Wednesday, April 18, 2012

സാല്‍മിയ ടു മെഹ്ബുല - കുവൈത്ത് എക്സ്പ്രസ്സ്!

ഴുത്തിന്റെ ലോകത്തേക്ക് വാക്കുകള്‍ പിറക്കുന്നത് ചിന്തകളുടെ സമാഗമത്തിലാണെന്ന് എനിക്ക് തോന്നാറുണ്ട്. ചിന്തകള്‍ പിറക്കുന്നതാവട്ടെ ഏകാന്തമായി മനസ്സ് സഞ്ചരിക്കുമ്പോഴും. ഒറ്റയ്ക്കുള്ള യാത്രകളില്‍ വിവിധതരത്തിലും തലത്തിലുമുള്ള ചിന്തകള്‍ കൊണ്ട്  മറ്റൊരു അതിവേഗയാത്ര നടത്താന്‍ കഴിയുമെന്നതു കൊണ്ട് തന്നെ സ്വസ്ഥമായുള്ള ഈ യാത്രകള്‍ ഞാനിഷ്ടപെടുന്നു. ഗൃഹാതുരത്വമുണര്‍ത്തുന്ന കാഴ്ചകളും സ്വാതന്ത്ര്യത്തിന്റെ സന്തോഷവും സഹിഷ്ണുതയുടെ സമാധാനവും അനുഭവിച്ചു കൊണ്ടൊരു നാടന്‍ കേരള യാത്രയല്ലിവിടെ!. ഇതു സാഗരങ്ങള്‍ക്കപ്പുറത്ത് മരുഭൂമിയുടെ മണല്‍ത്തരികളെ സാക്ഷിയാക്കി ഈന്തപ്പനകളുടെ നാട്ടിലൂടെ നടത്തുന്ന അറേബ്യന്‍ ബസ്സ് യാത്ര.

കുവൈത്തിന്റെ ഹൃദയഭാഗമായ സാല്‍മിയയില്‍നിന്നും മെഹ്ബുല വരെ, തുടക്കവും ഒടുക്കവും നിഷ്ചയിച്ച് കൊണ്ടുള്ള ഈ യാത്രയ്ക്കിടയില്‍ മനസ്സില്‍ അലയടിക്കുന്ന ചിന്തകളുടെയും ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും സങ്കല്‍പ്പലോകം നിയന്ത്രണങ്ങള്‍ക്കുമപ്പുറത്താണെന്ന് പറയേണ്ടിവരും . അന്നത്തെ ചിന്ത ഒരു സംവാദത്തില്‍ നിന്നും ഉയര്ന്നു വന്നതാണ്.എന്തു കൊണ്ടാണ്  മനുഷ്യന്റെ കഷ്ടപ്പാടും വിഷമവും ദാരിദ്ര്യവും നിസ്സഹായതയും പ്രമേയമാക്കിക്കൊണ്ടുള്ള സിനിമകള്‍ക്ക് അംഗീകാരം  കിട്ടുന്നത്?എന്തു കൊണ്ട് കലയുടെസൌന്ദര്യം മാത്രം അളവിട്ട് അവാര്‍ഡ് നല്‍കിക്കൂട. ഈ ചോദ്യത്തിന് കല ജീവിതത്തിന് വേണ്ടിയാവണമെന്നും  ഹൃദയസ്പറ്ശിയായ അല്ലെങ്കില്‍  സാമൂഹികപ്രതിബദ്ധതയുള്ള ഒരു പ്രമേയത്തിനു മുന്‍പില്‍  വിധികര്‍ത്താക്കള്‍ കീഴടങ്ങീപ്പോകുന്നതാണെന്നൊക്കെ വാദിക്കാം. എങ്കിലും ചോദ്യകര്‍ത്താവിന് പൂര്‍ണ്ണമായും ദഹിച്ചെന്ന് വരില്ല.കാരണം വിജയിയെ നിര്‍ണ്ണയിക്കേണ്ടത് വ്യക്തമായ മാനദണ്ഡ്ങ്ങള്‍ക്കനുപാതമായാണല്ലോ..!
               മരുഭൂമിയില്‍ വെട്ടിയുണ്ടാക്കിയ പാതയാണെങ്കിലും ഇവിടെയും കാഴ്ചകള്‍ക്ക് കുറവൊന്നുമില്ല. ഒരു വശത്ത് ശാന്തമായൊഴുകിക്കൊണ്ടിരിക്കുന്ന കടലാണെങ്കില്‍ മറുവശത്ത് വരണ്ടുണങ്ങിക്കിടക്കുന്ന മരുഭൂമിയാണ്.അലങ്കാരവിളക്കുകള്‍ നിരനിരയായി നില്‍ക്കുന്നത് കൊണ്ട് തന്നെ രാത്രിയിലും മണല്‍ത്തരികള്‍ വെട്ടിത്തിളങ്ങുന്നത് കാണാം. ഈന്തപ്പനകളോടൊപ്പം തന്നെ മണലില്‍ കുളിച്ച് തട്ടുതട്ടായ ചില്ലകളില്‍ ഒറ്റയായി നില്‍ക്കുന്ന മരങ്ങള്‍ കൂടിച്ചേരുമ്പോള്‍ സമ്മാനിക്കുന്നത് കണ്ണിന് കുളിര്‍മ്മ നല്‍കുന്ന പച്ചപ്പിന്റെ സൌന്ദര്യം തന്നെയാണ്.പക്ഷേ ഇതൊക്കെ ആസ്വദിക്കണമെങ്കില്‍ മനസ്സ് ശാന്തമായിരിക്കണം.അദ്ധ്വാനത്തിന്റെ വിയര്‍പ്പു വറ്റാത്ത ദേഹവുമായി സീറ്റുകളില്‍ ഇരിപ്പുറപ്പിക്കുമ്പോ‍ള്‍ വീടണയുക എന്നൊരു ലക്ഷ്യമല്ലാതെ എന്തുണ്ടാകും ഒരു പ്രവാസിയാത്രക്കാരന്?
           അതുകൊണ്ട് ഇതിനുള്ളിലൊരു കലാരൂപം സൃഷ്ടിക്കണമെങ്കില്‍ സര്‍ഗ്ഗാത്മകതയുടെ ഉത്തുംഗശൃംഗങ്ങളില്‍ ഉല്ലസിക്കാന്‍ മികവുള്ളവരായിരിക്കണം..എങ്കിലും ഞാനൊന്നു ശ്രമിക്കട്ടെ..ഈ യാത്രയെ ഒരു ലോകോത്തര ഉത്സവമാക്കാന്‍...വിവിധ രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ആളുകളുള്ളപ്പോള്‍ പേടിക്കേണ്ടതില്ലല്ലോ..ഇന്ത്യന്‍, അതില്‍ തന്നെ മലയാളികള്‍,തമിഴന്മാര്‍,തെലുങ്കന്മാര്‍,ബോറികള്‍, അതു കൂടാതെ ശ്രീ‍ലങ്കന്‍,ഫിലിപ്പൈന്‍സ്,ഈജിപ്ഷ്യന്‍,ലബനാന്‍,സിറിയന്‍ എന്നിങ്ങനെ ഒരു പാടു സംസ്കാരങ്ങള്‍ ഒന്നു ചേരുമ്പോ‍ള്‍ ഒരു ബഹുരാഷ്ട്രകലാരൂപത്തിനു തന്നെ തിരികൊളുത്താം..ഡ്രൈവറൊന്നു മനസ്സു വെച്ചാല്‍ മതി..മരുഭൂമിയിലേക്കൊന്നു കുതിച്ചു കയറുക..എല്ലാവരെയും പുറത്തിറക്കി പാട്ടും  നൃത്തവുമായി ആരുംകാണാത്ത,ആരും ശ്രമിക്കാത്ത പുതിയൊരു മുന്നേറ്റം നടത്താനുള്ള ഒരു മനസ്സുണ്ടായാല്‍ അതു മതിയല്ലോ പിന്‍ഗാമികള്‍ക്ക് പിന്തുടരാന്‍!
                എന്റെ സങ്കല്‍പ്പ ഗോപുരുങ്ങളെ ഒറ്റയടിക്ക് തല്ലിയുടച്ചാണ് ബസ്സ് സഡന്‍ ബ്രേക്കിട്ട് നിന്നത്. എന്നേക്കാള്‍ ഞെട്ടിയത് ഡ്രൈവറാകുമെന്നുറപ്പ് .കാരണം ഒരു മനുഷ്യ ജീവനാണ് മുന്നിലേക്ക് ചാടിവീണത്.ബസ്സ് നിര്‍ത്തിയതിന്റെ ആവേശത്തില്‍  ഒരു കൂട്ടം യുവാക്കള്‍ ഇരച്ചു കയറി.അതില്‍ കൂട്ടത്തില്‍ ചെറിയവനും മുന്നിലേക്ക് ചാടിയവനുമായ പയ്യന്‍ ഡ്രൈവറുടെ മുഖത്തേക്ക് നോക്കി ആക്രോശിച്ചു കൊണ്ടു പിന്‍ വാതിലിനു സമീപം നില്‍പ്പുറപ്പിച്ചു. സ്വതവേ തലതാഴ്ത്തി മൂകരായിരിക്കുന്ന യാത്രക്കാര്‍ കഷ്ടകാലം പെയ്തിറങ്ങിയപോലെ ഭയചകിതരായി. കാരണം ബസ്സ് പിടിച്ചടക്കിയിരിക്കുന്നത് അറേബ്യന്‍ വംശജരായ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്. സ്വദേശികളായ കുവൈത്ത് കാരെന്ന വ്യാജേന അധികാരസ്വഭാവത്തോടെ അജ്നബികളെ അവഹേളിച്ച് ആസ്വദിക്കാന്‍ ഇറങ്ങിയിരിക്കുന്ന ഈ ഷബാബുമാരില്‍  മസ് രികള്‍, സിറിയന്‍സ്,ലബനോനീസ്,ഫലസ്തീനികള്‍ തുടങ്ങി  ബിദുനികള്‍ എന്നപേരില്‍ അറിയപ്പെടുന്ന പൌരത്വം കിട്ടാത്ത കുവൈത്തിക്കൂട്ടങ്ങള്‍ വരെ ഉണ്ടാവാം..ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കാന്‍ പോകുന്നത് ഡ്രൈവര്‍ തന്നെ..ഡ്രൈവിംങ്ങിനു പുറമേ ടിക്കറ്റ് മുറിച്ചു കൊടുക്കുക, ചില്ലറ മാറ്റിക്കൊടുക്കുക, അറിയാത്ത ഭാഷയില്‍ ആവുന്ന വിധം സംസാരിച്ചൊപ്പിക്കുക എന്ന്തെല്ലാം ചെയ്യുന്നതിനു പുറമെയാണിപ്പോള്‍ വികൃതികളോട് ചെറുത്തു നില്‍ക്കുക എന്ന അധികഭാരവും!. വിദ്യാര്‍ത്ഥികള്‍ക്കുള്ള് സൌജന്യ യാത്രയെ  ദുരുപയോഗം ചെയ്ത് ബസ്സില്‍ നാശനഷ്ടങ്ങള്‍ വരുത്തി അഹ്ലാദിക്കുന്നത് വികൃതിപ്പിള്ളേരുടെ  ഒരു ഹോബിയാണ്. വാതിലിനു മുന്‍പില്‍ നില്‍ക്കുന്ന പയ്യന്‍ ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് തന്നെ ഡോര്‍ തുറന്ന് അട്ടഹാസം തുടങ്ങിക്കഴിഞ്ഞു. ഡ്രൈവര്‍ ചെയ്യരുതെന്നു പറയുന്നുണ്ടെങ്കിലും വകവെക്കാന്‍ കൂട്ടാക്കുന്നില്ല. അറിയാവുന്ന അറബിയില്‍ ‘സക്കര്‍ സക്കര്‍’ എന്നു വിളിച്ചു പറയുന്ന ഡ്രൈവറോട് ‘പോലീസിനെ വിളിക്കെടാ ധൈര്യമുണ്ടെങ്കില്‍’ എന്നൊക്കെ അറബിയില്‍ വെല്ലുവിളിക്കുന്നുണ്ട് പയ്യന്മാര്‍. ഓടുന്ന വണ്ടിയില്‍  തുറന്ന വാതിലില്‍ നിന്ന്  ആരെങ്കിലും പുറത്തു വീണാലുള്ള അപകടമോര്‍ത്താ‍ണ് ഡ്രൈവറ് വാതിലടക്കാന്‍ ധൃതി കൂട്ടുന്നത്. പാവം!  പുതുതായി ഗ്ഗള്‍ഫ് മോഹവുമായെത്തിയ മലയാളിയാണെന്ന് മുഖം കണ്ടാല്‍ മനസ്സിലാക്കാം..ഭയവും ആകുലതയും ഏന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത മനസ്സുമായി അകെ വിഷമഘട്ടത്തിലാണയാള്‍! ചിലയിടത്ത് നിര്‍ത്തി ഒന്നും പറയാതെ വാതിലടച്ചു പോകുന്നുണ്ട്, പക്ഷേ..തൊട്ടടുത്ത നിമിഷത്തില്‍ ഡോര്‍ തുറന്നു കൊണ്ട് പരിഹസിച്ചട്ടഹസിക്കുകയാണ് വികൃതിപ്പയ്യന്മാര്‍. കുറച്ചു നേരം ബസ്സ് നിര്‍ത്തിയിട്ട് നോക്കിയ ആ പാവത്തിനു മുന്നില്‍ ചെന്ന് മുഖത്ത് തോണ്ടി അറബിയിലുള്ള എല്ലാ തെറികളും വിളിച്ച് അവഹേളിക്കുന്നത് കാണുമ്പോള്‍ ഒന്നു പ്രതികരിക്കാന്‍ തോന്നുന്നുണ്ടെനിക്ക്.കാരണം ആ മനുഷ്യന്റെ ബുദ്ധിമുട്ട് കാണുമ്പോള്‍, അത് എന്റെ നേര്‍ക്കായിരുന്നെങ്കില്‍ ഞാനെന്തു ചെയ്യുമായിരുന്നു എന്ന് അലോചിച്ച് പോകുകയാണ്. “ദയവ് ചെയ്ത് ബുദ്ധിമുട്ടിക്കാതിരിക്കൂ.” എന്നൊന്ന് അപേക്ഷിച്ച് നോക്കാം, പക്ഷേ മനസ്സിനെ അതില്‍ നിന്നും പിന്മാറ്റുന്നത് എന്റെ ബുദ്ധിയാണ്. ‘മിണ്ടാതിരിക്കൂ.അപക്ടത്തിലേക്ക് എടുത്ത് ചാടാതിരിക്കൂ‘ എന്നാണ് എന്നോടത് മന്ത്രിക്കുന്നത്. ബുദ്ധി പലപ്പോഴും അനുഭവങ്ങളില്‍ നിന്നായിരിക്കും സംസാരിക്കുക.ഞാനൊന്ന് ഇടപെട്ടാല്‍ പിന്നെ അവരെല്ലാം കൂടിച്ചേര്‍ന്നെന്നെ അടിച്ചിറക്കും ബസ്സില്‍ നിന്ന്! ഡ്രൈവറടക്കം ഒരു കുട്ടി തിരിഞ്ഞ് നോക്കില്ല,അതുറപ്പാണ്. ഈ രാത്രിയില്‍ ഒറ്റപ്പെട്ടൊരു സ്ഥലത്ത് അടികൊണ്ടവശനായിക്കിടക്കേണ്ട അവസ്ഥയെ ബുദ്ധി പിന്താങ്ങുന്നതെങ്ങിനെ.? അനുഭവങ്ങളതാണല്ലോ ബുദ്ധിയെ പഠിപ്പിച്ചിരിക്കുന്നത്!
                  പ്രവാസത്തിന്റെ ആദ്യകാലത്ത് ഒരു ദിവസം കൊടും ചൂടുള്ള നട്ടുച്ചനേരത്ത് പരിചയമില്ലാത്ത ഒരു സിറ്റിയില്‍ സുഹൃത്തിനെ കാത്തു നില്‍ക്കുമ്പോള്‍ താല്‍കാലികമായി അവിടെ കണ്ട ഒരു ബാര്‍ബര്‍ ഷോപ്പില്‍ ഞാനൊന്നു കയറിയിരിക്കാന്‍ നോക്കി.സാധാരണ നാട്ടിലൊക്കെ വെറുതെ ഇരിക്കാന്‍ പറ്റിയ സ്ഥലമാണല്ലോ സലൂണുകള്‍. വാരികയോ പത്രമോ മറ്റോ വായിച്ചിരിക്കാവുന്ന ആ സൌകര്യം ഓര്‍ത്തതു കൊണ്ടാണ് ഇവിടെയും ബാര്‍ബര്‍ഷോപ്പില്‍ അഭയം തേടിയത്. പക്ഷേ..അകത്തേക്കു കയറിയതും എന്റെ കഴുത്തിന് പിടിച്ച് പുറത്താക്കി,മുഷ്ടിചുരുട്ടിഅറബിയില്‍ അലറിവിളിച്ചു ആ ബാര്‍ബര്‍ഷാപ്പുകാരന്‍! എനിക്ക് ആലോചിച്ചിട്ട് മനസ്സിലായില്ല. എന്തിനാണിത് ചെയ്തതതെന്ന്!..പിന്നീട് വഴിയേ ഞാന്‍ മനസ്സിലാക്കി.ഇത് വെറും ബാര്‍ബര്‍ഷോപ്പല്ല.അതായത് എന്നെപ്പോലെ മൂന്നാം ലോകരാജ്യങ്ങളിലെ പൌരന്മാര്‍ക്ക് പ്രവേശിക്കാനല്ല ലബനോനികളും സിറിയക്കാരുമായ ബാര്‍ബര്‍മാര്‍ തുറന്ന് വെച്ചിരിക്കുന്നത്..കാശുള്ള അറബികള്‍ മാത്രമേ അതിനുള്ളില്‍ കടക്കാവൂ..ഞാന്‍ അതിനുള്ളില്‍ കയറിയത് അവനു വലിയ കുറച്ചിലായി.അതാണ് നാട്ടിലില്ലാത്ത സ്വീകരണം കിട്ടാന്‍ കാരണം! മറ്റൊരിക്കല്‍ ഒരു ഷീഷക്കടയില്‍ നിന്നാണ് മര്യാദ പഠിപ്പിച്ചു തന്നത്.അതു അസ്സല്‍ ഒരു കുവൈത്ത് യുവാവ് തന്നെ.അറബ് വംശജര്‍ ഉല്ലസിച്ചിരിക്കുന്നിടത്തേക്ക് ഞാന്‍ കയറിച്ചെല്ലാന്‍ പാടില്ല്ലായിരുന്നു. അതെന്റെ തെറ്റ്, പക്ഷേ..ദയനീയമായ സ്തിഥിയായിരിക്കും എന്നറിഞ്ഞു കൊണ്ടും ഞാന്‍ ചെന്നത്, അന്ന് ബ്രസീലിന്റെ ഫുട്ബാള്‍ മത്സരം കാണുക എന്ന ലക്ഷ്യത്തിനു വേണ്ടി സഹിച്ചിരിക്കുക എന്ന മുന്‍ വിധിയോടെ തന്നെയാണ് .എങ്കിലും ഇത്രയധികം ആക്ഷേപം കേള്‍ക്കേണ്ടി വരുമെന്നു കരുതിയില്ല!.
           ’ ഇന്ത ഹിന്ദീ വല്ല ബംഗാളീ ‘ എന്ന ആദ്യ ചോദ്യത്തിലൂടെ തന്നെ അവന്റെ ഉദ്ധേശം എനിക്കു വ്യക്തമായിരുന്നു.ഇന്ത്യക്കാരനാണോ അതോ ബംഗ്ലാദേശുകാരനാണോ എന്ന സാധാരണമായ ഒരു ചോദ്യമായി കൂട്ടിയാലും ഉദ്ധേശം അതല്ലെന്നതാണ് സത്യം! നീ എന്റെ വീട്ടില്‍ പണിക്കു നില്‍ക്കുന്ന വേലക്കാരനോ ഡ്രൈവറോ ആയ ഇന്ത്യക്കാരുടെ കൂട്ടത്തില്‍പ്പെട്ടവനാണോ അതോ റോഡുകള്‍ വൃത്തിയാക്കുകയും പെപ്സിക്കുപ്പികള്‍ പെറുക്കി നടക്കുകയും ചെയ്ത് ജിവിക്കുന്ന ബംഗാളിയുടെ കൂട്ടത്തിലുള്ളവനാണോ എന്നാണ് ആ ഉദ്ധേശം.എന്റെ മൌനത്തില്‍ തളരാതെ ‘നീ ബംഗാളി തന്നെ’ എന്നു സ്വയം പ്രഖ്യാപിച്ച്  ‘നിന്റെ രാജ്യത്തെ ദുരിതം തീര്‍ക്കാന്‍ ഞങ്ങളുടെ രാജ്യം വേണ്ടി വന്നു..നീയൊക്കെ ഞങ്ങളുടെ മുന്നില്‍ കൈനീട്ടാനായി വന്നവരാണ്’ എന്നൊക്കെ വള്രെ പുച്ഛ്ത്തോടെ പുലമ്പിക്കൊണ്ടിരുന്നു.കുവൈത്ത് ഗവണ്മെന്റ് ആയിടയ്ക്ക് ബംഗ്ലാദേശിന് സഹായം നല്‍കിയിരുന്നു.അതു വെച്ചാണ് ഈ വാക്യപ്രയോഗങ്ങള്‍ നടത്തുന്നത്. ഒന്നിനും എന്റെ മറുപടി കിട്ടാഞ്ഞതു കൊണ്ടാവണം പിന്നെ എന്റെ ഷര്‍ട്ടും കയ്യിലുള്ള സഞ്ചിയുമൊക്കെ വലിച്ച് പൊറുതിമുട്ടിക്കല്‍ തുടര്‍ന്നു.ആ പയ്യന്റെ കൂട്ടുകാര്‍ നിരുത്സാഹപ്പെടുത്തുന്നുണ്ടെങ്കിലും അത് വകവെക്കാതെ ഉപദ്രവം തന്നെ.പരിഹാസത്തിനും അവഹേളനത്തിനും മാനസികമായി മറ്റുള്ളവരെ തളര്‍ത്താന്‍ കഴിയും എന്നത് കൊണ്ടാണല്ലോ സമ്പത്തിന്റെ വമ്പുള്ളവര്‍ അതൊരു ഹോബിയായി കൊണ്ട് നടക്കുന്നത്!
     സ്വദേശികളുടെ അധികാരത്തെ വണങ്ങി നില്‍ക്കാനല്ലാതെ തര്‍ക്കിക്കാനുള്ള അര്‍ഹതയില്ല എന്ന് പാഠം പഠിപ്പിച്ചു തന്നത് അല്പം തണ്ടും തടിയുമുള്ള ഒരു യുവാവാണ്.ജോലിയുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു സംസാരത്തില്‍ ന്യായം പറഞ്ഞപ്പോള്‍ ‘ഉസ്കുത്’ എന്ന്
ഉരുവിട്ടു കൈചുരുട്ടി മുഖത്തേക്ക് ചൂണ്ടി എന്നെ നിശ്ശബ്ധ്നാക്കി.ഇനി മിണ്ടിയാല്‍ മുഖത്തേക്ക് അടി കിട്ടൂം എന്നാണ് ആ വാക്കിന്റെയും പ്രവൃത്തിയുടെയും അര്‍ത്ഥം.ഈ സംഭവം നടക്കുമ്പോള്‍ മറ്റൊരു നാട്ടിലെ അറബി ചിരിച്ചു കൊണ്ടു പോയി.ഒരു പക്ഷേ ഇതു പോലുള്ള സംഭവങ്ങള്‍ ഇവിടെ മുമ്പും ദര്‍ശിച്ചിട്ടുണ്ടാവും, അതായിരിക്കണം ആ ചിരിയുടെ പിന്നിലുള്ള പൊരുള്‍!
           റോഡിനരികിലൂടെ നടന്നു പോകുമ്പോള്‍ ചീറിപ്പാഞ്ഞ് വന്ന് ബ്രേക്കിട്ട് വാഹനം നിര്‍ത്തുമ്പോള്‍ പെട്ടെന്ന് ഞെട്ടി മാറിക്കളയുന്നത് കണ്ട് കൈകൊട്ടി ചിരിക്കുന്നവരുണ്ട്.അതൊക്കെയൊരു തമാശയാണ് ചിലര്‍ക്ക്,പൂച്ചയെയും നായയെയും പിന്നില്‍ നിന്ന് കല്ലെറിഞ്ഞ് ഓടിക്കുമ്പോള്‍ അവ പ്രാണരക്ഷാരത്ഥം പുറപ്പെടുവിക്കുന്ന ശബ്ദം കേട്ട് ചിരിവരാറുണ്ടോ നിങ്ങള്‍ക്ക് ? ഒരു പക്ഷേആ ഒരു ഫീലായിരിക്കാം ഇത്തരക്കാര്‍ക്ക് കിട്ടാറ്. ഇത്തരം അനുഭവങ്ങള്‍ ചില മുന്‍കരുതലുകള്‍ ഏടുക്കാന്‍ പ്രാപ്തരാക്കും.അതുകൊണ്ടാണ് ഒരു നൂറ് മീറ്റര്‍ അപ്പുറത്ത് വികൃതിപ്പയ്യന്മാരെ കണ്ടാല്‍ ഞാന്‍ റൂട്ട് മാറ്റാന്‍ നോക്കുന്നത്.ഒറ്റക്ക് കിട്ടിയാല്‍ പിടിച്ച് പറിയും കല്ലേറുമൊക്കെ പ്രതീക്ഷിക്കാം!
            എന്റെ മനസ്സില്‍ അപായമണി അടിച്ചതു കൊണ്ടാണ് ഷബാബുമാരുടെ ബസ്സിലെ പ്രക്ടനം ഞാന്‍ കാര്യമാക്കാത്തതെന്നു വ്യക്തമായല്ലോ.ഒരു ആമയപ്പോലെ തലയും ഉള്ളിലേക്ക് വലിച്ച് ശ്രദ്ധ കൊടുക്കാതെയൊരു ഇരിപ്പിനാണ് ഞാന്‍ ശ്രമിക്കുന്നത്. ഡ്രൈവറെ
കുരങ്ങു കളിപ്പിച്ച് ഉല്ലസിക്കുന്ന ചെറിയവന്‍ പതിയെ സീറ്റുകളിലിരിക്കുന്നവരെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. പെട്ടെന്നാണ് അവിടെ നിന്നൊരു അലറല്‍ കേട്ടത്.സംഭവിച്ചതെന്താണെന്ന് വ്യക്തമായില്ല. ഏണീറ്റു നില്‍ക്കുന്നത് ഒരു ഫിലിപ്പിനോ സ്ത്രീയാണ്.ഒരു സ്ത്രീക്ക് അപമാനമുണ്ടാക്കുന്നതെന്തോ ആ പയ്യന്‍ ചെയ്തിട്ടുണ്ട്.നിയന്ത്രണം വിട്ട രീതിയിലാണ് അവര്‍ പെരുമാറുന്നത്.പയ്യനെ തൂക്കിയെടുത്ത് ഇടിക്കുകയാണ് .കുതറിയോടിയ അവന്‍ ബസ്സിന്റെ ഡോറിനടുത്ത് കാല്‍തെറ്റി വീണു.ആ സമയം കൊണ്ട് തന്നെ ഡോറിന്റെ സ്റ്റെപ്പിനോട് ചേര്‍ത്ത് ചിവിട്ടി രോഷം തീര്‍ക്കുക്കയാണ് ഫിലിപ്പിനോഗേള്‍. കൂട്ടുകാരും  പേടിച്ചോടുന്ന്തു കണ്ടതോടെ സ്റ്റെപ്പില്‍ നിന്നും നിരങ്ങിയിറങ്ങിയ പയ്യന്‍ പുറത്തേക്ക് ചാടി ഓടിക്കളഞ്ഞു. ദേഷ്യവും സങ്ക്ടവും
അപമാനവും കൊണ്ട് പരവശയായ ഫിലിപ്പിനോ ഞങ്ങളോടെല്ലാവരെയും നോക്കി ഉച്ഛത്തില്‍ വീണ്ടും അലറിവിളിച്ചു കൊണ്ടിരുന്നു.“ നിങ്ങള്‍ക്കൊക്കെ പേടിയായിരിക്കും..എനിക്ക് ആരെയും പേടിയില്ല.. ആരാണിവര്‍..ഏല്ലാവര്‍ക്കും ജീവിക്കണമിവിടെ..ഇതു പോലെ ബുദ്ധിമുട്ടിച്ചാല്‍ ഇനിയും തിരിച്ചടിക്കും ഞാന്‍..നിങ്ങളൊക്കെ ആണുങ്ങളാണെന്ന് പറഞ്ഞിരുന്നോ..പേടിയല്ലേ നിങ്ങള്‍ക്ക്..“ ഈ വക അര്‍ത്ഥങ്ങള്‍ വരുന്ന അറബിക് പദങ്ങളിലൂടെയാണ് സംസാരിച്ചത്. എല്ലാവരും ഒന്നും മിണ്ടാതെ തങ്ങളുടെ നിസംഗതയില്‍ മുറുകെപ്പിടിച്ചിരുന്നു.
               ഷബാബുമാരുടെ ശല്യം തീര്‍ന്നതോടെ യാത്ര സുഖകരമായി തുടര്‍ന്ന് പോയിക്കൊണ്ടിരിക്കവെയാണ് ക്ലൈമാക്സിനരങ്ങൊരുങ്ങിയത്.ഏതാണ്ട് എന്റെ ലക്ഷ്യസ്ഥാനമാ‍യ മെഹ്ബുലക്ക് ഒരു സ്റ്റോപ്പ് പിന്നില്‍.സീറ്റില്‍ നിന്നും ഏണീറ്റു നിന്ന് ഇറങ്ങാനുള്ള തയ്യാറെടുപ്പിനിടയിലാണ് എന്തോ വന്നു വീഴുന്നത് പോലെ ശബ്ദകോലാഹലം പൊട്ടിപ്പുറപ്പെട്ടത്.ഏണീറ്റ് നിന്ന ഞാനും മറ്റു യാത്രക്കാരും തല കുമ്പിട്ട് താഴേക്ക് ചാഞ്ഞു.കല്ലുകളാണ് വന്നു കൊണ്ടിരിക്കുന്നത്.ഗ്ഗ്ലാസ്സിന്റെ ചില ഭാഗങ്ങള്‍ പൊട്ടിയടര്‍ന്ന് വീഴുന്നുണ്ട്.ബസ്സ് നിര്‍ത്തിയതു കണ്ട് നിരന്ന് നിന്ന് ഏറിഞ്ഞ് രസിക്കുകയാണ് മറ്റൊരു സംഘം വികൃതിപിള്ളേര്‍! എന്തിനാണിവര്‍ എറിയുന്നത് ?എന്താണ് അവര്‍ ഉദ്ധേശിക്കുന്നത് ?എന്തെങ്കിലും അവകാശപ്പോരാട്ടാമാണോ? അതോ വിപ്ലവകാരികളാവാനുള്ള ശ്രമമാണോ? ഒന്നുമല്ല..വെറുതെ ഒരു രസം.മര്യാദയോ ബോധമോ ബുദ്ധിയോ  ഒന്നും ഇല്ലാത്ത അതെന്തെന്ന് അറിയാത്ത ഈ കുട്ടികളെ മാത്രം കുറ്റപ്പെടുത്തിയാല്‍ മതിയാവില്ല. ഉപദേശിച്ച് നല്ലതിലേക്ക് നയിക്കാന്‍ മാതാപിതാക്കളില്‍ നിന്നും ഒരു ശ്രമം വേണം..അതിനൊന്നും സാധ്യതയില്ലാത്തതു കൊണ്ട് ശാന്തിയും സമാധാനവും സ്വപ്നങ്ങള്‍ മാത്രമായി പ്രകൃതിയുടെ സൌന്ദര്യങ്ങളെ കാണാനാവാതെ കഷ്ടപ്പാടിന്റെയും അസ്മത്വത്തിന്റെയും പാരതന്ത്ര്യത്തിന്റെയും തേരില്‍ യാത്ര തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് ഞങ്ങള്‍ പ്രാരാബ്ധപ്പരദേശികള്‍.

--------------------------------------------------------------------------------------------------------------------------------
Related News : http://www.indiansinkuwait.com/ShowArticle.aspx?ID=16695&SECTION=0

38 comments:

  1. good one... keep writing

    ReplyDelete
  2. അദ്ധ്വാനത്തിന്റെ വിയര്‍പ്പു വറ്റാത്ത ദേഹവുമായി സീറ്റുകളില്‍ ഇരിപ്പുറപ്പിക്കുമ്പോ‍ള്‍ വീടണയുക എന്നൊരു ലക്ഷ്യമല്ലാതെ എന്തുണ്ടാകും ഒരു പ്രവാസിയാത്രക്കാരന്?

    ഇത്രമാത്രം മതി.എല്ലാം അതില്‍ അടങ്ങിയിരിക്കുന്നു.
    മുനീര്‍ ഇവിടെ പറഞ്ഞത്‌ വികൃതിപ്പിള്ളേര്‍ കാട്ടിക്കൂട്ടുന്നത് എന്നാണ്. എന്നാല്‍ രണ്ടു ദിവസം മുന്‍പ്‌ ഞാന്‍ താമസിക്കുന്നതിന് തൊട്ടടുത്ത്‌ (ഞാന്‍ കണ്ടു നില്‍ക്കുന്നു) കാലത്ത്‌ ജോലിക്ക് പോകാന്‍ ഓരോരുത്തര്‍ റോഡില്‍ ഇറങ്ങി നില്‍ക്കുന്ന സമയം. ഒരുവന്‍ കടയില്‍ നിന്ന് ഒരു ചായയും വാങ്ങി തിരക്കില്‍ കുടിച്ചുകൊണ്ട് നടക്കുന്നു. അരികു ചേര്‍ന്ന് ഒരു വണ്ടി വന്നു സ്ലോ ആക്കി. ഡോറിന്റെ ഗ്ലാസ്‌ തുറന്ന് ഒരു മുത്തന്‍ മനുഷ്യന്‍ മരത്തിന്റെ പട്ടിക കൊണ്ട്ട് ചായ കുടിച്ച് പോകുന്നവന്റെ നിറുന്തലയില്‍ ഊക്കോടെ ഒരടി. ചായയും പോയി അവന്‍ തല പൊത്തിപ്പിടിച്ച് അവിടെ ഇരുന്നു. ആ മുത്തന്‍ ചിരിച്ചുകൊണ്ട് കാറ് സ്പീഡ്‌ കൂട്ടി ഓടിച്ചു പോയി.
    എല്ലാം സഹിക്കുന്നു ആരെയും അറിയിക്കാതെ...അനുഭവിച്ച്...

    ReplyDelete
  3. മുനീർ ഇത് സ്ഥിരം ഞാൻ കയറുന്ന ബസ്സിൽ സംഭവിക്കുന്നതാണ്‌..ഗ്ളാസിനു കല്ലേറുകൾ, ഡ്രൈവറുടെ മുഖത്ത് തുപ്പൽ, ഒരിക്കൽ ബസ്സിൽ നിന്നിറങ്ങിയ ശേഷം ആ അഹങ്കാരികൾ ഡ്രൈവറുടെ മുഖത്തു തുപ്പി, എന്നിട്ട് നിലത്തു നിന്നും മണലു വാരി എറിഞ്ഞു.. എന്തു ചെയ്യാം.. പ്രതികരിച്ചാൽ ഒറ്റപ്പെടും.. ഈയ്യിടെ ഫഹാഹീലിൽ അറബി പയ്യന്മാർ വന്ന് ഒരാളെ വെറുതെ അടിച്ചുവത്രെ, അയാൾ തിരിച്ചടിച്ചു.. പിന്നെ കണ്ടത് ചൂരലുമായി ഒരു പറ്റം കുവൈറ്റി പയ്യന്മാർ അയാളെ തിരഞ്ഞു വരുന്നതാണ്‌.. ഒപ്പം വലിയവരുമുണ്ടായിരുന്നു.. ആറുമണിമുതൽ ഒമ്പതുമണിവരെ അയാളെ തിരഞ്ഞ് അവർ നടക്കുന്നത് കണ്ടു.. അയാൾ ജീവനും കൊണ്ട് ഓടിയൊളിച്ചു...അതെ അഹങ്കാരികളായ ഇവരെ മാതാപിതാക്കൾ അടക്കാഞ്ഞിട്ടാണ്‌..നിയന്ത്രിക്കാഞ്ഞിട്ടാണ്‌.. സമ്പത്ത് മാത്രം പോരല്ലോ തലയിൽ എന്തെങ്കിലും വേണ്ടേ..സംസ്കാരം വേണ്ടേ...നിരപരാധികളെ ദ്രോഹിച്ചു രസിക്കുന്നതാണോ ഇവരെ സ്കൂളൂകളിൽ നിന്ന് പഠിപ്പിക്കുന്നത്.. എന്ന് പലപ്പോഴും സ്വയം ചോദിച്ചു പോകാറുണ്ട്.. സത്യത്തിൽ ഇവരെ കാണുമ്പോൾ ഭ്രാന്തൻ നായകളെ കാണുന്ന പ്രതീതിയാണ്‌ എനിക്ക്.. കിലോമീറ്ററോളം ദൂരെ മാറി നടക്കാൻ ശ്രമിക്കും...അരിശം പല്ലിറുമി തീർക്കും...പോലീസിൽ പരാതിപ്പെട്ടാലും കുഴപ്പം നമുക്കായിരിക്കും...ഭാഷാ പ്രശ്നം.. അവരുടെ നാട്..... നാട്ടിലായിരുന്നെങ്കിൽ..!
    അനുഭവം നന്നായി വിവരിച്ചു..ആശംസകൾ

    ReplyDelete
  4. സത്യത്തിൽ കുവൈറ്റ് ഗവണ്മെന്റു തന്നെ അവരുടെ ബസ്സിൽ യാത്ര ചെയ്യുന്ന ആളുകളുടെ സംരക്ഷണം ഏറ്റെടുക്കണം.

    ReplyDelete
  5. വന്ന ആദ്യ നാളുകളില്‍ നിത്യേന കണ്ടുകൊണ്ടിരുന്ന ചില കാഴ്ചകള്‍...അലമ്പുണ്ടാക്കുന്ന കുട്ടികളെ പേടിമൂലം ആരും നോക്കില്ല...എങ്കിലും അവര്‍ നമ്മുടെ നേരെ വന്നു മുഖത്ത് തുറിച്ചു നോക്കും. കളിയാക്കി കൈചൂണ്ടി ചിരിക്കും..ചിലപ്പോ തലയില്‍ മേടും..

    പ്രതികരിക്കുന്നവരായി ആരും ഉണ്ടാവില്ല...ജീവിക്കണമല്ലോ..

    നല്ല പോസ്റ്റ്‌..ഒരു പ്രവാസിയുടെ നോവ്‌ ഇതില്‍ കാണാം...

    ReplyDelete
  6. കുറച്ചൊക്കെ കേട്ടിട്ടുണ്ട് അവിടത്തെ ഉപദ്രവങ്ങള്‍. ഇപ്പോള്‍ ഇത് വായിക്കുമ്പോള്‍ അധികം വ്യക്തമാകുന്നു. ഈ പവിഴദ്വീപ് എത്ര സുന്ദരവും സൌഹൃദപരവുമെന്നോര്‍ത്ത് നന്ദി. (100% അല്ല, എന്നാലും കേരളത്തെക്കാളും ഭേദമെന്ന് എനിക്ക് തോന്നാറുണ്ട് ഇവിടെ)

    ReplyDelete
  7. ബസ്സുകളിൽ തന്നെയാണ് ഇത്തരം അതിക്രമങ്ങൾ കൂടുതലെന്ന് തോന്നുന്നു.. മിഷ്‌ര്ഫ് റൂട്ടിലോടുന്ന ഒരു ബസ്സിലും ഉടയാത്ത ഗ്ലാസുകൾ ഇല്ല..

    ജീവിക്കാൻ വേണ്ടി സ്വപ്നഭൂമിയിൽ വിയർപ്പൊഴുക്കുന്നവന്റെ ഒരു മറു ജീവിതം..!! ആശംസകൾ മുനീർ..!!

    ReplyDelete
  8. അറബി ചെക്കന്മാരുടെ ശല്യം കുവൈറ്റിലും സൌദിയിലും കൂടുതല്‍ ആണെന്ന് കേട്ടിട്ടുണ്ട്..ദുബായില്‍ വലിയ കുഴപ്പമില്ല. അല്ലെങ്കിലും ഇവിടെ സ്വദേശികളെക്കാള്‍ കൂടുതല്‍ വിദേശികള്‍ അല്ലെ !! പ്രവാസിയുടെ നൊമ്പരം നന്നായി അവതരിപ്പിച്ചു മുനീര്‍.

    ReplyDelete
  9. avassarochithamaya post...... aashamsakal..... blogil puthiya post..... NEW GENERATION CINEMA ENNAAL...... vayikkane..........

    ReplyDelete
  10. പറഞ്ഞു കേട്ടതിനേക്കാള്‍ ക്രുരമാണെന്ന് താങ്കളുടെ അനുഭവത്തില്‍ നിന്ന് വ്യക്തമാണ്.. എന്തോ അബുധാബിയില്‍ ഒക്കെ ഇത്തരം സംഭവങ്ങള്‍ കുറവാണ്. ചിലപ്പോള്‍ മുകളിലെ സുഹൃത്ത് പറഞ്ഞത് പോലെ ഇവിടെ ഒക്കെ സ്വദേശികള്‍ കുറവാണ് . എല്ലാം വിദേശികള്‍ ആണ്.. അത് കൊണ്ടായിരിക്കും...

    നന്നായി എഴുതി..

    ReplyDelete
  11. മുനീര്‍ ,ഈ പോസ്റ്റ് ശ്വാസമടക്കിപ്പിടിച്ചാണ് വായിച്ചത്.പ്രവാസിയുടെ ജീവിതം ഞാനറിഞ്ഞതിനും എത്രയോ അപ്പുറമാണ്.നിങ്ങളുടെ വേദന,നിങ്ങളനുഭവിക്കുന്ന ദുരിതം,വീട്ടുകാരെങ്കിലും അറിയണം.ഒരു അധിനിവേശത്തിനും കുവൈത്തികളെ നന്നാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നു ഒരു പ്രവാസി സുഹൃത്ത് എന്നോടു പറഞ്ഞിരുന്നു.ആ വാക്കുകളുടെ അര്‍ത്ഥം ഇന്നാണ് മനസ്സിലായത്.

    ReplyDelete
  12. മുനീര്‍ ഇവിടെ മനസ്സുലയ്ക്കുന്ന ശൈലിയില്‍ വരച്ചു വെച്ചിരിക്കുന്നത് ഇവിടത്തെ പ്രവാസ ജിവിത കാലത്ത് ഏറ്റവും മടുത്തും വെറുത്തു പോവുന്ന ചില യാഥാര്‍ത്യങ്ങളെ കുറിച്ചാണ് ....നിസ്സഹായനും നിസ്സാരനുമെന്നു ആത്മ നിന്ദ തോന്നിപ്പോകുന്ന ചില നിമിഷങ്ങള്‍ .....ഇതിനൊരു മാറ്റം ഒരു മനോഹരമായ നടക്കാത്ത സ്വപ്നം മാത്രം ......

    ReplyDelete
  13. "ഒറ്റയ്ക്കുള്ള യാത്രകളില്‍ വിവിധതരത്തിലും തലത്തിലുമുള്ള ചിന്തകള്‍ കൊണ്ട് മറ്റൊരു അതിവേഗയാത്ര നടത്താന്‍ കഴിയുമെന്നതു"
    ഇത് വളരെ ശരിയായ വാക്കുകള്‍ തന്നെ.

    കുവൈത്തിലെ ജനം വളരെ റൂഡ്‌ ആണെന്ന് കേട്ടിട്ടുണ്ട്. എന്നാലും ഇത്രക്കങ്ങു നിരീച്ചില്ല.
    ഇവിടെ സൌദിയില്‍ കുട്ടികള്‍ പ്രതേകിച്ചും മോശം പെരുമാറ്റമാണ്.
    എന്നാലും ഇത്രത്തോളം വരില്ല എന്നാണു തോന്നുന്നത്.
    യു എ ഇ, ഖത്തര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വളരെ നല്ല ആളുകള്‍ ആണുള്ളത്, താര തമ്മ്യം ചെയ്‌താല്‍.

    ഏതായാലും നല്ല വായന നല്‍കി.

    ReplyDelete
  14. nice work.
    welcometo my blog

    blosomdreams.blogspot.com
    comment, follow and support me.

    ReplyDelete
  15. കുവൈത്തികള്‍ക്ക് അഹങ്കാരം കൂടുതലാണെന്നു പറഞ്ഞ് കേട്ടിട്ടുണ്ട്..താങ്കളുടെ വരികളിലൂടെ അത് കൂടുതലറിഞ്ഞു...നന്നായി എഴുതി....

    ReplyDelete
  16. മിക്കവാറും കാണുന്ന കാഴ്ചകള്‍ തന്നെ. കൊച്ചി തീരത്ത്‌ എണ്ണ ഊറിവരുന്ന കാലത്തിനായി കാത്തിരിക്കാം.

    ReplyDelete
  17. ആദ്യമായാണ് ഇത് കേള്‍ക്കുന്നത്. ഇവിടെ ഒമാനില് സ്വദേശികള്‍ ഒരു പാടുണ്ടെങ്കിലും, ഇങ്ങനെ ഒരു പ്രശ്നമില്ല...

    ReplyDelete
  18. ‘ശാന്തിയും സമാധാനവും സ്വപ്നങ്ങള്‍ മാത്രമായി പ്രകൃതിയുടെ സൌന്ദര്യങ്ങളെ കാണാനാവാതെ കഷ്ടപ്പാടിന്റെയും അസ്മത്വത്തിന്റെയും പാരതന്ത്ര്യത്തിന്റെയും തേരില്‍ യാത്ര തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് ഞങ്ങള്‍ പ്രാരാബ്ധപ്പരദേശികള്‍.‘

    പിന്നെ

    ബ്രിട്ടനിൽ ഇത്തരം കാര്യങ്ങളൊക്കെ ഉണ്ടായാൽ നമുക്ക് റേസിസം കാണിച്ചു എന്ന് പറഞ്ഞൂ കേസ് കൊടുക്കാം...!

    സാഹിത്ത്യത്തിൽ മുങ്ങി
    തപ്പിയാണല്ലോ ഇത്തവണത്തെ എഴുത്ത്..!

    നന്നായിട്ടുണ്ട്...കേട്ടൊ മുനീർ

    ReplyDelete
  19. കുവൈത്തികളെ കുറിച്ച് മുന്‍പും കേട്ടിട്ടുണ്ട്..എന്നാലും ഇതു കേള്‍കുമ്പോള്‍ സഹിക്കാനാകുന്നില്ല..നീതിയുള്ള ഒരു ലോകം സാധ്യമല്ല അല്ലേ???

    ReplyDelete
  20. പ്രവാസാനുഭവങ്ങളിലെ ഇത്തരം യാഥാര്‍ത്യങ്ങള്‍ പലരും പറയാന്‍ മടിക്കുന്നതാണ്..ആശംസകള്‍

    ReplyDelete
  21. ഇത് പോലെ കുറെ കേട്ടിട്ടുണ്ട് ചിലവ നേരില്‍ കണ്ടിട്ടും ഉണ്ട്
    ഈ കഴിഞ്ഞ വെള്ളിയാഴ്ച സല നടക്കും നേരം ഞങ്ങള്‍ വളര്‍ത്തുന്ന കോഴികളെ കക്കാന്‍ രണ്ടു പയ്യന്മാര്‍ വന്നു. കൂട്ടിനടുത്ത് ജര്‍മന്‍ ശപ്പേഡുകളെ കണ്ടു അവര്‍ പിന്തിരിഞ്ഞെന്നു തോന്നുന്നു. സല കഴിഞ്ഞു വരും നേരം കാലി കൊട്ടയുമായി പോവുന്ന ഞാന്‍ അവരെ കണ്ടു പോയി നോക്കി. എന്റെ മൂന്നാമത്തെ മകന്റെ പ്രായം വരുന്ന ചെക്കന്‍ അറബിയില്‍ ഏതാണ്ടെല്ല തോന്ന്യാസവും വിളിച്ചു. ഞാന്‍ മണ്ടനായി കേട്ട് നില്‍ക്കുക മാത്രം ചെയ്തു. ചുറ്റും ബദുക്കളാ താമസം!

    നമ്മുടെ അവിടെ അദബു എന്തെന്ന് മദ്രസ്സയില്‍ പഠിപ്പിക്കുന്നുണ്ട് ഇവിടെ അതില്ല. എന്ത് തെറ്റ് ചെയ്താലും 'സീബു...ഹാദാ ശബാബ് തലച്ചോര്‍ വളര്‍ന്നിട്ടില്ല' എന്നല്ലേ അവര്‍ പറയാറ്. വേണ്ടാത്തതിനുള്ള എല്ലാം വളര്‍ന്നിട്ടെ ആദബിനുള്ളത് വളരൂ..

    നമ്മള്‍ കേരള കുട്ടികളും അത്ര നല്ലവരോന്നുമായിരുന്നില്ല. തെണ്ടി വരുന്ന നമ്മുടെ നാട്ടുകാരായ അണ്ണാച്ചികളെ കല്ലിന്മേല്‍ തുപ്പി എറിഞ്ഞിരുന്നു മുമ്പൊക്കെ.

    ReplyDelete
  22. ഒരു മുട്ടയെര് എങ്കിലും കിട്ടാത്ത പ്രവാസി കുറവായിരിക്കും

    ReplyDelete
  23. ചില കുവൈത്തികളെ പറ്റി പറഞ്ഞു കേട്ടത് ശരിയാണന്നു ഈ പോസ്റ്റിലൂടെ മനസ്സിലായി, ദുബായിക്കാരന്‍ പറഞ്ഞത് പോലെ ഇവിടെയും കുഴപ്പമില്ല, കുറെ അനുഭവങ്ങള്‍ പങ്ക് വെച്ച എഴുത്ത് ...
    നന്നായിരിക്കുന്നു .. ആശംസകള്‍ മുനീര്‍ ...

    ReplyDelete
  24. എന്തൊക്കെ സഹിക്കണം കുടുംബം
    പുലര്‍ത്തുന്നതിന് അല്പം കാശുണ്ടാക്കുന്നതിന്.അഹങ്കാരികളായ
    ചിലപിള്ളേര്‍ തന്നെയാണ് കൂടുതല്‍ശല്യം.
    ഞാന്‍ സൌദിയിലെ അനുഭവമാണ്
    പറയുന്നത്.പട്ടുസ്വഭാവമുള്ളവരുണ്ട്.
    രാത്രിയിലാണ് ശല്യക്കാരുടെ ഉപദ്രവം.
    പെട്രോള്‍പമ്പില്‍ ജോലിചെയ്യുന്നവര്‍ക്ക്.
    ഇവന്മാര്‍ കാറുനിര്‍ത്തിഫുള്‍ടാങ്ക്.പിന്നെ
    മിന്നിച്ച് ഒരു പോക്കാണ്.പണം തരാതെ.
    ഡ്യൂട്ടിയുള്ളവന്‍റെ കാശ്പോക്ക്. റീഡിംഗ് പ്രകാരമുള്ളതുകഎത്തണമല്ലൊ.
    നന്നായി അവതരിപ്പിച്ചു.
    ആശംസകള്‍

    ReplyDelete
  25. ഇക്ക പറഞ്ഞു കേട്ടിട്ടുണ്ട് ഇവന്മാരെ പറ്റി.
    ലോകം അത്ര സുന്ദരംമല്ല് എനുറപ്പിക്കാന്‍ കുറ്ച്ചുകൂടി കാരണമായി.

    ReplyDelete
  26. എന്ത് കഷ്ടപ്പാടാണ് പ്രവാസികള്‍ നേരിടുന്നത്...!!
    ഇതൊക്കെ വായിക്കുമ്പോള്‍ ആണ് കഷ്ടപ്പാട് മനസ്സിലാകുന്നത് ...!!
    നാട്ടില്‍ ഉള്ളവര്‍ അറിയുന്നില്ലാല്ലോ അവരുടെ നൊമ്പരങ്ങള്‍ ...ആ ഡ്രൈവര്‍ എന്ടുമാത്രം സഹിച്ചിട്ടുണ്ടാവും വിഷമം തോന്നുന്നു ആ പാവത്തിനെ ഓര്‍ത്തു ...അവിടെയും ധൈര്യം കാട്ടാന്‍ ഒരു സ്ത്രീ എങ്കിലും ഉണ്ടായല്ലോ ? നന്നായി !!

    ReplyDelete
  27. പലകുറി കേട്ടതാ ഇവന്‍മാരുടെ തെമ്മാടിത്തരം...
    ആ പട്ടികയിലേക്ക് ഇപ്പൊ ദാ ഭായിടെ ഈ അനുഭവം കൂടി...

    ReplyDelete
  28. തൂതപ്പുഴയോരത്ത് ഇതാദ്യമായാണ് ..നല്ല എഴുത്ത് .
    ---------------------------------
    മുനീര്‍ ,,ഇത് കുവൈറ്റിലെയോ സൌടിയിലെയോ മാത്രം പ്രശനമല്ല ,,നമ്മൊളൊക്കെ അഭിമാനം കൊള്ളുന്ന കൊച്ചു കേരളത്തിലും ഇതിനേക്കാള്‍ കൂടുതല്‍ ക്രൂരതകള്‍ അന്യ സംസ്ഥാനക്കാരായവരോട് കാണിച്ചിട്ടില്ലേ..? ഈ അടുത്ത കാലത്ത് ഒരു പാവം ബംഗാളി ബാലികയെ ക്രൂരമായിപീടിപ്പിച്ചതടക്കം അറിയാത്ത എത്രയോ സംഭവങ്ങള്‍ കഴിഞ്ഞു പോകുന്നു ..അതിനര്‍ത്ഥം ആ നാട്ടിലെ എല്ലാവരും മോശക്കാരായി എന്നാണോ ..ഒരു പാട് കുടുംബങ്ങള്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതും ഇവരുടെ കാരുണ്യം കൊണ്ടാണ് എന്നതും വിസ്മരിച്ചു കൂടാ !!
    എല്ലാ നാണയത്തിനും രണ്ടു വശങ്ങള്‍ ഉണ്ട് എന്നേ ഞാന്‍ പറഞ്ഞുള്ളൂ കേട്ടോ ..നല്ലെഴുത്തിനു ആയിരം ആശംസകള്‍

    ReplyDelete
  29. @ Saheer : നന്ദി

    @ പട്ടേപ്പാടം റാംജി :
    നന്ദി..റാംജി.എത്രയെത്ര അനുഭവങ്ങള്‍ .പലപ്പോഴും കാണുന്ന നമ്മള്‍ക്കു പോലും വേദനതരുന്ന നിമിഷങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.

    @മാനവധ്വനി
    നന്ദി.
    അതെ..സതീഷ് ..ബസ്സില്‍ ഇതു പോലെ കുറേ ദുരനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്.ഒരിജിനല്‍ കുവൈത്തികളാണെങ്കില്‍ അല്പ്രം പ്രശ്ന്ം തന്നെയാണ്..പക്ഷേ പലപ്പോഴും ബിദുനികളും മസരികളും മറ്റുമൊക്കെ ഇത്തരം വികൃതികള്‍ കാണിക്കുന്നുണ്ട്.ഒരിക്കല്‍ പയ്യന്മാര്‍ ബസ്സിന്റെ മുകളിലേക്കുള്ള ഡോര്‍ പിടിച്ച് കയ്യറി കളിക്കാന്‍ തുടങ്ങി.ഒരു മലയാളി അവരോട് താഴെ ഇറങ്ങാന്‍ പറഞ്ഞു.കുറേ സമയത്തിനു ശേഷം അവര്‍ ഇറങ്ങി വന്ന് മലയാളിയോട് തട്ടിക്കയറാന്‍ തുടങ്ങി.അയാള്‍ നന്നായിട്ടങ്ങ് അടിച്ചൊതുക്കാന്‍ തുടങ്ങിയതോടെ അവ്ന്മാര്‍ ഓടിപ്പോയി.അയാള്‍ പറയുകയുണ്ടായി ,മലയാളികള്‍ നാട്ടില്‍ വീരവാദം മുഴക്കി നടക്കും, ഇവിടെ വന്നാല്‍ ഒന്നിനും പ്രതികരിക്കില്ല.അടിച്ചൊതുക്കേണ്ടത് അങ്ങിനെത്തന്നെ ചെയ്യണം എന്നും അയാള്‍ പറയുകയുണ്ടായി.വേറൊരു സമയ്ത്ത് അതും രാ‍വിലെ ബസ്സ് ഒരു സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ ഒരു കൊച്ചു പയ്യന്‍ വലിയൊരു കല്ല് കൊണ്ട് ബസ്സിന്റെ മുന്‍ഗ്ഗ്ലാസ്സിലേക്ക് ഒറ്റയടി.ഡ്രൈവറ് ഓടിപ്പോയി അവന്റെ സൈക്കള്‍ എടുത്തൊണ്ട് പോന്നു.എന്തൊരു വിവരമില്ല്ലായ്മയാണ് പിള്ളേര്‍ കാണിക്കുന്നതെന്ന് നോക്കൂ...

    @ Villagemaan/വില്ലേജ്മാന്‍
    നന്ദി.അതെ ജീവിക്കാന്‍ വേണ്ടി കണ്ടില്ലെന്ന് നടിക്കുന്നു.

    @ ajith
    നന്ദി.
    പലപ്പോഴും മറ്റു ഗ്ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അവിടത്തെ ചുറ്റുപാടുകള്‍ വിവരിക്കുമ്പോഴാണ് ഇവിടം വ്യത്യാസമുണ്ടെന്ന് മനസ്സിലാകുന്നത്..

    @ ‍ആയിരങ്ങളില്‍ ഒരുവന്‍
    നന്ദി.ബസ്സുകളിലാണ് കൂടുതല്‍ പ്രശ്നം.നിയന്ത്രിക്കാന്‍ ആളില്ലാത്തത് ഒരു
    കാരണമാവാം..

    @ഒരു ദുബായിക്കാരന്‍
    നന്ദി . ദുബായിയില്‍ നല്ല പെരുമാറ്റമാണെന്ന് കേട്ടിട്ടുണ്ട്.പിന്നെ സ്വദേശികളേക്കാള്‍ കൂടുതല്‍ ഇവിടെയും വിദേശികള്‍ തന്നെ.

    @khaadu.jayaraj,vettathan,Salam,arunriyas,Riyas,Ashiq,suni,mydreams,muhammedshaji,Artofwave,കുങ്കുമം,മലര്‍വാടി,cv thankappan,
    നന്ദി.വായനക്കും അഭിപ്രായത്തിനും.
    @നന്ദി നജീബ് മൂടാടി.
    അതെ യദാര്‍ത്ഥ്യങ്ങ്ങള്‍ പലപ്പോഴും കേള്‍ക്കുന്നതിനേക്കാള്‍ കടുപ്പമുള്ളതാവും.കുവൈത്തിലെ ജീവിതാനുഭവമുള്ളവര്‍ക്ക് ഈ കാര്യങ്ങള്‍ പെട്ടെന്നുള്‍ക്കൊള്ളാന്‍ കഴിയും.

    @ Muraleemukundan
    നന്ദി .
    റേസിസം എന്നൊക്കെ പ്പറഞ്ഞ് കേസൊക്കെ കൊടുക്കാന്‍ വകുപ്പുണ്ട് ഇവിടെ..പക്ഷേ അതിനൊക്കെ ഈ പ്രാരാബ്ധക്കാര്‍ക്ക് സമയം കിട്ടണ്ടേ.എങ്കിലും ചിലര്‍ ചെയ്യുന്ന ക്രൂരതകള്‍ക്ക് ശിക്ഷ വാങ്ങിച്ചു കൊടുക്കാനും നഷ്ടപരിഹാരം കയ്പറ്റാനും മലയാളി സംഘടനകള്‍ വഴി കഴിയുന്നുണ്ടെന്നത് ആശ്വാസകരമാണ്.

    പിന്നെ എഴുത്തില്‍ അല്പം സ്വാതന്ത്ര്യത്തോടെ വ്യത്യ്സ്ഥ പുലര്‍ത്താന്‍ ശ്രമിച്ചതാണ്:)

    ReplyDelete
  30. @ ഗൌരീനാഥന്‍
    നന്ദി . ഇതൊന്നുന്നും ഒന്നുമല്ല..വീട്ടു ജോലിക്കു വന്ന് കഷ്ടതയനുഭവിക്കുന്ന എത്ര പാവപ്പെട്ടവരുവിടെയുണ്ടെന്നറിയുമോ..കുറച്ച് മുന്‍പ് ഇവിടത്തെ ഒരു സംഘടനാനേതാവ് റേഡിയോയില്‍ പറയുകയുണ്ടായി..പിള്ളേരു ഇരുമ്പ് കമ്പി കൊണ്ട് തലക്കടിച്ച് ആശുപത്രിയില്‍ കോമയില്‍ ഒരു മാസത്തോളം കഴിഞ്ഞ മലയാളിക്ക് നഷ്ടപരിഹാരം വാങ്ങിച്ച് കൊടുത്തതിനെക്കുറിച്ച്.. എത്രയെത്ര രോദനങ്ങള്‍!! ..ദുഷ്ടന്മാരും അടിമകളെപ്പോലെ ജോലിക്കാരെ കാണുന്നവരുമായ ആളുകള്‍ ഉള്ളപ്പോള്‍ നീതിയെങ്ങിനെ പുലരും.! നിയമങ്ങള്‍ ഉണ്ടെങ്കിലും അതിനെ വിലക്കെടുക്കാന്‍ കഴിയുന്നവര്‍ ഉള്ളപ്പോള്‍ അതിനെന്തു പ്രസ്കതി.പ്രവാസികളെ സംബന്ധിച്ചിടത്തോളം നീ‍തിക്കു വേണ്ടി വാദിക്കാനുള്ള സാഹചര്യം പോലും സ്വയം ലഭ്യമാക്കാന്‍ കഴിയാത്തവിധം അശക്തരാണ് അവര്‍ എന്നതാണ്.

    @ OAB

    വായനക്ക് നന്ദി . അദബില്ലാത്തത് തന്നെയാണ് ഇവരുടെ പ്രശ്നം.മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാണ്ടുകുമോ തങ്ങളുടെ പെരുമാറ്റം എന്ന് ചിന്തിക്കാന്‍ ശ്രമിക്കുന്നില്ല.‘ക്ഷമ ഈമാനിന്റെ പകുതിയാണെന്ന’ തത്വം ഏറ്റവും കൂടുതല്‍ പ്രായോഗികമാക്കേണ്ടത് ഇവര്‍ക്കിടയില്‍ താമസിക്കുമ്പോള്‍ തന്നെയാണ്.

    @iggoy
    നന്ദി
    മനുഷ്യന്‍ ഉപയോഗിക്കുന്ന രീതിക്കനുസരിച്ച് ലോകത്തിന് മാറ്റമുണ്ടാകും.സുന്ദരമായ ലോകം സൃഷ്ടിക്കാന്‍ മന്‍ഷ്യര്‍ക്ക് കഴിയും.പക്ഷേ അതിനു ശ്രമിക്കാത്തവര്‍ ഉള്ളിടത്തോളം കാലം
    ലോകം സുന്ദരമാകില്ല.

    @ ഫൈസല്‍ബാബു

    വായനക്കും അഭിപ്രായത്തിനും നന്ദി . കേരളത്തിലെ പീഢനങ്ങളുമായി ഇതിനെ താരതമ്യം ചെയ്യാന്‍ പറ്റില്ല..കേരളത്തില്‍ അന്യസംസ്ഥാനക്കാരന് ജോലി ചെയ്യാനും ജീവിക്കാനുമള്ള സ്വാതന്ത്ര്യമുണ്ട്. ചില സാമൂഹ്യദ്രോഹികള്‍ ചെയ്യുന്ന ക്രൂരതക്ക് ദേശമോ ആളുകളോ ഒന്നും വിഷയമാവുന്നില്ല.പിന്നെ കുവൈറ്റില്‍ ഒറ്റപ്പെട്ടു കാണുന്ന ഒരു സംഭവമൊന്നുമല്ല ഞാന്‍ പറഞ്ഞത് എന്ന് അഭിപ്രായം പറഞ്ഞ കുവൈറ്റുകാര്‍ തന്നെ വ്യക്തമാക്കുന്നു.ഈ നാട്ടിലെ എല്ലാവരും മോശക്കാരാണെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്?
    ബസ്സിലെ കാര്യം തന്നെ എടുത്താല്‍ കുവൈറ്റുകാരല്ല, മസ്രികള്‍,ലബനോനികള്‍, ബിദുനികള്‍ എന്നീ വിഭാഗത്തില്‍പ്പെടുന്ന സ്കൂള്‍ പിള്ളേരാണ് കൂടുതല്‍ പ്രശ്നക്കാര്‍. ഞാനടക്കമുള്ള ഒരു പാടു
    കുടുംബങ്ങള്‍ ഇവിടെ ജോലിയെടുത്തു ജീവിക്കുന്നു എന്നതു കൊണ്ട് തെറ്റ് ചൂണ്ടിക്കാണിക്കാന്‍ പാടില്ല എന്നുണ്ടോ? ഇവിടത്തെ പത്രത്തില്‍ തന്നെ ബസ്സിലെ കഷ്ടതകളെക്കുറിച്ചു വാര്‍ത്ത വന്നിട്ടുണ്ട്. ഈ ലിങ്ക് വായിച്ചു നോക്കൂ.. http://www.indiansinkuwait.com/ShowArticle.aspx?ID=16695&SECTION=0

    ReplyDelete
  31. ജീവിതം നമ്മെ പലതും പഠിപ്പിക്കുന്നു.ജീവിതം തന്നെ യാത്രയാണല്ലോ-കല്ലും മുള്ളും പൂവും പൂനിലാവുമൊക്കെ വഴിയിടുന്ന.....
    ഏതായാലും പ്രവാസത്തിന്റെ 'യാത്രാ'വിവരണം ഞങ്ങള്‍ക്ക് സമ്മാനിക്കുന്നത് (നാട്ടുവാസികള്‍ക്ക്}അതിന്റെ ചെത്തവും ചൂരും ഒപ്പിയെടുത്ത നേര്‍ക്കാഴ്ച്ചകളാണ്.അഭിനന്ദനങ്ങള്‍!

    ReplyDelete
  32. കുവൈറ്റില്‍ കഴിച്ചുകൂട്ടിയ നാലഞ്ചു കൊല്ലം കൊണ്ട് ഇങ്ങനെ കുറെ അനുഭവങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ട് , പ്രതികരിക്കാന്‍ കഴിഞ്ഞിരുന്നില്ല ,കാരണം സംസ്കാരം മാന്യത തുടങ്ങിയ പദങ്ങളുടെ അര്‍ത്ഥമെന്തെന്ന് ഒരു തരിമ്പു പോലും അറിയാത്ത അത്തരക്കാരോട്‌ ഇടപെട്ടാലുള്ള അപമാനം പേടിച്ചു തന്നെ . ഇത്രയും അഹങ്കാരികളായ ഒരു ജനതയെ ഞാനെന്റെ ജീവിതത്തില്‍ വേറെ കണ്ടിട്ടില്ല - നന്നായി പറഞ്ഞു മുനീര്‍.

    ReplyDelete
  33. നല്ല പോസ്റ്റ്‌.

    ReplyDelete
  34. ഖത്തര്‍ എത്രയോ മെച്ചം എന്ന് തോന്നി പോസ്റ്റ്‌ വായിച്ചപ്പോള്‍!

    ReplyDelete
  35. പ്രിയപ്പെട്ട സുഹൃത്തേ,
    നേരിന്റെ നേര്‍ക്കാഴ്ചകള്‍ മനസ്സില്‍ വേദനയുണ്ടാക്കി.
    വളരെ നന്നായി എഴുതിയ പ്രവാസിയുടെ തേരോട്ടം ഉറക്കം കെടുത്തുന്നു. അഭിനന്ദനങ്ങള്‍.
    സസ്നേഹം,
    അനു

    ReplyDelete
  36. മുനീര്‍.പച്ച ആയ യാഥാര്ധ്യങ്ങള്..
    ജീവിക്കാന്‍ വേണ്ടി എല്ലാം സഹ്ക്കുന്ന
    പ്രവാസിയുടെ വിങ്ങല്‍ അനുഭവിച്ച് അല്ലാതെ
    മനസ്സിലാകില്ല..എന്തിനും ഏതിനും കൈ ചുരുട്ടി
    മുദ്രാവാക്യം വിളിക്കുന്ന നാട്ടില്‍ നിന്നു വന്നവര്‍
    കൈ പോക്കാന്‍ ആവാതെ നില്‍ക്കുന്ന അവസ്ഥ!!

    ഏറ്റവും അഹങ്കാരം പിടിച്ചവര്‍ ആ നാട്ടുകാര്‍
    ആണെന്ന് പണ്ടത്തെ യുദ്ധ സമയത്ത് ഇവിടെ ഒക്കെ
    പറഞ്ഞു കേട്ടിരുന്നു..ഇപ്പൊ കുറെയൊക്കെ വെളിയില്‍
    പോയി കണ്ടും കേട്ടും വിദ്യാഭാസം കൊണ്ടും മാറ്റം
    ഉണ്ടെങ്കിലും ഉള്ളിലെ attitude ഇതൊക്കെ ത്തന്നെ..

    ReplyDelete
  37. പ്രിയപ്പെട്ട മുനീര്‍ ,
    ഹൃദയ സ്പര്‍ശിയായ വിവരണം ...
    ശരിക്കും ഒരു സുഹൃത്ത്‌ നേരിട്ട് വന്നു പറയുന്നത് പോലെ തോന്നി...അത്ര മേല്‍ ദുഖം ഉണ്ട് ആ വരികള്‍ക്ക്..
    എന്റെ സ്നേഹം നിറഞ്ഞ ആശംസകള്‍.

    ReplyDelete
  38. പ്രവാസത്തിലെ ഈ കല്ലുകടി GCC-യില്‍ മിക്കയിടത്തുമുണ്ട്. നാം ശീലിച്ച പ്രതികരണവും നട്ടു വളര്‍ത്തിയ അഭിമാന ബോധവും ചാക്കില്‍ കെട്ടി മൌനികളായി ഇരിക്കേണ്ട എത്രയെത്ര സന്ദര്‍ഭങ്ങള്‍!

    >മര്യാദയോ ബോധമോ ബുദ്ധിയോ ഒന്നും ഇല്ലാത്ത അതെന്തെന്ന് അറിയാത്ത ഈ കുട്ടികളെ മാത്രം കുറ്റപ്പെടുത്തിയാല്‍ മതിയാവില്ല. ഉപദേശിച്ച് നല്ലതിലേക്ക് നയിക്കാന്‍ മാതാപിതാക്കളില്‍ നിന്നും ഒരു ശ്രമം വേണം...<

    ReplyDelete