡ് സൈഡിൽ ഒരു ടയറിൽ വെള്ള പോസ്റ്ററിൽ സഞ്ചാരി കുവൈറ്റ് പികിനിക്കിന്റെ വഴി ഒട്ടിച്ച് വച്ചിട്ടുണ്ട്.മിടുക്കന്മാർ 8-) .ടെക്നോളജിയൊക്കെ എത്ര വികസിച്ചാലും നോട്ടീസിന് നോട്ടീസ് തന്നെ വേണം.കാർ മെയിൻ റോഡിൽ നിന്നും നമ്മുടെ നാടൻ പഞ്ചായത്ത് റോഡ് പോലെ കുണ്ടും കുഴിയും നിറഞ്ഞ ഒരു പാതയിലേക്കിറക്കി.കുറച്ച് കൂടി പോയപ്പോൾ വീണ്ടും ഒരു പോസ്റ്റർ .അമ്പമ്പോ..സഞ്ചാരി ഒരു സംഭവാട്ടാ..:)
ഇരു വശവും ഇടതൂർന്ന മരങ്ങൾ നിറഞ്ഞ് നിൽക്കുന്ന വഴിയിലൂടെ ഒരു നൂറു മീറ്റർ സഞ്ചാരം കൂടി.രാത്രിയായത് കൊണ്ട് തെളിഞ്ഞ് കാണുന്നില്ലെങ്കിലും സംഗതി നാടിനെ ഓർമ്മിപ്പിക്കുന്ന റിസോർട്ട് തന്നെ.കണക്ക് കൂട്ടിയത് പോലെ ഒരു മണിക്കൂർ സമയമെടുത്ത് 8:45 ന് സംഗമ സ്ഥലത്തെത്തിച്ചേർന്നു.ബാർബിക്യൂ യുമായി ആദ്യമെത്തിയ സഞ്ചാരികൾ പണി തുടങ്ങിക്കഴിഞ്ഞു.നല്ല തണുപ്പുണ്ട് .റിസോർട്ട് അത്യാവശ്യം സൌകര്യമുണ്ട്.മൂന്നും റൂമുകളും രണ്ട് ഹാളും ഒരടുക്കളയും മൂന്നു ബാത്ത് റൂമും.കൂടാതെ മൂന്ന് ടെന്റുകളും പുറത്തുണ്ട്.വലിയൊരു നീന്തൽക്കുളവുമുണ്ട്.തണുപ്പിങ്ങനെ ശരീരത്തിലൂടെ തുളച്ച് കയറുമ്പോൾ തീക്കട്ടയിലിട്ട് കോഴിക്കഷ്ണങ്ങൾ ചുട്ട് തിന്നാൻ നല്ല രസമുണ്ടാകും.ചെമ്മീനും മത്തിയുമുണ്ട് ഒരു കൂട്ടായിട്ട്.കുറേ നേരം ചുറ്റിയടിച്ച് നിന്നെങ്കിലും സംഗതി പെട്ടെന്നൊന്നും കിട്ടാൻ പോണില്ലാന്ന് മനസ്സിലായി.തണുപ്പ് കൂടിക്കൂടി വന്നതോടെ ഏതാണ്ടൊരു ഒമ്പതേ മുക്കാലിന് ക്യാമ്പ് ഫയറിനുള്ള പണി തുടങ്ങി.തണുപ്പത്ത് തീ കായുന്ന സുഖം ഒന്ന് വേറെ തന്നെ 
<3 span="">


അഷറഫ് ബായ് ക്യാമറ ഓണാക്കിയാൽ പിന്നെ വെറുതെയിരിക്കില്ല..ചുമ്മാ ക്ലിക്കിക്കൊണ്ടിരിക്കും .ഓടി നടന്നെടുത്താലും ഫോട്ടോസെല്ലാം കിടുക്കിയിരിക്കും.ഇരുട്ടും വെളിച്ചവും തീപ്പൊരികളും കൊണ്ട് ക്യാമറാ വിരുന്നൊരുക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ് നമ്മുടെ അനൂപേട്ടൻ.ക്യാമറക്ക് ഇമ്പോസിഷൻ കൊടുക്കലാണ് പ്രധാന പരിപാടി.പത്തരയായപ്പോഴേക്കും താരരാജാവ് ഷാനവാസ് അടക്കം പറഞ്ഞ് പറ്റിക്കാത്ത എല്ലാവരും സ്ഥലത്തെത്തിച്ചേർന്നു.ഫുഡ്ഡഡിയാണല്ലോ മൈൻ കലാപരിപാടി .കൂടുതൽ വൈകിക്കാതെ കുബ്ബൂസും ഹമ്മൂസും കോഴി ചുട്ടതും ചെമ്മീൻ കിടത്തിപ്പൊരിച്ചതും മത്തി മുളകിട്ട് കരിച്ചതുമൊക്കെയായി നല്ല തട്ട് പൊളിപ്പൻ അറേബ്യൻ സൽക്കാരം.വായിൽ വെള്ളമൂറി വരുന്നുണ്ടെങ്കിൽ സഹിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. :P. എന്തൊരു സ്വാദാണ്..." കാത്തിരുന്ന് കാത്തിരുന്ന് കോഴി ചുട്ട് മീൻ വറുത്ത് ..".പാട്ടൊക്കെ ചുമ്മാ വരുന്നുണ്ട്..

ഭക്ഷണത്തിന് താൽക്കാലിക വിരാമമായതോടെ ഒരു 11:30 ന് പിക്നിക്ക് തട്ടിൽ കയറി.ട്രിപ്പിന്റെ ആസ്ഥാന ആസൂത്രകനും അഡ്മിനുമായ പ്രസൂൺജി മൈക്ക് കയ്യിലെടുത്തതോടെ ആദ്യമായി സഞ്ചാരിയോടൊപ്പം വന്നവർക്കൊക്കെ എന്താണ് കുവൈത്ത് സഞ്ചാരി എന്നതിനെക്കുറിച്ചൊരു ചെറിയ വിവരണം കിട്ടി.മൈൻ അഡ്മിനും ഫോട്ടോഗ്രാഫി സ്പെഷ്യലിസ്റ്റുമായ ഷാമോൻ സഞ്ചാരി ഫേസ്ബുക്ക് ഗ്രൂപ്പിന്റെ പ്രത്യേകതയെക്കുറിച്ചും സാമൂഹ്യസേവനങ്ങൾക്ക് കൂടി വേണ്ടിയുള്ളതാണ് ഈ ട്രാവൽഗ്രൂപ്പെന്നും സൂചിപ്പിക്കുകയുണ്ടായി.

2011 നവംബർ 11 ന് തുടങ്ങിയ സഞ്ചാരി ഗ്രൂപ്പ് 3 ലക്ഷം അംഗങ്ങളും 70ൽ പരം അഡ്മിന്മാരുമായി ജൈത്രയാത്ര തുടരുകയാണ്.“പ്രകൃതിയോടൊപ്പം ഒരു സഞ്ചാരം” എന്ന ലക്ഷ്യവുമായി യാത്രകൾ നടത്തുന്ന സഞ്ചാരി കുവൈറ്റ് ചാപ്റ്റർ രാജസ്ഥാൻ മരുഭൂമിയിൽ ജലദൌർലഭ്യം കൊണ്ട് കഷ്ടപ്പെടുന്ന ഗ്രാമീണർക്ക് കിണർ നിർമ്മിക്കുന്ന പദ്ധതിയിലേക്ക് ഒരു കിണറിനുള്ള സംഭാവന നല്കിയ കാര്യം ഷാമോൻ ഓർമ്മപ്പെടുത്തി.യാത്രകളുടെ തമ്പുരാൻ പ്രസൂൺ ജി വീണ്ടും മൈക്കെടുത്ത് അടുത്ത ട്രിപ്പ് പ്രഖ്യാപിച്ചു.ഏഴു ദിവസമുള്ള ക്രോസ്കണ്ട്രി ട്രിപ്പിൽ കുവൈത്തിൽ നിന്നും ഒമാനിലേക്കാണ് യാത്ര പോകുന്നത്.പുതുതായി വന്നവരും പഴയ പടക്കുതിരകളും സ്വയം പരിചയപ്പെടുത്തുന്ന ചടങ്ങായിരുന്നു അടുത്തത്. മൈക്ക് ഷാനവാസ് അണ്ണന്റെ കയ്യിലെത്തിയപ്പോൾ ആരാധകർ കയ്യടിച്ചും കൂവിയും കോമഡിയാക്കിക്കളഞ്ഞു :).സംസാരിക്കാൻ സമ്മതിക്കാത്ത ആരാധകരുടെ നടപടിയിൽ പ്രതിഷേധിച്ച് താരം പത്ര സമ്മേളനം ബഹിഷ്ക്കരിച്ചു എന്നാരും കരുതണ്ട :P അത്ര പെട്ടെന്നൊന്നും ഈ കുമാരൻ തളരില്ല.പരിചയ്പ്പെടുത്താനുള്ള പേര് വിളിച്ചപ്പോഴേ സദസ്സ് ചിരിയിൽ മുങ്ങിപ്പോയ ഒരേ ഒരാളായിരുന്നു അടുത്തത്. മൈക്ക് കയ്യിൽ പിടിച്ച് ഞാൻ ബാസിത് എന്ന് പറയേണ്ട താമസം “ നീ ബാസിതല്ല..കാണാതായ ആൺകുട്ടി അത്ര മതി കൂടുതൽ ഡെക്കെറേഷൻ ഒന്നും വേണ്ടാന്ന് കമന്റുയർന്നു.8| കുബ്ബാർ ഐലന്റ് ട്രിപ്പോടെയാണ് ബാസിത് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത്.അതൊരു വലിയ കഥ. ബാസിത് ദ്വീപ് മൊത്തം ചുറ്റിയടിച്ച് മണലിൽ മണ്ണപ്പം ചുട്ട് കളിച്ച് ചുമ്മാ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോ ദൂരെ ദൂരെ കുറേ തലകൾ മാത്രം കാണുന്നുണ്ട്.നമ്മളെ വിളിക്കാതെ പോകില്ലല്ലോ എന്ന വിചാരത്തിൽ വീണ്ടും മണലിൽ പുട്ടും പഴവുമൊക്കെ ഉണ്ടാക്കി.അവസാനം തിരിച്ച് ചെന്നപ്പോ കറുത്ത തലകൾക്ക് പകരം വെള്ളത്തലകൾ :)ഇംഗ്ലീഷുകാരുടെ ഒരു കൂട്ടമാണിരിക്കുന്നത്. പിന്നെയൊന്നും നോക്കാതെ പോലീസ് സ്റ്റേഷനിൽ ചെന്ന് 48 ഹിന്ദികളും ഒരു ബോട്ടും കാണാതായി എന്ന് റിപ്പോർട്ട് ചെയ്തു എന്നാണ് പറയപ്പെടുന്നത് :P നമ്മുടെ സഞ്ചാരി ടീം ആകട്ടെ പൂമരം കൊണ്ട് പെട്ടെന്നൊരു കപ്പലുണ്ടാക്കി പയ്യനെ രക്ഷപ്പെടുത്താൻ ദ്വീപിലേക്ക് വിട്ടു.ഇപ്പോൾ ബാസിതിനെ കണ്ടാൽ മതി സഞ്ചാരികൾ ചിരി തുടങ്ങും :) :)
94 മുതൽ യാത്ര ഹരമാക്കിയ ജോബിഷ് ഭായിയുടെ യാത്രാനുഭവങ്ങൾ ചങ്കിടിപ്പോടെയാണ് എല്ലാവരും കേട്ടിരുന്നത്.കാശിയിലെ അഗോരാസിലേക്ക് നിരോധിത മേഖലയാണെന്നറിയാതെ പോയതും മനുഷ്യ മാംസം കഴിക്കുന്നവരിൽ നിന്ന് കഷ്ടിച്ച് ഓടി രക്ഷപ്പെട്ട അനുഭവമൊക്കെ അദ്ധേഹം പങ്ക് വെച്ചു.എല്ലാ മിഡിൽ ഈസ്റ്റ് രാജ്യങ്ങളും ശ്രീലങ്ക, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളും കണ്ട് തീർത്ത ജ്യോബിഷ് ഭായിയുടെ അടുത്ത ഉന്നം ജോർജിയയാണ്.പരിചയപ്പെടുത്തലൊക്കെ കഴിഞ്ഞതോടെ സഞ്ചാരി ടീ ഷർട്ടും സ്റ്റിക്കറും വിതരണം ചെയ്യാൻ വേദിയെ ഉപയോഗിച്ചു.ഗൈംസ് നടത്താൻ അവതാരകൻ രതീഷ് ഭായി തയ്യാറായിരുന്നുവെങ്കിലും ഉറങ്ങാനുള്ള സമയം അതിക്രമിച്ച് കഴിഞ്ഞത് കൊണ്ട് തൽകാലം പിറ്റേ ദിവസത്തേക്ക് മാറ്റി വെച്ചു.ഉറങ്ങാനുള്ളവർ പുതപ്പുമെടുത്ത് ടെന്റുകളിലും ഹാളിലും റൂമുകളിലുമൊക്കെയായി കിട്ടിയ സഥലത്ത് ചുരുണ്ട് കൂടി.സമയം 1:25 .നിർത്താതെ കത്തിക്കൊണ്ടിരിക്കുന്ന തീയ്യിന് ചുറ്റും നിന്നും ഇരുന്നും ഉറങ്ങാതെ നേരം വെളുപ്പിക്കും എന്ന പ്ലാനോടെയും കുറേ പേർ രംഗത്തുണ്ട്.
5 മണിക്ക് ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റു.ഹാളിൽ തലങ്ങും വിലങ്ങും കുറേ പേർ ഉറങ്ങിക്കിടക്കുന്നുണ്ട്.പതുക്കെ ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി.ടെന്റിനുള്ളിലുള്ളവരും ഗാഢ നിദ്രയിലാണ്.ക്യാമ്പ് ഫയറിനടുത്തുള്ള ഇരിപ്പിടത്തിൽ ചൂടും കൊണ്ടാസ്വദിച്ചൊരു സഞ്ചാരി ഇരിക്കുന്നു.കുറച്ച് കൂടി മുന്നോട്ട് പോയപ്പോൾ മണലിൽ സ്റ്റാന്റിലുറപ്പിച്ച ക്യാമറയിൽ സൂര്യോദയം പകർത്താനുള്ള തയ്യാറെടുപ്പിലാണ് അനൂപേട്ടൻ.ഒന്നു കൂടി റൌണ്ടടിച്ചതോടെ റിസോർട്ടിന്റെ വരാന്തയിൽ മെഷീൻ ഗണ്ണുമായി നിലയിറുപ്പിച്ച് നിൽക്കുന്ന പട്ടാളക്കാരനെപ്പോലെ ക്യാമറയും നീളൻ ലെൻസുമായി ശ്രീജിത്തണ്ണൻ നെഞ്ചും വിരിച്ച് നിൽക്കുന്നു.കരസേനാ മേധാവി ശ്രീജിത്ത് എന്നൊക്കെ വിളിക്കാം.ആ ഡ്രസ്സും നടപ്പും ഫോട്ടോയെടുപ്പും.എന്റ്മ്മോ ..ഈ ഫോട്ടോഗ്രാഫർ അണ്ണന്മാരുടെ ഡെഡിക്കേഷൻ സമ്മതിച്ചേ മതിയാവൂ..:O മുള്ളൻ പന്നിയുടെ ഫോട്ടോ പിടിക്കാൻ ശ്രമിച്ച് കിട്ടാത്തതിന്റെ നിരാശയിൽ വഫ്രയിലെ പുലരിയെ കമ്പ്ളീറ്റ് ഒപ്പിയെടുക്കുമെന്ന് പ്രതിജ്ഞ ചെയ്ത് നിൽക്കുകയാണ് അനൂപേട്ടൻ.സത്യത്തിൽ ഈ പിക്നിക്കിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് ഇപ്പോൾ പിന്നിട്ട് കൊണ്ടിരിക്കുന്നത്.

പ്രകൃതി ഇത്രയധികം സുന്ദരമായ മറ്റൊരു സമയമില്ലെന്ന് തന്നെ പറയാം <3 span=""> <3 span=""> <3 span=""> കിളികളുടെ കളകളാരവം കൊണ്ട് പൊട്ടി വിടരുന്ന നമ്മുടെ നാടൻ സുപ്രഭാതത്തെ അനുസ്മരിപ്പിക്കും വിധം പൂവൻ കോഴികളുടെ കൂവൽ കേൾക്കുന്നുണ്ട്.ആകാശം ചുവന്ന് തുടുത്തിരിക്കുന്നു.ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വഴിമാറിയപ്പോഴാണ് പച്ചിലക്കാടുകളും പച്ച പുതച്ച പുൽത്തകിടികളും കൊണ്ട് അനുഗ്രഹീതമായ വഫ്രയുടെ യദാർത്ഥ ഭംഗി ആസ്വദിക്കാൻ കഴിയുന്നത്.തണുപ്പിന്റെ കാഠിന്യം കൂടിക്കൂടി വരുന്നുണ്ട്.അവസാനത്തെ തീക്കനലും കെട്ടടങ്ങാൻ പോവുകയാണ്.യുദ്ധഭൂമിയിൽ മൂന്ന് യോദ്ധാക്കൾ പുതപ്പിൽ മൂടിക്കിടക്കുന്നുണ്ട്. 

പച്ചമണ്ണിൽ അതും ഈ കൊടും തണുപ്പത്തെങ്ങനെ ഈ മൂന്ന് പോരാളികൾ ഒറ്റപ്പെട്ടു ? ഗൃഹാതുരത്വം തലക്ക് പിടിച്ച് മറ്റൊരു സഞ്ചാരി രാവിലെത്തന്നെ റേഡിയോ ഓൺ ചെയ്തു. റേഡിയോ മാങ്കോയിൽ നിന്ന് പാട്ട് ഒഴുകി വന്നു. “വിഷുക്കിളി കണി പൂ കൊണ്ടു വാ... മലർക്കുടന്നയിൽ തേനുണ്ണാൻ വാ... ” ചിത്രയുടെ മാധുര്യമുള്ള ശബ്ദത്തിൽ പാട്ട് പാടിത്തുടങ്ങിയപ്പോൾ മണ്ണിൽ ഉറങ്ങിക്കിടന്ന ഒരു യോദ്ധാവ് പുതപ്പ് പൊക്കി ഞെട്ടിയെഴുന്നേറ്റ് ചുറ്റുപാടും നോക്കി ഒറ്റക്കരച്ചിൽ “ എനിക്കിപ്പം നാട്ടീപ്പോണം ”. പാവം പാട്ട് കേട്ടപ്പോ നാട്ടിലാണെന്ന് കരുതിക്കാണും.സാരമില്ല സഹദേവാ..പുതുതായി നാട്ടിൽ നിന്ന് വന്നതിന്റെ പ്രശ്നമാ ..എല്ലാം ശരിയാകും:) .സോറി..എല്ലാം ശീലമാകും :P
8 മണിയായതോടെ എല്ലാവരും പതുക്കെ പതുക്കെ ഏണീറ്റ് വരാൻ തുടങ്ങി.ആകാശത്തിതുവരെ നടന്നതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ല..നീലാകാശം വെള്ളത്തൂവലുകളുമായ് പീലി വിടർത്തി നിൽക്കുന്നു.കൊടും തണുപ്പത്ത് ഊതിയൂതിക്കുടിക്കാൻ ചായയും കാപ്പിയും തയ്യാറായിട്ടുണ്ട്.എനിക്കപ്പോഴാണ് തലേ ദിവസം കൊണ്ടു വന്ന അരിമണി വറുത്തിടിച്ച് ശർക്കരയും തേങ്ങയും ചേർത്തുണ്ടാക്കിയ അരിപ്പുട്ടിന്റെയും പഴം പൊരിയുടേയും ഓർമ്മയുണ്ടായത്. പെട്ടെന്ന് കൊണ്ട് വന്ന് ചായയുടെ കൂടെ പലഹാരമാക്കി.കറക്റ്റ് ടൈമിങ്ങായിരുന്നു.ബാല്യകാലത്ത് വിരുന്നു പോയി രാവിലെ എണീറ്റിരിക്കുമ്പോൾ ഉണ്ടായിരുന്ന അതേ ഫീലിങ്ങ്. രാത്രി കിളികൾ കൊത്തി ചാടിച്ച പഴുത്ത മാമ്പഴങ്ങൾ പെറുക്കിയെടുക്കാനും എറിഞ്ഞ് വീഴ്ത്താനും ഒറ്റ മാവ് പോലും ഇവിടെയില്ലല്ലോ എന്ന സങ്കടം മാത്രം ബാക്കിയായി.നമ്മുടെ പയ്യൻ ഡൂഡുമോൻ ഇതിനിടക്ക് എണീറ്റ് വന്നു.അവനെയും കൂട്ടി പറമ്പിന്റെ ഒരു മൂലയിൽ കൂട്ടിലിട്ടിരിക്കുന്ന കോഴികളെ കാണിക്കാൻ കൊണ്ട് പോയി.ശബ്ദം മാത്രമേ കേൾക്കുന്നുള്ളൂ.കൂടുകൾ മൂടിയിരിക്കുന്നത് കാരണം ഒന്നിനെയും കാണാൻ കഴിഞ്ഞില്ല.
അടുക്കളയിൽ വിപ്ളവം സൃഷ്ടിക്കും എന്ന് പറഞ്ഞിരുന്ന സ്ത്രീജനങ്ങളെയൊന്നും നേരം പരപരാ വെളുത്തിട്ടും അടുക്കളയിലേക്ക് കാണാനില്ല. പിന്നെ നമ്മുടെ പുരുഷ കേസരികൾ തന്നെ ഉപ്പുമാവ് യജ്ഞം ഏറ്റെടുത്തു. ആണുങ്ങളോടാ കളി 8-)
നല്ല പച്ചപ്പുതപ്പിട്ട് മൈതാനം പോലെ വിശാലമായി കിടക്കുന്ന സ്ഥലമുള്ളത് കൊണ്ട് ഒരു പന്ത് കിട്ടിയതോടെ ഒരാളെ നടുവിൽ നിർത്തി പന്ത് കൊടുക്കാതെ കളിപ്പിക്കുകയാണ് കുറച്ച് പേർ.

പാവം നമ്മുടെ കൂടെയുള്ള ശ്രീലങ്കക്കാരാൻ ബയ്യയെയാണ് കളിപ്പിക്കുന്നത്.മലയാളികളല്ലേ ഐറ്റം 8-) മലപ്പുറം സഞ്ചാരികൾ പെട്ടെന്ന് കളി സീരിയസ്സാക്കി പോസ്റ്റൊക്കെ വെച്ച് റിയൽ ഫുട്ബാളിനു തന്നെ കളമൊരുക്കി.അഞ്ച് മിനിറ്റ് കളിയും പത്ത് മിനിറ്റ് വിശ്രമവും:) 90 മിനിറ്റൊക്കെ എണ്ണയിട്ട യന്ത്രങ്ങളെപ്പോലെ കളിക്കുന്ന മെസ്സിയെയും റൊണാൾഡോയെയുമൊക്കെ എത്ര കയ്യടിച്ചാലും മതിയാകില്ല.എന്തൊരു കിതപ്പാണ് അഞ്ച് മിനിറ്റ് കളിക്കുമ്പോൾ തന്നെ.പതിവ് പോലെ അർജെന്റീനയെ തോല്പിച്ച് ബ്രസീൽ കിരീടം നേടി.3-3ൽ സമനിലയിൽ നിൽക്കുമ്പോൾ അവസാന നിമിഷത്തിൽ മഞ്ഞകുപ്പായമിട്ട ബ്രസീലുകാരന്റെ ഷോട്ട് തടുക്കാൻ അർജെന്റീനയുടെ ഗോളിക്ക് കഴിഞ്ഞില്ല.ബ്രസീലിന്റെ കട്ട ആരാധകനായ എന്നെ അർജെന്റീനയുടെ ഗോളിയാക്കിയതിന്റെ ശിക്ഷ അത് ഞാനങ്ങ് തീർത്ത് കൊടുത്തു :)
9:40 ന് ഉപ്പു മാവ് റെഡി. നല്ല് സ്വാദുള്ള കിടിലൻ ഉപ്പുമാവ്.കൂടെ ആമ്പ്ളൈറ്റുമുണ്ട് .ആമ്പ് ളൈറ്റിന് ഡിമാന്റ് കൂടി ത്തുടങ്ങി. ആംബ്ളൈറ്റ് വാങ്ങാൻ ക്യൂ വായി.ക്യൂവാണല്ലോ ഇപ്പോൾ നമ്മുടെ ഇന്ത്യൻ ട്രെന്റ്. ജഹാൻ ബ്രോ, അനുബ്രോ , സലാംബ്രോ , സൽമാൻ ബ്രോ എല്ലാ ബ്രോകളും ചേർന്ന് ആംബ്ളൈറ്റ് ആവേശത്തോടെ താളാത്മകമായി അടിച്ച് കലക്കി പൊരിച്ച് കൊടുത്തു8-) .ബാക്ക് ഗ്രൌണ്ടിൽ മ്യൂസിക്ക് ബാൻഡ് തകരയുടെ ഫേമസായ പുട്ട് പാട്ട് “ പണവും പ്രതാപവും നമുക്കെന്തിനാ..പുട്ടുണ്ടല്ലോ പുട്ടിൻ പൊടിയുണ്ടല്ലോ ..വാവാ..പുട്ടേ വാ..പുട്ടിന്റെ പൊടിയേ വാ...” <3 span=""> <3 span=""> <3 span="">
10 : 30 ന് വീണ്ടും ഗൈം സെക്ഷൻ സ്റ്റാർട്ടായി. രതീഷ് ബായ് ഫുൾ ഫോമിലാണ്.കുട്ടികൾക്കുള്ള സ്വീറ്റ് ഗാതറിങ്ങായിരുന്നു ആദ്യം .വ്യത്യസ്ഥങ്ങളായ ഒരു പാട് ഗൈമുകൾ ആവേശത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്.സഞ്ചാരി ടീം ഒരുക്കിയ കലക്കൻ സമ്മാനങ്ങളുമുണ്ടായിരുന്നു.സമ്മാനങ്ങൾ വാരി വിതറുകയായിരുന്നു. സ്വിമ്മിങ്ങ് പൂളിൽ വെള്ളം നിറഞ്ഞ് കവിഞ്ഞതോടെ നീന്തി രസിക്കാനും ചാടിത്തിമിർക്കാനും നീന്തൽ വശമുള്ളവരുടെ അടിപിടിയായിരുന്നു.വിശാലമായ കെട്ടിടത്തിനുള്ളിലെ നീന്തൽക്കുളം ശരിക്കും മുതലാക്കി. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തിന് ശേഷം വീണ്ടും ഗൈം സെക്ഷൻ സ്റ്റാർട്ട് ചെയ്തു.മൂന്ന് മണിക്ക് ശേഷം സഞ്ചാരി ടീ ഷർട്ടുമിട്ട് കലിപ്പ് ലുക്കിൽ ഗ്രൂപ്പ് ഫോട്ടോ സെക്ഷൻ.8-) 

ഫോട്ടോ ഗ്രാഫർക്ക് അവസരം വിട്ട് കൊടുത്ത് പോസ് ചെയ്യാൻ മത്സരിക്കുന്ന സഞ്ചാരിക്കൂട്ടം.പ്രസൂൺ ജി ഫാമിൽ നിന്ന് കൊണ്ട് വന്ന പച്ചക്കറികളുടെ വിതരണവുമുണ്ടായിരുന്നു.തക്കാളിയും കോളീഫ്ലവറും ഇലകളുമൊക്കെയായി ഫാമിൽ നിന്ന് പൊട്ടിച്ചെടുത്ത ഫ്രെഷ് പച്ചക്കറികൾ. “പ്രകൃതിയോടൊപ്പം ഒരു സഞ്ചാരം” എന്ന വാക്ക് അന്വർത്ഥമാക്കി പരിസരം മൊത്തം ക്ളീൻ ചെയ്ത് പച്ചമരത്തണലിൽ ഒരിക്കൽ കൂടി ഒത്ത് കൂടി 4:30 ന് ഒന്നൊന്നായി വണ്ടികൾ തിരിച്ച് തുടങ്ങി.പ്രവാസമണ്ണിൽ സൌഹൃദത്തിന്റെയും ഗൃഹാതുരമായ ഓർമ്മകളുടെയും നിമിഷങ്ങൾ പങ്കിട്ട് മനോഹരമാക്കിയ രാവും പകലിനും വിരാമമായി.വീണ്ടും ഒത്തു കൂടുമെന്ന പ്രതീക്ഷയോടെ സഞ്ചാരികളുടെ മടക്കയാത്ര <3 span="">
‌‌‌‌‌‌‌‌‌‌‌‌---------------------------

മഴ നനഞ്ഞ് കാനന ഭംഗിയിൽ അലിഞ്ഞ് ചേർന്ന്

മഴ നനഞ്ഞ് കാനന ഭംഗിയിൽ അലിഞ്ഞ് ചേർന്ന് പ്രകൃതിയെ സ്നേഹിച്ച് നാടൻ വിരുന്നും കൂടി ഒരു മഴയാത്രക്ക് പോയാലോ ? വിളിക്കുന്നത് നമ്മുടെ സ്വന്തം വനം വകുപ്പ് .ക്ഷണം സ്വീകരിച്ച് ഡയൽചെയ്തപ്പോഴോ..ഒരു രക്ഷയുമില്ല.!ബിസിയോട് ബിസി..മഴയാത്ര ഒരു സ്വപ്നം മാത്രമായിഅവശേഷിക്കുമോ എന്ന് കരുതിയിരിക്കുമ്പോഴാണ് ഹൌസ്ഫുള്ളായ ഷോക്ക് ടിക്കറ്റുമായി ഓടി വരുന്നസുഹൃത്തിനെപ്പോലെ ഒരു  കൂട്ടം സുഹൃത്തുക്കൾ .പ്രീഡിഗ്രി കാലത്തേ കാടു കാണൽഹോബിയാക്കിയിരുന്നവർ നേരത്തേ മഴയാത്രക്ക് ബുക്ക് ചെയ്ത് വെച്ച ടിക്കറ്റുകളിലൊന്ന് എനിക്ക്ഡെഡിക്കേറ്റ് ചെയ്തതോടെ മനസ്സിൽ വീണ്ടും പുതുമഴ പെയ്ത് തുടങ്ങി.രാവിലെ 6 മണിക്ക്തൃശൂരിലെത്തണം.ഞങ്ങളെല്ലാവരും തലേദിവസം രാത്രി മണ്ണാർക്കാട് അലനല്ലൂരിൽ തമ്പടിച്ച്  പുലർച്ചെ4:30 ന് രണ്ട് ആൾട്ടോ കാറുകളിലായി തൃശൂരിലേക്ക് യാത്ര തിരിച്ചുഅവിടെ നിന്ന് D.T.P.C യുടെ എസിട്രാവലെറിലായിരുന്നു യാത്രതൃശൂരിൽ നിന്നും 7:10 നു 9 പേരെയും കൂട്ടി നേരെചാലക്കുടിയിലേക്ക്.ചാലക്കുടി D.T.P.Cയിൽ നിന്ന് 8:30 നാണ് ഔദ്യോഗികമായി യാത്രതുടങ്ങിയത്.ഇരുപത്തഞ്ച് പേർ വീതമുള്ള രണ്ട് വണ്ടികളിലാണ് ഒരു ദിവസത്തെ മഴയാത്ര.


ഞങ്ങൾ ഏഴുപേർ അടങ്ങുന്ന കൂട്ടത്തോടൊപ്പം തന്നെ കുട്ടികളും കുടുംബവുമായും വന്നവരുമുണ്ട്.മഴയിങ്ങനെ ചന്നംപിന്നം പെയ്തു കൊണ്ടിരിക്കുന്ന അന്തരീക്ഷത്തിലാണ് യാത്ര തുടങ്ങുന്നത്.പറഞ്ഞ പോലെ മഞ്ഞയുംപച്ചയും ചുവപ്പും നീലയും കളറുകളിൽ മനോഹരമായ ഒരു കുട വീതം ഓരോരുത്തർക്കും സീറ്റിൽതൂക്കിയിട്ടുണ്ടായിരുന്നു.കൂടെ ഒരു ബാഗും മലയാള വാരികകളും.മഴയാത്രയെക്കുറിച്ച് ഗൈഡ് സുധിനടത്തിയ ആമുഖത്തിൽ നിന്നും വളരെയധികം വിശദമായും വ്യക്തമായും വിവരണം നടത്താൻ കഴിവുള്ള,വാക്കുകളിൽ പ്രകൃതി സ്നേഹം തുളുമ്പി നിൽക്കുന്ന ഒരു വ്യക്തിയെയാണ് ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നത്എന്നതിൽ ശരിക്കും സന്തോഷം തോന്നി.
                                                        ആദ്യം ചെന്നെത്തിയത് തുമ്പൂർമുഴി ഡാമിലാണ്.സമയം 9:15 അവിടെ നിന്ന്പ്രഭാതഭക്ഷണം കഴിച്ചിട്ടാണ് ബാക്കി പരിപാടികൾ. എക്‌സ്‌ സർവ്വീസ്‌ മെൻ സൊസൈറ്റി നടത്തുന്ന കാന്റീനിലാണ് ഭക്ഷണം ഒരുക്കിയിട്ടുണ്ടായിരുന്നത്. ചക്കക്കുരു പുട്ടും നൂൽപ്പുട്ടും കടലക്കറിയും മരുന്നുണ്ടയും കാപ്പിയുമാണ് ബ്രേക്ക് ഫാസ്റ്റ് .കർക്കിടകമാസത്തിൽ മരുന്നു കഴിക്കുന്നതിന്റെ ഭാഗമായി തരുന്നതാണീമരുന്നുണ്ട. ആവശ്യമുള്ളവർക്ക് 7 ദിവസത്തിനുള്ള മരുന്നുണ്ട അവിടെ വിതരണം ചെയ്യുന്നുണ്ട് .കൂടാതെചക്കകൊണ്ടുണ്ടാക്കിയ ഒരു പാട് വിഭവങ്ങൾ അവിടെ വില്പനക്ക് വെച്ചിട്ടുണ്ട്.ചക്കസ്ക്വാഷ് ,ചക്ക അച്ചാർതുടങ്ങി വ്യത്യസ്ഥമായ ഒന്നു രണ്ട് ഐറ്റംസ് കയ്യിലെടുത്ത് കാശും കൊടുത്ത് തുമ്പൂർമുഴിയിലെ തൂക്ക്പാലത്തിലേക്ക് വെച്ചടിച്ചു.



                ചാലക്കുടിപ്പുഴക്ക് കുറുകെ കെട്ടിയിട്ടുള്ള തൂക്ക് പാലത്തിൽ നിന്നുള്ള കാഴ്ചകൾ നയനാനന്ദകരമാണ് .തുമ്പൂർമുഴി തടയണയുടെയും വലതും ഇടതും കരകളിലെ കനാലുകളിലൂടെയും തട്ടി നിരനിരയായിയൊഴുകുന്ന പുഴവെള്ളത്തിന്റെയിടയിൽ കുടപിടിച്ച് നിൽക്കുന്ന പുൽച്ചെടികളും പാറക്കെട്ടുകൾക്കിടയിൽ വിടർന്ന് നിൽക്കുന്ന പൂച്ചെടികളും മനോഹരമായ പ്രകൃതിഭംഗി സമ്മാനിക്കുന്നുണ്ട്.. പച്ചപ്പട്ടണിഞ്ഞ മലനിരകൾക്കും ഫലവൃക്ഷങ്ങൾക്കുമിടയിലായി ഉയർന്ന് നിൽക്കുന്ന പാലം  തുമ്പൂർമുഴി ഡാമിനെയും എറണാകുളം ജില്ലയിലെ ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തെയും ബന്ധിപ്പിക്കുന്നു. ആപ്പിൾ, ഓറഞ്ച്ബദാം പിസ്തതുടങ്ങി നിരവധി പഴങ്ങളുടെ തൈകൾ ഒന്നര ഏക്കറിലായി നട്ട് പിടിപ്പിച്ചിട്ടുണ്ട്

പ്രകൃതി മനോഹരമായ പശ്ചാത്തലമായത് കൊണ്ട് തന്നെ വിനോദ സഞ്ചാരികൾ ഒരു പാട് വന്ന് കൊണ്ടിരിക്കുന്നുണ്ട് തൂക്ക് പാലത്തിലേക്ക്.148 ഇനം വ്യത്യസ്ഥ ചിത്രശലഭങ്ങളുള്ള ഒരു ബട്ടർഫ്ലൈ ഗാർഡനാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത.അതോടോപ്പം കുട്ടികൾക്കായുള്ള ഒരു കിന്റർ ഗാർഡനുമുണ്ട്.
                                തുമ്പൂർമുഴിയിൽ നിന്ന് നേരെ അതിരപ്പള്ളി വെള്ളച്ചാട്ടം കാണാനായിരുന്നു പോയത്.റോഡിനിരുവശത്തും തേക്ക് മരങ്ങൾ നിറഞ്ഞ് നിൽക്കുന്നുണ്ട്.കുറച്ച് കിലോമീറ്ററുകൾ പിന്നിട്ടപ്പോൾ എണ്ണപ്പനത്തോട്ടങ്ങൾക്കിടയിലൂടെയായി യാത്ര.10:30 ന് അതിരപ്പള്ളിയിലെത്തി.അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്തേക്കായിരുന്നു ആദ്യം ഇറങ്ങിയത്



കുത്തനെയുള്ള ഇറക്കമാണ്.കുറച്ച് സമയമെടുക്കുമെങ്കിലും വെള്ളം പാറയിലടിച്ച് ഉയർന്ന് പൊങ്ങി മഴ പോലെ പെയ്തിറങ്ങുന്ന ദൃശ്യം കണ്ടാൽ മതി എല്ലാം മറന്ന് നിന്ന് പോകും.പ്രശസ്തമായ പല സിനിമകളും ചിത്രീകരിച്ച സ്ഥലമായത് കൊണ്ട് തന്നെ സഞ്ചാരികളെല്ലാവരും ആർപ്പും വിളിയുമായി പൊരിഞ്ഞ ഡാൻസിലാണ്.മഴയാത്രയിലെ മഴക്കുളി ശരിക്കും ഇവിടെയായിരുന്നുപച്ചച്ചെടികൾക്കും മരങ്ങൾക്കുമിടയിൽ ഒളിച്ചിരിക്കുന്ന വെള്ളച്ചാട്ടം വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്.മഴ പെയ്യുന്നതോടോപ്പം കാറ്റും വീശിയടിക്കുന്നത് കൊണ്ട് കുടക്ക് പോലും പിടിച്ച് നിൽക്കാൻ കഴിയുന്നില്ല.മഴയും മൂടൽമഞ്ഞും കാറ്റും വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരവും  മരം കോച്ചുന്ന തണുപ്പും നൽകുന്ന അനുഭൂതി ഒന്ന് വേറെ തന്നെ!
        വെള്ളത്തിൽ നനഞ്ഞ് കുതിർന്നത് കൊണ്ട് തിരിച്ചുള്ള കയറ്റം കയറാൻ നന്നായി ബുദ്ധിമുട്ടി.മരവേരുകളിലും മണ്ണിലും പിടിച്ചും ചവിട്ടിയും കിതച്ച് കയറിയും അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്തെത്തുമ്പോൾ കുരങ്ങന്മാരുടെ ഒരു നീണ്ട നിര വേലികളിൽ പിടിച്ച് കളിച്ചിരിക്കുന്നുണ്ടായിരുന്നു.

വിദേശികളും സ്വദേശികളുമായ ഒരു പാട് വിനോദ സഞ്ചാരികൾ വെള്ളച്ചാട്ടത്തിന്റെ സൌന്ദര്യം ആസ്വദിക്കാൻ എത്തിയിട്ടുണ്ട്.പണ്ട് ഒരു തവണ ഇവിടം സന്ദർശിച്ചപ്പോൾ ഒരു സായിപ്പ് പറഞ്ഞതാണോർമ്മ വരുന്നത്. “ ഇത്രയും മനോഹരമായ പ്രദേശത്താണ് ഞാൻ ജനിച്ചിരുന്നെങ്കിൽ എന്നും ഇവിടെ വന്നിരിക്കുമായിരുന്നു ” അതെചാലക്കുടിപ്പുഴയുടെ നീരൊഴുക്കും അതിരപ്പള്ളി വെള്ളച്ചാട്ടവും പച്ചപുതച്ച മലയും കാടും എല്ലാം കൂടിചേർന്നുള്ള പ്രകൃതിരമണീയതയിൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ല.ബാക്ക്ഗ്രൌണ്ടിൽ വെള്ളം ചാടുന്ന ദൃശ്യവും പാറക്കെട്ടുകളുടെ ഭീകരതയും പച്ചിലകൊമ്പുകളുടെ ചാഞ്ചാട്ടവും ചേർത്തു വെച്ചൊരു ഫോട്ടോ ആരും കൊതിച്ച് പോകും.ക്യാമറാമാൻ ഞാൻ തന്നെയായത് കൊണ്ട് സുഹൃത്തുക്കൾക്കെല്ലാം അതിരപ്പള്ളി യാത്ര ഓർമ്മയിൽ കുറിച്ചിടാൻ വ്യത്യസ്ഥ പോസുകളിൽ ഒരോ ഫോട്ടോയും ഏടുത്ത് കൊടുത്തു.ഒരു ചിത്രകാരൻ പണ്ടിവിടെ വന്ന് പ്രകൃതിയുടെ കയ്യൊപ്പ് പതിച്ച ദൃശ്യം നോക്കിയിരുന്ന് മനസ്സിന് വിഭ്രാന്തി പിടിച്ച ഒരു നിമിഷത്തിൽ താഴേക്ക് എടുത്ത് ചാടി മരണക്കയത്തിൽ ഒലിച്ച് പോയതായ ഒരു വാർത്ത കേട്ടിരുന്നു.ആത്മഹത്യകളും അപകടമരണങ്ങളും തുടർക്കഥയാകുന്നത് കൊണ്ട് സെക്യൂരിറ്റിഗാർഡുകൾ ഇട്ക്കയ്ക്കിടെ വിസിലടിച്ച് സന്ദർശകരെ നിയന്ത്രിക്കുന്നുണ്ട്.പ്രവേശന കവാടത്തിൽ തന്നെ വലിയൊരു മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.മരച്ചില്ലകൾക്കിടെയിലൂടെ വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യവും കുരങ്ങന്മാരുടെ ലീലാവിലാസങ്ങളും പാറക്കെട്ടുകൾക്കും പുൽമേടകൾക്കുമിടയിലൂടെ ഒഴുകുന്ന പുഴയുടെ ഭംഗിയുമൊക്കെ ക്യാമറക്ക് വിരുന്നായി.മഴയാത്രയിൽ ഇനിയും ഒരു പാട് സ്ഥലങ്ങൾ പിന്നിടാനുള്ളത് കൊണ്ട് 11:45 ന് അതിരപ്പള്ളിയോട് ഗുഡ്ബൈ പറഞ്ഞിറങ്ങി.
                                പിന്നീട് പോയത് മൂന്ന് കിലോമീറ്റർക്കപ്പുറത്തുള്ള ചാർപ്പ വെള്ളച്ചാട്ടത്തിലേക്കാണ്.സിനിമക്കാരും സീരിയൽകാരുമൊക്കെ ചുറ്റിയടിക്കുന്ന സ്ഥലങ്ങളായത് കൊണ്ട് ഇവിടങ്ങളിൽ എപ്പോഴും ഷൂട്ടിങ്ങ് യൂണിറ്റുകളെ കാണാം.ചാലക്കുടി-വാൽപ്പാറ റൂട്ടിൽ റോഡരുകിലാണ് ചാർപ്പ വെള്ളച്ചാട്ടം.ചാലക്കുടിപ്പുഴയിലേക്ക് ഒഴുകിയെത്തുന്ന ഒരു കൊച്ച് പുഴയുടെ സംഗമസ്ഥാനമാണ് ഈ വെള്ളച്ചാട്ടം.വെള്ളച്ചാട്ടത്തിനടുത്ത് ഒരു ചെറിയ പാലമുണ്ട്.മഴയുടെ ശക്തി കൂടിയാൽ പാലത്തിന് മുകളിൽ വരെ വെള്ളം എത്താറുണ്ടെത്ര.വേനൽക്കാലത്ത് പൂർണ്ണമായും വറ്റിപ്പോകുന്ന ചാർപ്പ വെള്ളച്ചാട്ടം മഴക്കാലയാത്രക്കാർക്കുമാത്രമുള്ള സമ്മാനമാണ്.
             ചാർപ്പ വെള്ളച്ചാട്ടത്തിൽ നിന്നും പോയത് പ്രശസ്തമായ വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്കാണ്.അതിരപ്പള്ളിക്ക് അഞ്ച് കിലോമീറ്റർ അകലെ കൊടും കാടിനോട് തൊട്ടൊരുമ്മിയാണ് വാഴച്ചാൽ വെള്ളച്ചാട്ടമെങ്കിലും അതിരപ്പള്ളിയെപ്പോലെ ഭീതിയുണർത്തുന്ന പശ്ചാത്തലമല്ല ഇവിടെ 

.മഞ്ഞ് കണങ്ങൾ പോലെ തണുത്തുറഞ്ഞ വെള്ളവും കൈതത്തോപ്പുകൾക്കും പടർന്ന് പന്തലിച്ച് കിടക്കുന്ന മരങ്ങൾക്കും ചെടികൾക്കുമിടയിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്കും നിരന്ന് നിൽക്കുന്ന പാറക്കൂട്ടങ്ങളും വാഴച്ചാൽ വെള്ളച്ചാട്ടത്തെ ആകർഷണീയമാക്കുന്നു.യാത്രക്കാരെല്ലാവരെയും അണി നിരത്തി ഒരു ഗ്രൂപ്പ് ഫോട്ടൊയും ഇവിടെ വെച്ച് ഗൈഡ് സുധി എടുത്ത് തന്നു.

വെള്ളച്ചാട്ടത്തിനിരികിലൂടെ വേലികെട്ടിത്തിരിച്ച  ഇടവഴിയിലൂടെ ഉച്ചയൂണും സ്വപ്നം കണ്ട് മഴയാത്രതുടർന്നു.
     ഉച്ചയൂൺ വെറുതേ സ്വപ്നം കണ്ടതല്ല.ഈ യാത്രയിലെ ഉച്ചയൂണിനെക്കുറിച്ച് ഗൈഡ് പറഞ്ഞ് കൊതിപ്പിച്ച് വായിൽ വെള്ളം വരാൻ തുടങ്ങിയിട്ട് കുറേ നേരമായി.മഴയത്തുള്ള നടത്തം കാരണം ക്ഷീണിച്ചത് കൊണ്ട് തന്നെ ഭക്ഷണം കഴിക്കാതെ ഒരു രക്ഷയുമില്ല എന്ന അവസ്ഥയിലാണ്.പെരിങ്ങൽകുത്ത് ഐബിയിലേക്കും ലോവർ ഷോളയാർ ഡാമിലേക്കുമാണ് ഇപ്പോൾ യാത്ര പോയിക്കൊണ്ടിരിക്കുന്നത്.ഡ്രൈവർ ഷിജു ചേട്ടൻ പെട്ടെന്ന് ബ്രേക്ക് ചവിട്ടി നിർത്തി.തല പുറത്തിട്ട് നോക്കുമ്പോൾ മുന്നിലുള്ള പ്രൈവറ്റ് ബസ്സിലുള്ള ഡ്രൈവർ റോഡ് സൈഡിലുള്ള മരങ്ങൾക്കിടയിലേക്ക് കൈചൂണ്ടി കാണിക്കുന്നു.ഒരു പുലി ചാടിപ്പോയത്രേ!
എല്ലാവരുടെയും ശ്രദ്ധ പതുങ്ങിയിരിക്കുന്ന പുലിയെ കണ്ടുപിടിക്കലിലായി.ഇലയനങ്ങുന്നു,വാലു കാണുന്നുണ്ട് എന്നൊക്കെ ഓരോരുത്തർ വിളിച്ച് പറയുന്നുണ്ടെങ്കിലും കാട്ടിലെ പുലി നാട്ടിലെ പുലികൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാൻ മടി കാണിച്ചുകാടിനു നടുവിലൂടെയുള്ള യാത്രക്കിടയിൽ ഗൈഡ് സുധി അതിരപ്പള്ളിയെക്കുറിച്ച് വീണ്ടും പറയാൻ തുടങ്ങി .പശ്ചിമഘട്ടത്തിലെ മഴക്കാടുകളുടേയും വൈവിധ്യമാർന്ന ജീവജാലങ്ങളുടേയും കേന്ദ്രമായ അതിരപ്പള്ളിയിൽ പുതിയ ജലവൈദ്യുത പദ്ധതി വരുന്നത് പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നതോടോപ്പം തീരദേശത്തുള്ള ആളുകളുടെ ജീവിതവും പ്രതിസന്ധിയിലാക്കുമെന്നത് കൊണ്ടാണ് എതിർപ്പുകൾ ശക്തമാവുന്നത്.ഉച്ചക്ക് ഒരു മണിയായപ്പോഴേക്കും പെരിങ്ങൽകുത്ത് ഐബിയിൽ എത്തിച്ചേർന്നു.ചാലക്കുടിപ്പുഴയിൽ സ്ഥാപിച്ച ആദ്യത്തെ അണക്കെട്ടായ പെരിങ്ങൽകുത്തിന്റെ നിർമ്മാണ സമയത്ത് ബ്രിട്ടീഷുകാർ കനേഡിയൻ മാതൃകയിൽ നിർമ്മിച്ചിട്ടുള്ളതാണ് ഈ ഐബി.


 ഐബിയിലെ വിശാലമായ ഹാളിൽ ഉച്ചയൂൺ ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു.ചാലക്കുടിപ്പുഴയിലെ മീൻ വറുത്തതും ചിക്കൻ കറിയുമടക്കം  എട്ടും കൂട്ടം കറികളോടെയുള്ള ഉഗ്രൻ ശാപ്പാട്യാത്രാക്ഷീണവും നനഞ്ഞൊട്ടിയ ശരീരത്തിന്റെ വിറയലും കൊണ്ട് നാവിൻ തുമ്പത്ത് കൊതികൂടിയത് കൊണ്ടായിരിക്കാം എല്ലാം വളരെ പെട്ടെന്നായിരുന്നു.മഴയാത്രക്കാർക്ക് മാത്രം പ്രവേശനമുള്ള സ്ഥലമായത് കൊണ്ട് തന്നെ ഇവിടം കാണാൻ കഴിഞ്ഞതും രുചിയേറിയ ഭക്ഷണം കഴിക്കാൻ കഴിഞ്ഞതും യാത്രയിൽ ഇരട്ടി മധുരം നൽകുന്നതായി.പെരിങ്ങൽകുത്ത് ഡാമിന്റെ പുറക് വശത്തെ വലിയൊരു മലക്ക് മുകളിലുള്ള ഈ ഐബിയുടെ മുൻവശത്തുള്ള വ്യൂപോയിന്റിൽ നിന്നും വിശാലമായ അണക്കെട്ടിന്റെ ദൃശ്യം കാണാം.



ബംഗ്ലാവിനു ചുറ്റം പൂച്ചെടികൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്.റോസാപൂക്കളും ബുഷ് ചെടികളും ചുറ്റിപ്പടർന്ന് കിടക്കുന്ന മുല്ലവള്ളികളും കൊണ്ട് മനോഹരമായ മുറ്റത്ത് മഴത്തുള്ളികൾ വന്ന് വീഴുന്നത് മനസ്സിൽ ഗൃഹാതുരത്വത്തിന്റെ വേലിയേറ്റം സൃഷ്ടിക്കും.


ഐബിക്ക് ചുറ്റുമുള്ള കാട്ടിലൂടെ കുറച്ച് നേരം മഴനടത്തത്തിനിറങ്ങി.ഒരു മരത്തിന് മുകളിൽ ചാടിക്കളിക്കുന്ന കരിങ്കുരങ്ങിനെ യാത്രക്കിടയിൽ കാണാൻ പറ്റി.രണ്ടരയോടെ പെരിങ്ങൽകുത്ത് ഐബിയിൽ നിന്നും ലോവർ ഷോളയാറിലേക്ക് യാത്രയായി.
      കിലോമീറ്ററുകൾ ഒരു പാട് കാടിലൂടെ സഞ്ചരിച്ചാണ് വണ്ടി ലോവർ ഷോളയാർ ഡാമിലെത്തിയത്.വൈകുന്നേരം നാലുമണിയായി ഡാമിലെത്തിയപ്പോൾ.1965ൽ സ്ഥാപിച്ചതാണ് ലോവർ ഷോളയാർ ജലവൈദ്യുത പദ്ധതി.പെരിങ്ങൽ കുത്ത് ഐബിയിലെപ്പോലെ ഇവിടെയും പൊതുജനങ്ങൾക്ക് പ്രവേശനമില്ല.D.T.P.C യുടെ നേതൃത്വത്തിൽ നടത്തുന്ന ടൂർ ആയത് കൊണ്ട് തന്നെ ഇവിടെ ഞങ്ങൾക്ക് സന്ദർശിക്കാനുള്ള അനുവാദം കിട്ടി.ഡാം കാണാനിറങ്ങുന്നതിനു മുൻപേ ഗൈഡ് ഓർമ്മപ്പെടുത്തിയിരുന്നു.ഫോട്ടോ എടുക്കാൻ പറ്റില്ലമാവോയിസ്റ്റ് ഭീഷണിയുള്ളത് കാരണം ഫോട്ടോഗ്രാഫി പൂർണ്ണമായും നിരോധിച്ചിരിക്കുന്ന മേഖലയാണിത്.ഡാമിനപ്പുറത്തെ വിശാലമായ മലഞ്ചെരിവുകളിലൂടെയും മരങ്ങൾ തിങ്ങിനിറഞ്ഞ് നിൽക്കുന്ന കാടിലൂടെയുമൊക്കെ ഒന്നു ചുറ്റിയടിക്കാൻ തോന്നും.അതിനിടക്ക് ഡ്രൈവർ ഷിജുചേട്ടൻ ദൂരെ ചൂണ്ടിക്കാണിച്ച് അവിടെ കാട്ട് മൃഗങ്ങൾ പോലെ എന്തോ പോകുന്നുണ്ടെന്ന് പറഞ്ഞു.ഷിജു ചേട്ടൻ ഡ്രൈവർ മാത്രമല്ല അത്യാവശ്യം ഗൈഡിന്റെ പണിയൊക്കെ അറിയുന്ന കക്ഷിയുമാണെന്ന് ഇടയ്ക്കിടെ വണ്ടി നിർത്തിയുള്ള വിവരണങ്ങൾ കേട്ടാൽ തന്നെ മനസ്സിലാകും.ക്യാമറയെടുത്ത് വിദൂരതയിലെ കഥാപാത്രങ്ങളെ സൂം ചെയ്ത് നോക്കിയപ്പോഴല്ലേ സത്യം മനസ്സിലായത്.ഒരു സ്ത്രീയും കുട്ടിയും നടന്ന് പോവുകയാണ്.ആദിവാസികൾ ഒരു പാട് താമസിക്കുന്ന സ്ഥലമാണ് ഷോളയാർ.ലോവർ ഷോളയാർ നമ്മുടെ സ്വന്തം കേരളാ സർക്കാരിന്റെ അധീനതയിൽ പെട്ടതാണ്.മഴയാത്രയുടെ അവസാനത്തെ സ്വീകരണസ്ഥലമായത് കൊണ്ട് തന്നെ കുറച്ച് നേരം അവിടെ ചിലവഴിച്ചതിനു ശേഷമാണ് വണ്ടി തിരിച്ചത്.
                       നാലുമണിച്ചായയും കടിയുമൊക്കെ നമ്മൾ മലയാളികളുടെ ഫേവറൈറ്റ് ഐറ്റം ആണല്ലോ.യാത്രാക്ഷീണമൊക്കെ പമ്പകടക്കാൻ മഴ പെയ്ത് തണുത്തുറഞ്ഞ് നിൽക്കുന്ന അന്തരീക്ഷത്തിൽ നല്ലൊരു ചൂടൻ കാപ്പി കിട്ടിയാലോ.കാപ്പി മാത്രമല്ല ..നാടൻ കപ്പപ്പുഴുക്കും കാന്താരി ചമ്മന്തിയും

മടക്ക യാത്ര 5:30ന്  വാഴച്ചാലിലെത്തിയപ്പോഴായിരുന്നു  നാടൻ തട്ടുകടയിൽ നിന്ന് നാലുമണി സൽക്കാരം കിട്ടിയത്.കാപ്പി വെറും കാപ്പിയല്ല..കരിപ്പെട്ടി കാപ്പി.ശർക്കര കൊണ്ടുണ്ടാക്കിയ കാപ്പിയെന്നാണ് അവർ പറഞ്ഞത്.അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ മനസ്സിലായി പനംചക്കര കൊണ്ടുണ്ടാക്കുന്ന കാപ്പിയാണിത്.മഴയാത്രയിൽ കിട്ടിയ ഒരു കിടിലൻ സൽക്കാരം തന്നെയായിരുന്നു അത്.ചായ കുടി കഴിഞ്ഞതിന് ശേഷം നേരെ ചാലക്കുടിയിലേക്ക്പിന്നീടുള്ള യാത്ര പാട്ട് പാടി അനുഭവങ്ങൾ പങ്ക് വെച്ച് കഥകൾ പറഞ്ഞ് വിനോദയാത്ര മൂഡിലായിരുന്നു.വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്ന് വന്നവരായിരുന്നെങ്കിലും സഞ്ചാരസ്നേഹികളായത് കൊണ്ട് യാത്ര സന്തോഷകരമായിരുന്നു.ഗൈഡിന്റെ സേവനം,സ്വാദിഷ്ടമായ ഭക്ഷണങ്ങൾയാത്രയിലെ സുരക്ഷിതത്വം,പ്രകൃതിരമണീയമായ സ്ഥലങ്ങൾ തുടങ്ങി എന്ത് കൊണ്ടുംമഴയാത്ര ഓർമ്മകളിൽ ഇടം പിടിക്കുന്നതായി മാറി.



NB:  മഴയാത്ര ജൂൺ 16 ന് തുടങ്ങി സെപ്റ്റംബർ പകുതി വരെ മാത്രമേ ബുക്കിങ്ങ് സ്വീകരിക്കുകയുള്ളൂ. യാത്ര ബുക്ക് ചെയ്യുന്നതിന് അതിരപ്പിള്ളി ഡിഎംസി ഓഫീസിന്റെ ഫോണ്‍ നമ്പറിൽ വിളിക്കാം 0480-276 9888,9497069888.. രാവിലെ യാത്ര പുറപ്പെടുന്നത് കൊണ്ട് ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് ചാലക്കുടിPWD ഗസ്റ്റ് ഹൌസിൽ തലേ ദിവസം താമസിക്കാനുള്ള സൌകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.ഫോണ്‍:  0480-2702686.
അതിരപ്പള്ളി ഡി.എം.സിയുടെ കീഴിൽ തന്നെ നടത്തുന്ന മലക്കപ്പാറ ജംഗിൾ സഫാരിനെല്ലിയാമ്പതിഫാം ടൂർവാൽപ്പാറ ഹിൽ സഫാരി തുടങ്ങിയ ടൂർ പാക്കേജുകൾക്ക് സമയ പരിധിയില്ല.എപ്പോഴും ബുക്ക്ചെയ്യാവുന്നതാണ്http://www.athirappillydmc.com/