Wednesday, July 2, 2014

കുവൈത്തിൽ നിന്നും മക്കാമദീനത്തിലേക്കൊരു പുണ്യ യാത്ര

                   
                         പുണ്യങ്ങളുടെ തീർത്ഥയാത്രയായ ഉംറയ്ക്ക് ഞങ്ങൾ പുറപ്പെടുന്നത് 2014 ജൂൺ മാസം 11ന് ബുധനാഴ്ച്ച കുവൈത്തിലെ അബ്ബാസിയയിലുള്ള ബൽക്കീസ് പള്ളിയിൽ നിന്ന് മഗ് രിബ് നമസ്കാരം നിർവ്വഹിച്ച് കൊണ്ടാണ്. കേരളാ ഇസ്ലാമിക് ഗ്രൂപ്പിന്റെ (കെ.ഐ.ജി)  നേതാക്കന്മാരായ ഫൈസൽ മഞ്ചേരി, സക്കീർ ഹുസൈൻ തുവ്വൂർ എന്നിവരും മറ്റു കെ.ഐ ജി പ്രവർത്തകരുമടക്കം വലിയൊരു സംഘം ആളുകൾ ഉംറ സംഘത്തിന് യാത്രായപ്പ് നൽകാൻ എത്തിയിട്ടുണ്ടായിരുന്നു. ദീർഘവും ദുരിതപൂർണ്ണവുമായ മുൻകാല  യാത്രകളുടെ വിഷമങ്ങളെക്കുറിച്ച് ബോധ്യമുള്ളത് കൊണ്ടായിരിക്കണം എല്ലാവരും അവരുടെ പ്രാർത്ഥനകൾ ഞങ്ങൾക്ക് വേണ്ടി സമർപ്പിച്ചിരുന്നു.കത്തുന്ന വെയിലുള്ള ചൂട് കാലത്തിന്റെ അസഹനീയമായ ആവി വൈകുന്നേരങ്ങളിൽപ്പോലും നില നിൽക്കുന്ന കുവൈത്തിന്റെ മണ്ണിൽ നിന്നാണ് ഞങ്ങൾ മക്കാമദീനത്തിലേക്ക് യാത്ര തിരിക്കുന്നത്. ഏതാണ്ട് 1200 കിലോമീറ്ററോളം യാത്ര ചെയ്യാനുണ്ട് മക്കയിലെത്താൻ. ബസ് ഡ്രൈവറായി ഈജിപ്തുകാരൻ ഹാസിമും സംഘത്തിന്റെ അമീറായി ഖലീൽ റഹ്മാൻ സാഹിബും അദ്ധേഹത്തിന്റെ ഏഴംഗ കുടുംബവും കൂടാതെ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന ഏഴോളം കുടുംബങ്ങളും ഏകരായ് വന്നിട്ടുള്ള  അഞ്ച് പുരുഷന്മാരും 4 സ്ത്രീകളും ഉൾപ്പടെ 44 അംഗങ്ങളാണ് ഉംറ സംഘത്തിൽ ഉണ്ടായിരുന്നത്.    
                                               രാത്രി 7: 30 ന് പുറപ്പെട്ട യാത്ര കുവൈത്ത് അതിർത്തിയിൽ എത്തിച്ചേരുന്നത് 9:30നായിരുന്നു. ഒരു ദിവസത്തോളം യാത്ര വേണ്ടി വരും എന്നാണ് പൊതുവെ കണക്കാക്കപ്പെട്ടിരുന്നത്.അതായത് വ്യാഴാഴ്ച്ച മഗ് രിബ് നമസ്കാരമാകുമ്പോഴേക്കും മക്കയിലെത്തിച്ചേരുമെന്ന പ്രതീക്ഷ! കുവൈത്ത് ബോർഡറിൽ പാസ്പോർട്ടിൽ എക്സിറ്റ് അടിക്കാനായി കുറേ നേരം കാത്തിരിക്കാനുണ്ട്.യാത്രക്കാർക്കായി കെ.ഐ.ജി തയ്യാറാക്കിയ ഭക്ഷണം അവിടെ നിലത്ത് വിരിച്ച പരവതാനിയിലിരുന്നു എല്ലാവരും കഴിച്ചു..  യാത്രക്കാരിലൊരാൾ എന്റടുത്ത് വന്ന് ഇവിടെ തണുത്ത ജ്യൂസ് കിട്ടുന്ന സ്ഥലമുണ്ടോ എന്നന്വേഷിക്കുകയുണ്ടായി. എന്റെ കയ്യിൽ ഞാൻ ശേഖരിച്ച് വെച്ചിരുന്ന ജ്യൂസ് അദ്ധേഹത്തിന് നൽകി. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്.അത്യാവാശ്യ സാധനങ്ങൾ വാങ്ങാനുള്ള ബഖാലകളോ മറ്റു വഴികളോ ഒന്നും തന്നെ ഇവിടെ ഇല്ല.യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ തന്നെ ദാഹശ്മനത്തിനുള്ള ജ്യൂസുകളും പലഹാരങ്ങളുമൊക്കെ കയ്യിൽ വെയ്ക്കുന്നത് അത്യാവശ്യസമയത്ത് ഉപകാരപ്പെടും.13 ബസ്സുകൾ ഇവിടെ ഉംറ സംഘവുമായി നിർത്തിയിട്ടുണ്ടായിരുന്നു. അത്യാവശ്യകാര്യങ്ങൾ നിർവ്വഹിക്കാനുള്ള  ടോയ്ലെറ്റുകളും നിസ്കരിക്കാനായി പള്ളിയും ഉണ്ടെന്നത് ആശ്വാസകരമാണ്.ഞങ്ങളുടെ ബസ്സ് ഡ്രൈവർ വന്ന് പെട്ടെന്ന് ഓഫീസിലേക്ക് പോയി ക്യൂ നിൽക്കാൻ ആവശ്യപ്പെട്ടു.പാസ്പോർട്ടിൽ എക്സിറ്റ് അടിച്ചതിന് ശേഷം ഒരു സ്ലിപ്പ് തരും അത് പിന്നീട് ചെക്കിങ്ങിനാളു വരുമ്പോൾ കൊടുക്കാനുള്ളതാണ്. മൂന്ന് മണിക്കൂറാണ് അവിടെ കഴിയേണ്ടി വന്നത്.ഇത്രയധികം സമയം സൌദി ബോർഡറിൽ ഉണ്ടാകില്ല എന്നൊരു കണക്ക് കൂട്ടൽ നടത്തി മനസ്സിനെ സമാധാനിപ്പിച്ചു.12:30 ന് വണ്ടി വീണ്ടും പുറപ്പെട്ടു. ഒരു ഉദ്യോഗസ്ഥനെത്തി എല്ലാവരുടെ കയ്യിൽ നിന്നും സ്ലിപ്പ് എടുത്ത് പോയി.ഒരു കിലോമീറ്ററിനപ്പുറം ബസ്സ് സൌദി ബോർഡിൽ വീണ്ടും നിർത്തി.എല്ലാവരുടേയും പാസ്പ്പോർട്ട് എടുത്ത് അമീറും ഡ്രൈവറും സൌദി ഓഫീസിലേക്ക് പുറപ്പെട്ടു. ഇവിടെ നിന്നാണ് വിസ എൻട്രി അടിക്കുന്നത്.പ്രതീക്ഷകൾക്ക് വിരുദ്ധമായി വീണ്ടും ദീർഘമായ കാത്തിരിപ്പ്
   തന്നെ! യാത്രക്കാരിലധികവും ഉറക്കത്തിലായി. 
                           ഇരുട്ടിൽ നിന്ന് പുറപ്പെട്ട് നേരം പുലരുന്ന കാഴ്ചയിലാണിപ്പോൾ.ഡ്രൈവർ വന്ന് സൌദി ഓഫീസിൽ പോയി ക്യൂ നിൽക്കാൻ ആവശ്യപ്പെട്ടു.എൻട്രി വിസ അടിച്ച് തിരിച്ച് വന്നതോടെ  സുബ്ഹി നിസ്കരിക്കാനായി കുറേ ആളുകൾ തയ്യാറെടുത്ത് തുടങ്ങി. പെട്ടെന്നാണ് ഡ്രൈവർ ഓടി വന്ന് എല്ലാവരോടും ബസ്സിലേക്ക് കയറാൻ പറഞ്ഞത്. ബസ്സ് പുറപ്പെടുന്ന സമയത്ത് യാത്രക്കാരെ ഒരുമിച്ച് കാണാത്തതിൽ ഡ്രൈവർ ക്ഷുഭിതനായി. യാത്രയിൽ നേതാവ് പറയുന്നത് കേൾക്കാൻ എല്ലാവരും തയ്യാറാകണം എന്ന് ഡ്രൈവർ ആജ്ഞാപിക്കുന്നു. ഏകാധിപത്യ രീതിയിലുള്ള അയാളുടെ പെരുമാറ്റം യാത്രക്കാരിൽ മുറുമുറുപ്പുണ്ടാക്കുന്നുണ്ട്. അഞ്ച് മണിക്കൂറോളം കാത്തിരുന്ന  ശേഷം 5: 45 ന് വീണ്ടും യാത്ര തുടർന്നു.അടുത്തതായി ലഗേജുകളെല്ലാം പുറത്തിട്ട് നടത്തുന്ന കർശനമായ ചെക്കിംങ്ങ് ആണ്. സൌദി ഉദ്യോഗസ്ഥൻ വന്ന് നിരീക്ഷിച്ചതിന് ശേഷം അമീർ കയ്യിൽ കൊണ്ട് നടക്കുന്ന പെട്ടി തുറന്ന് നോക്കി. അതിൽ ഉംറ വിവരണത്തിന്റെ ചെറിയ പുസ്തകങ്ങളുണ്ടായിരുന്നു. അതിന്റെ പബ്ലിഷേഴ്സിനെക്കുറിച്ചുള്ള വിവരമൊക്കെ വീണ്ടും വീണ്ടും നോക്കുകയും ‘മംമ്നൂഅ ’ എന്ന് പറ്യുന്നതുമൊക്കെ കേൾക്കാം. തൊട്ടടുത്ത് തന്നെയുള്ള പള്ളിയിൽ നിന്ന് സുബഹി നിസ്കാരം നിർവ്വഹിക്കാൻ ബാക്കിയുള്ളവർ അത് നിർവ്വഹിച്ചു.          
                        സൌദി അറേബ്യൻ മണ്ണിലൂടെയാണ് ഇപ്പോൾ യാത്ര പോയിക്കൊണ്ടിരിക്കുന്നത്.  ഇന്ധനം നിറയ്ക്കാനായി ഒരു പെട്രോൾ പമ്പിൽ നിർത്തി.ഒരാൾ ബസ്സിലേക്ക് കയറി വന്ന് സൌദി സിംകാർഡ് ആവശ്യമുണ്ടോ എന്ന് ചോദിക്കുകയുണ്ടായി. 35 റിയാൽ കൊടുത്താൽ സിം കിട്ടും 25 റിയാലിന്റെ ടാക്ക് ടൈമും.സൌദിയിൽ മൊബൈൽ ഉപയോഗം അത്യാവശ്യമാണെന്നിരിക്കെ ഇത് കയ്യിൽ വെയ്ക്കുന്നത് നല്ലതാണ്.എല്ലാവരും യാത്രാക്ഷീണത്തിലും ഉറക്കച്ചവടിലുമാണ്.ഇതിനൊന്നും ശ്രദ്ധ കൊടുക്കാതെ അല്ലെങ്കിൽ എല്ലാവരുടെയും സുരക്ഷ തന്റെ കയ്യിലാണെന്ന ബോധ്യം ഉള്ളിലുള്ളതിന്റെ ആവേശത്തിലാണോ എന്നറിയില്ല വാഹനത്തിന്റെ കടിഞ്ഞാൺ കയ്യിലുള്ളയാൾ ശ്രദ്ധാപൂർവ്വം മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.പെരുമാറ്റത്തിൽ അതൃപ്തിയുണ്ടെങ്കിൽത്തന്നെയും അദ്ധേഹത്തിന്റെ ജോലിയിലെ നൈപുണ്യത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.       
 ഇരു വശത്തും മരുഭൂമികൾ നിറഞ്ഞ് നിൽക്കുന്ന സൌദി അറേബ്യയിലൂടെയുള്ള യാത്ര തുടർന്ന് കൊണ്ടേയിരുന്നു.
                                         10:15 ന് അൽ അർത്താവിയ്യ എന്ന സ്ഥലത്ത് പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ ബസ്സ് നിർത്തി.സൌകര്യങ്ങൾ നന്നേ കുറവാണ് എങ്കിലും അത്യാവശ്യത്തിന് ഇതൊക്കെത്തന്നെ ഉപയോഗിക്കേണ്ടി വരും. തുർക്കി റേസ്റ്റോറന്റിൽ നിന്ന് ചായയും കുടിച്ച് 11 മണിക്ക് വീണ്ടും പുറപ്പെട്ടു. ഇവിടെ നിന്ന് മക്കയിലേക്കുള്ളത് 1071 കിലോമീറ്റർ. ഉറക്കത്തിൽ നിന്നും എണീറ്റ് പുത്തനുണർവ്വോടെ എല്ലാവരും ലക്ഷ്യത്തിലേക്കുള്ള യാത്ര തുടർന്നു. മരുഭൂമിയിൽ പടുത്തുയർത്തിയ ചെറിയ കെട്ടിടങ്ങൾ വഴിയരികിൽ കാണാം. ചൂട് താരത്മ്യേന കുറവായാണ് അനുഭവപ്പെടുന്നത്. പൊടിക്കാറ്റ് നിറഞ്ഞ് നിൽക്കുന്നുണ്ട്. ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും ഉണർവ്വിലേക്ക് ഉത്തേജനം ലഭിക്കുന്ന തരത്തിൽ ആത്മീയ നിർവൃതി വിശ്വാസമനസ്സുകളിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞ ഒരു ചരിത്രക്ലാസ്  അമീർ ഖലീൽ റഹ്മാൻ നടത്തുകയുണ്ടായി.ഉംറയുടെ പ്രാധാന്യത്തെക്കുറിച്ചും വിശുദ്ധ മക്കയുടെ ചരിത്രത്തെക്കുറിച്ചും ഇബ്രാഹീം നബിയുടെ ത്യാഗനിർഭരമായ ജീവിതത്തെക്കുറിച്ചും പ്രവാചകൻ മുഹമ്മദ് നബി(സ) ഇസ്ലാമിനെ പടുത്തുയർത്തിയ കാലഘട്ടത്തിന്റെ പ്രത്യേകതകളെക്കുറിച്ചും എന്ത് കൊണ്ട് അർപ്പിതമായ ഒരു ഉംറ നാം നടത്തേണ്ടതുണ്ട് എന്നതിനെക്കുറിച്ചുമൊക്കെ വൈകാരികമായിത്തന്നെ വിവരിച്ച് തന്ന ഒരു ഉജ്ജ്വല പ്രഭാഷണം തന്നെയായിരുന്നു അത്. ചുവന്ന മണ്ണിന്റെ             താഴ് വരകൾ പോലെ അടുക്കിയൊരുക്കിയ മരുഭൂമിയുടെ സൌന്ദര്യം പാതയുടെ ഇരുവശങ്ങളിലും ദൃശ്യമാണ്. വൃക്ഷലതാദികൾ ചില ഭാഗങ്ങളിൽ തട്ടു തട്ടായി നിൽക്കുന്ന കാഴ്ച്ചയും വരി വരിയായി നടന്ന് പോകുന്ന ഒട്ടകക്കൂട്ടങ്ങളും അനന്തമായി നീണ്ടുവരണ്ടു കിടയ്ക്കുന്ന മരുഭൂമിയെ ഇടയ്ക്കെങ്കിലും കുളിർപൊഴിയിക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ ചെറിയ ബിൽഡിങ്ങുകളും വില്ലകളും ഷോപ്പുകളും ഈന്തപ്പനമരങ്ങളുടെ നിരയുമൊക്കെ കാണുമ്പോൾ നാട്ടിൽ നിന്നു ഗൾഫിനെക്കുറിച്ച് മനസ്സിൽ കാണുന്ന അതേ ചിത്രം മുന്നിൽ വന്ന് നിൽക്കുന്നത് പോലെ തോന്നും.
                                   4 മണിക്ക് അഫീഫ എന്ന സ്ഥലത്ത് ഭക്ഷണത്തിനും വിശ്രമത്തിനുമായി നിർത്തി. അസർ നിസ്കാരത്തിനു ശേഷം വീണ്ടും 5:40 ന് യാത്ര തുടർന്നു. ഇനിയും 400 കിലോമീറ്ററോളം പിന്നിടേണ്ടതുണ്ട് മീഖാത്തിലേക്ക്. അഫീഫയിൽ നിന്ന് യാത്ര ചെയ്യുമ്പോൾ ഇരു വശത്തും വലിയ മലകൾ കാണാൻ കഴിയും.അമീർ മൈക്കുമായി വീണ്ടും ഉംറ ക്ലാസ്സ് ആരംഭിച്ചു.9 മണിക്ക് മീഖാത്തിന് 90 കിലോമീറ്റർ പിന്നിലായി ആലത്തീഫ് എന്ന് സ്ഥലത്ത് രാത്രി ഭക്ഷണത്തിനും വിശ്രമത്തിനുമായി യാത്ര നിർത്തിവെച്ചു. മഗരിബ്, ഇശാ  നമസ്കാരങ്ങൾ ഉംറയുടെ മീഖാത്തായ ത്വായിഫിൽ വെച്ച് ജം ആക്കി നിർവ്വഹിക്കാമെന്ന് നിയ്യത്ത് വെക്കാൻ അമീർ പറഞ്ഞിട്ടുണ്ടായിരുന്നു.10 : 15 ന് വീണ്ടും യാത്ര പുറപ്പെട്ടു. ഖലീൽ സാഹിബ് ക്ലാസ് തുടരുകയാണ് .ത്വാഇഫിന്റെ ചരിത്രപ്രാധാന്യത്തെ വിശദീകരിക്കുകയാണ്. സഫാമർവ്വാ മലയുടെ മുകളിൽ നിന്ന് നബി(സ) ഇസ്ലാമിനെ പരസ്യമായി പ്രഖ്യാപ്പിക്കുന്നതിൽ അരിശം പൂണ്ട അബൂലഹബ് ശക്തമായി പ്രവാചകനെ എതിർക്കുന്നതും അബൂലഹബിന് മറുപടിയായി അള്ളാഹു ഖുറാനിലെ ‘തബ്ബത് യദാ അബൂ ലഹബിൻ വ തബ്ബ്  ’ എന്ന സൂക്തങ്ങളോടെയുള്ള സൂറത്ത് ഇറയ്ക്കുന്നതും അബൂത്താലിബിന്റെയും ഖദീജബീവിയുടെയും മരണത്താൽ ആമുൽ ഹുസ്ന ‘ദു:ഖ വർഷം’ എന്നറിയപ്പെട്ടിരുന്ന കാലത്തെക്കുറിച്ചും മക്കയിലെ കഷ്ടപ്പാട് സഹിക്കാൻ കഴിയാതെ ത്വാഇഫിലെ സഖീഫ് ഗോത്രക്കാരോട് രക്ഷ തേടി അവിടേക്ക് പോകുകയും ഇസ്ലാം പ്രബോധനം നടത്താൻ ശ്രമിക്കുകയും ചെയ്ത ചരിത്രങ്ങൾ.. സഖീഫ് ഗോത്രക്കാർ നബിയുടെ പ്രബോധനം ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നുവെന്ന് ആരോപിച്ച് തെണ്ടിപ്പിള്ളേരെ വിട്ട് കല്ലെറിയിപ്പിക്കുമ്പോൾ  നബി(സ) യുടെ നെറ്റിത്തടം പൊട്ടി ചോരയൊഴുകുമ്പോൾ ജിബിരീൽ (അ) വന്ന് പ്രവാചകൻ ഒന്നു അരുളിയാൽ മലകൾ ഉപയോഗിച്ച് ഈ വംശത്തെ ഇല്ലായ്മ ചെയ്യാമെന്ന് പറയുകയും ചെയ്യുന്ന രംഗങ്ങൾ. ഇത്രയധികം കഷ്ടപ്പാടുകൾ നബിക്ക് നേരിടേണ്ടി വന്ന ത്വാഇഫിലേക്കാണ് യാത്ര പോയിക്കൊണ്ടിരിക്കുന്നത്.. നബി (സ) സഹിച്ചതിന്റെയും ക്ഷമിച്ചതിന്റെയും പ്രതിഫലം നാം നേരിട്ട് കാണുകയല്ലേ..ലോകം മുഴുവൻ ത്വാഇഫിന്റെ തണുത്ത ഭൂമിയിലേക്ക് നടന്നടുക്കുന്ന അൽഭുത കാഴ്ച..തീർച്ചയായും.. വിശ്വാസികൾക്ക് ഒരു പാട് പഠിക്കാനുണ്ട്. ഉംറ യുടെ ഓരോ നിമിഷവും മനസ്സിനെ യദാർത്ഥ പാതയിലേക്ക് നയിക്കുന്ന മാറ്റങ്ങൾക്കുള്ള വാതിലുകൾ തന്നെയാണ്.
                                 11.40 ന് ത്വാഇഫിൽ പ്രവേശിച്ചു. മീഖാത്തിന്റെ സ്ഥലം. ഉംറയ്ക്കുള്ള വസ്ത്രങ്ങളും മറ്റു സാധനങ്ങളുമൊക്കെയായി കച്ചവടക്കാർ തമ്പടിച്ചിരിക്കുന്നത് കാണാം. വിശുദ്ധിയുടെ വെള്ള നിറം പള്ളിയെ അലങ്കരിക്കുന്ന മനോഹാരിതയിൽ മുങ്ങി നിൽക്കുന്ന തണുത്തുറഞ്ഞ ത്വാഇഫ്.

     ഇവിടത്തെ ചടങ്ങുകൾ പെട്ടെന്ന് തീർക്കാൻ  കഴിയുകയാണെങ്കിൽ സുബ്ഹി നിസ്കാരത്തിന് മുൻപ് തന്നെ ഉംറ നിർവ്വഹിച്ച് സുബ്ഹി നിസ്കാരവും കഴിഞ്ഞ് റൂമിലേക്ക് തിരിക്കാം എന്നായിരുന്നു അമീർ പറഞ്ഞിരുന്നത്. എന്നാൽ എല്ലാവരുടെയും ഇഹ്റാം കെട്ടലും മഗരിബ്, ഇശാ നിസ്കാരങ്ങളും കഴിഞ്ഞ് മക്കയിലേക്ക് പുറപ്പെടുമ്പോൾ സമയം 2:10 ആയി. ബസ്സിൽ കയറിയ ഉടനെ അമീർ ഉംറയ്ക്കുള്ള നിയ്യത്ത് ചൊല്ലിത്തരുകയും എല്ലാവരും ഏറ്റു ചൊല്ലുകയും ചെയ്തു.                                                                                                                     പിന്നീടുള്ള യാത്ര “ ലബ്ബൈക്കള്ളാഹുമ്മ ലബ്ബൈക്ക് ..ലബ്ബൈക്ക ലാ ശരീക്ക ലക്ക ലബ്ബൈക്ക് , ഇന്നൽ ഹംദ വന്നിഅമത ലക വൽ മുൽക് ലാ ശരീക ലക് ” (അള്ളാഹുവേ, നിന്റെ വിളിക്കിതാ ഞാനുത്തരം നൽകിയിരിക്കുന്നു. നിന്റെ വിളി കേട്ടെത്തിയിരിക്കുന്നു. നിന്റെ വിളി ഞാനിതാ ചെവിക്കൊണ്ടിരിക്കുന്നു. നിനക്ക് യാതൊരു പങ്കുകാരനുമില്ല. നിന്റെ വിളിക്ക് ഞാനുത്തരം നൽകിയിരിക്കുന്നു. സ്തുതിയും അനുഗ്രഹവും നിനക്ക്, രാജാധികാരവും നിനക്ക് തന്നെ. തീർച്ച. നിനക്ക് പങ്കാളിയായി ആരും തന്നെയില്ല) എന്ന പ്രാർത്ഥനാവിളികളോടെ ഭക്തിസാന്ദ്രമായ നിമിഷങ്ങളോടെ എത്രയും പെട്ടെന്ന് ഹറമിലേക്ക് എത്തിച്ചേരുവാനുള്ള ആശയോടെയാണ് എല്ലാവരും ബസ്സിലിരുന്നത്.ബസ്സ് മക്കാനഗരത്തിന്റെ പ്രൌഢമായ വഴിത്താരകളിലേക്ക് പ്രവേശിക്കുമ്പോൾ ഇരു വശത്തുമുള്ള പുണ്യസ്ഥലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അമീർ വിശദീകരിച്ചു കൊണ്ടേയിരിക്കുന്നുണ്ട്.
                               ഹറമിന് തൊട്ടടുത്തു തന്നെയുള്ള ഹോട്ടലിൽ എല്ലാവരും ഇറങ്ങുകയും വളരെ വേഗത്തിൽ തന്നെ ഹറമിലേക്കുള്ള യാത്രക്ക്  തയ്യാറെടുക്കുകയും ചെയ്തു. ഹോട്ടലിൽ നിന്നുള്ള ബസ്സിലാണ് ഹറമിലേക്ക് പോകുന്നത്. ബസ്സ് സർവ്വീസ് തുടർച്ചയായി നടന്ന് കൊണ്ടിരിക്കുന്നു. ബസ്സിൽ നിന്നിറങ്ങിയതും സുബഹി നിസ്കാരത്തിനുള്ള ഇഖാമത്ത് കൊടുക്കുന്നതാണ് കേട്ടത്.അമീർ അതിനിടയ്ക്ക് ഹോട്ടലിന്റെ കാർഡും അമീറിന്റെ ഫോൺ നമ്പറുമൊക്കെ എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിച്ചിരുന്നു. ഒരു സംഘത്തിന് നേതാവിനെ ചുമതലപ്പെടുത്തുമ്പോൾ അദ്ധേഹത്തിന്റെ തീരുമാനങ്ങൾ അവസാനവാക്കായി കരുതാൻ എല്ല്ലാവരും ബാധ്യസ്ഥരാണ്. ഇസ്ലാമിന്റെ ചരിത്രം തന്നെ പരിശോധിക്കുക .ഉഹദിലെ  തോൽ വിക്ക് തന്നെ കാരണം നബി (സ) യുടെ ആജ്ഞയെ ഗൌരവത്തിലെടുക്കാതെ സ്വന്തം ഇഷ്ടങ്ങൾ നടപ്പിലാക്കിയ ചില സഹാബിമാരുടെ നടപടിയായിരുന്നു. അമീറിന് സ്വന്തം കാര്യം മാത്രം നോക്കാൻ പറ്റില്ല.. പ്രത്യേകിച്ചും കുട്ടികളും സ്ത്രീകളുമുള്ള കുടുംബങ്ങൾ കൂടിയുള്ളപ്പോൾ..  ജനലക്ഷങ്ങൾ തിങ്ങിനിറയുന്ന മക്കാനഗരത്തിന്റെ തിരക്കിൽ ആദ്യമായി കാല് കുത്തുമ്പോൾ ഉണ്ടാകുന്ന പരിചയക്കുറവ് മറി കടക്കാൻ ഓരോരുത്തരും അമീറിനെ പിന്തുടരുക തന്നെ വേണം. എന്നിട്ടും എല്ലാവരും വരാൻ കാത്ത് നിൽക്കുമ്പോൾ കൂട്ടത്തിലുള്ള ഒരാൾ പറഞ്ഞത് വല്ലാതെ ഞെട്ടിക്കുകയുണ്ടായി..! “ഇത്ര നേരം നിങ്ങളുടെ അമീർ എവിടെയായിരുന്നു..ഞങ്ങൾക്ക് കാത്ത് കെട്ടിക്കിടക്കാൻ പറ്റില്ല ”  മണിക്കൂറുകളോളം നീണ്ട യാത്രക്ക് ശേഷം മക്കയുടെ പുണ്യമണ്ണിൽ ത്യാഗത്തിന്റെ പാതയിലേക്ക് പ്രസംഗത്തിലൂടെയും ക്ഷമാപരമായ സമീപനങ്ങളിലൂടെയും വിശ്വാസ സംഘത്തെ എത്തിച്ചിട്ട് അവസാനം ‘ അമീർ ഞങ്ങളുടെ അമീറല്ല’ എന്ന് പറയുന്ന ഒരാളുടെ മാനസിക നിലവാരത്തെക്കുറിച്ച് ഞാൻ അൽഭുതപ്പെടുകയാണ്.                                                          ഒപ്പമുള്ളവരെയും കൂട്ടി അമീർ വന്നണയുമ്പോൾ തിടുക്കത്തിൽ തന്നെ മസ്ജിദുൽ ഹറാമിന്റെ മടിത്തട്ടിലേക്ക് ഞങ്ങൾ ആവേശത്തോടെ പ്രയാണം ചെയ്തു.വിശുദ്ധമായ കഅബാലയത്തിലേക്കുള്ള യാത്ര തുടങ്ങുന്നത് സുബഹി നമസ്കാരത്തിന്റെ ചൈതന്യത്തിലൂടെ.എന്തൊരു മഹാഭാഗ്യമാണ് ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. ദീർഘമായ യാത്രയിൽ ഇതുവരെ നേരിടേണ്ടി വന്ന എല്ലാ ദുരിതങ്ങളെയും അലിയിച്ച് കളയാൻ അല്ലാഹു തന്ന സുവർണ്ണാവസരം. മുസ്ല്ലിമിന്റെ ദിന ചര്യകൾക്ക് തുടക്കമിടുന്ന സുബഹി നിസ്കാരത്തോടെയുള്ള അള്ളാഹുവിന്റെ ഭവനത്തിലേക്കുള്ള രംഗപ്രവേശം ആത്മീയപ്രകാശനത്തിന്റെ ഉന്നത വികാരങ്ങൾ മനസ്സിൽ നിറയ്ക്കുന്നതായിരുന്നു.
            ഖുർആൻ സൂക്തങ്ങളുടെ മനോഹരമായ പാരായണത്തോടെ സൃഷ്ടാവിന് മുൻപിൽ വണങ്ങിനിന്ന് ഭക്തിയോടെ ലോകത്തിന്റെ പല കോണുകളിൽ നിന്നും വന്ന് ചേർന്നിട്ടുള്ള ഇസ്ലാം മത വിശ്വാസികളോട് തൊട്ടൊരുമ്മി നിന്ന് കൊണ്ടുള്ള ഈ പ്രഭാത നമസ്കാരം എത്രമാത്രം പുണ്യം നിറഞ്ഞതായിരിക്കുമെന്ന് ചിന്തിക്കാൻ കൂടി വയ്യ.
                     വലിയ പാറക്കെട്ടുകൾ കൊണ്ട് നിറഞ്ഞ മലകൾക്കിടയിൽ തേജസ്സോടെ ഉയർന്ന് നിൽക്കുന്ന മസ്ജിദുൽ ഹറാമിലേക്കുള്ള ഈ കാലുകുത്തൽ നൽകുന്ന ആത്മീയ അനുഭൂതി ജീവിതകാലം മുഴുവൻ മനസ്സിനെ ഉത്തേജിപ്പിച്ച് കൊണ്ടേയിരിക്കുമെന്ന് തീർച്ചയാണ്.
സുബ്ഹി നിസ്കാരത്തിന് ശേഷം ഉംറയുടെ പ്രധാന ചടങ്ങായ ത്വാവാഫിനു വേണ്ടി കഅബാലയം ലക്ഷ്യമാക്കിയുള്ള യാത്ര തുടർന്നു.വെള്ളിയാഴ്ച്ചയായത് കൊണ്ട് തന്നെ ഹറം നിറഞ്ഞ് കവിഞ്ഞ് കൊണ്ടിരിക്കുകയാണ്. അഞ്ച് നേരവും ഏത് ദിശയിലേക്കാണോ പ്രാർത്ഥന നടത്തുന്നത് , ആ പരിശുദ്ധ ഭവനം ഇതാ കണ്ണിന് മുന്നിൽ നിൽക്കുന്നു.
                         പടച്ചവന്റെ കാരുണ്യത്താൽ ഓരോ വിശ്വാസിയും ആഗ്രഹിക്കുന്ന ആ മുഹൂർത്തം ഞങ്ങളുടെ ജീവിതത്തിൽ വന്നണഞ്ഞിരിക്കുകയാണ്.ഹജറുൽ അസ് വദിനു നേരെ തിരിഞ്ഞു നിന്ന്  ‘ബിസ്മില്ലാഹി അള്ളാഹു അക്ബർ’  എന്നുറക്കെ പ്രഖ്യാപിച്ച് തുടങ്ങുന്ന ത്വവാഫ് ഏഴുതവണ കഅബയെ വലയം ചെയ്താണ് അവസാനിപ്പിക്കുന്നത്. ഹജറുൽ അസ് വദ് ദൂരെ നിന്ന് ഒന്ന് കാണാനും പ്രതീകാത്മകമായി മുത്താനും മാത്രമേ ഇപ്പോൾ കഴിയുന്നുള്ളൂ..വിശ്വാസികൾ കൂട്ടം കൂട്ടമായി ക് അബക്ക് ചുറ്റും വലം വെയ്ക്കുകയും പ്രാർത്ഥനകൾ ഉരുവിടുകയും ചെയ്യുന്നുണ്ട്. ഇടയ്ക്കിടക്ക് മുന്നിലേക്കെത്താൻ ചില സംഘങ്ങൾ ശ്രമിക്കുന്നുണ്ട്. ഉംറ ചടങ്ങുകൾ പൂർണ്ണമാക്കാനുള്ളത് കൊണ്ട് തന്നെ കഅബക്ക് നേരെ നിന്ന് രണ്ട് റകഅത്ത് സുന്നത്ത് നമസ്കാരം നിർവ്വഹിച്ച് സംസം വെള്ളം മതിയാവോളം കുടിച്ച് സഫാ മർവ്വയിലേക്ക് ‘സഅയ് ’ ചെയ്യാൻ നടന്നു തുടങ്ങി. എന്റെയൊപ്പം ഇഹറാം വസ്ത്രമണിഞ്ഞ മകൻ മിഷ് അലും നല്ല ആവേശത്തിലാണ്.
    സംസം വെള്ളം കുടിക്കാനും സഫാ മർവ്വക്കിടയിൽ ‘സഅയ്’ ചെയ്യാനുമൊക്കെ അവൻ കാണിക്കുന്ന ആവേശം അൽഭുതപ്പെടുത്തുന്നതാണ്. സംഘത്തിലെ എല്ലാ കുട്ടികളും തന്നെ യാത്ര ക്ഷീണമൊക്കെ മറന്ന് ഉംറക്കായി സമർപ്പിച്ചിരിക്കുന്ന കാഴ്ച ഒരോ വിശ്വാസിയിലെയും ഭക്തിയെ തൊട്ടുണർത്തും. സഫാമർവ്വയിലൂടെ ഏഴു പ്രാവശ്യം ‘സഅയ് ’ ചെയ്തു  തീരുമ്പോൾ കാലുകൾക്ക് അല്പം വേദനയനുഭവപ്പെടും.കാണുമ്പോൾ അത്ര ദൂരം തോന്നാത്തതു കൊണ്ട് നടത്തത്തിന്റെയും ഇടയ്ക്കുള്ള ഓട്ടത്തിന്റെയും വേഗത കൂട്ടുന്നത് കൊണ്ട് സംഭവിക്കുന്ന പ്രശന്മാണത്. ‘സഅയ് ‘ കൂടി കഴിയുന്നതോടെ പിന്നെയുള്ള മുടി മുറിക്കലിനായി കുറച്ചകലെ മലഞ്ചെരുവിലായി ഉയർന്ന് നിൽക്കുന്ന ബാർബർ ഷോപ്പുകളിലേക്ക് പോകണം.പൂർണ്ണമായും മുടി നീക്കം ചെയ്യുന്നത് വളരെ വേഗത്തിൽ തന്നെ അവർ ചെയ്ത് തീർക്കും.                              ഉംറ കഴിഞ്ഞതോടെ  ജുമാഅ നമസ്കാരത്തിന് ഒരുങ്ങേണ്ടതുള്ളതു കൊണ്ട് തന്നെ പെട്ടെന്ന് തന്നെ റൂമിലേക്ക് മടക്കയാത്ര ആരംഭിച്ചു. കൂട്ടത്തിനൊപ്പമാണ് നീങ്ങിയതെങ്കിലും പെട്ടെന്ന് അവരിൽ നിന്ന് ഒറ്റപ്പെട്ടു. ഹറമിലേക്കുള്ള വഴിയിൽ കുറേയധികം കുട്ടികൾ ഭിക്ഷാടനത്തിനിരിക്കുന്നത് കാണാം. കയ്യും കാലുമില്ലാത്തവരെന്ന് കാഴ്ച്ചയിൽ തോന്നിക്കുന്ന കുട്ടികൾ. ചിലരൊക്കെ കൈ ഉള്ളിലേക്ക് കെട്ടിവെച്ചിരിക്കുകയാണെന്ന് മനസ്സിലാവുന്നുണ്ട്. ഹോട്ടലിന്റെ കാർഡ് കയ്യിൽ വെച്ചത് കൊണ്ട് ടാക്സിയിൽ കയറി റൂമിലെത്താൻ കഴിഞ്ഞു.പത്ത് റിയാലാണ് മിനിമം ടാക്സി ചാർജ്.ഒരു കുടുംബം ഹറമിലേക്കെത്തിയപ്പോഴെ തിരക്കിൽ പെട്ട് മാറിപ്പോയതും പിന്നീട് റൂമിൽ തിരിച്ചെത്താൻ ഹോട്ടലിന്റെ അഡ്രസ്സറിയാത്തത് കൊണ്ട് വല്ലാതെ ബുദ്ധിമുട്ടിയതായും അറിയാൻ കഴിഞ്ഞു. പരിചിതമല്ലാത്ത സ്ഥലത്ത് എത്തിപ്പെടുമ്പോൾ ആദ്യം ചെയ്യേണ്ടത് അത്യാവശ്യത്തിനു ബന്ധപ്പെടാനുള്ള നമ്പറും അഡ്രസ്സുമൊക്കെ കയ്യിലുണ്ടെന്ന് ഉറപ്പ് വരുത്തുക എന്നതാണെന്ന് ഇതു പോലുള്ള അനുഭവങ്ങൾ അടിവരയിടുന്നു.
                                      ജുമുഅ നമസ്കാരം ജന സഹസ്രങ്ങൾ നിറഞ്ഞ് നിൽക്കുന്ന ഹറമിന്റെ മണ്ണിൽ തന്നെ നിർവ്വഹിക്കാനുള്ള ഭാഗ്യവും ലഭിച്ചിരിക്കുന്നു. ജനത്തിരക്ക് കാരണം പള്ളിയുടെ മാർബിൾ പതിച്ച മുറ്റത്തും അതിലും തികയാതെ നടപ്പാതകളിലുമൊക്കെ വിശ്വാസികൾ നിസ്കരിക്കുന്നത് കാണാം. ഇവിടന്നുള്ള ഓരോ നമസ്കാരവും മസ്ജിദുൽ ഹറമിൽ തന്നെ നിർവ്വഹിക്കാൻ  കഴിയുമെന്നത് വലിയ അനുഗ്രഹം തന്നെയാണ്. അസർ നിസ്കാരത്തിനു ശേഷം ഹറമിൽ നിന്നുള്ള വിവിധ വഴികളിലൂടെയുള്ള കാഴ്ചകളിലേക്ക് ഒരു ഓട്ടപ്രദക്ഷിണം നടത്തി.      

സമാധാനത്തിന്റെ പ്രാവുകൾ വാനിലേക്ക് പറന്നുയരുന്നതും ക്ഷമാശീലരും ലാളിത്യം സൂക്ഷിക്കുന്നവരുമായ വിശ്വാസികൾ പരസ്പരം സ്നേഹത്തിന്റെ പുഞ്ചിരികൾ കൈമാറുന്നതും തൊട്ടടുത്തുള്ള സാൻഡ്വിച്ച് കടകളിൽ പാവങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യാൻ മഹാമനസ്കരായ വിശ്വാസികൾ തയ്യാറാവുന്നതും വിതരണം ചെയ്യുമ്പോൾ ഓടിയടുക്കുന്ന പാവപ്പെട്ട ജനങ്ങളുടെ നീണ്ട നിരയും

 ഇടയ്ക്കിടെ കുടിവെള്ളം സൌജന്യമായി വിതരണം ചെയ്യുന്ന അറബികളുമൊക്കെ വിളിച്ചോതുന്നത് ഇസ്ലാമിന്റെ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സാമൂഹ്യബോധത്തിന്റെയുമൊക്കെ പാതകളാണ്.
                              മഗ് രിബ് നിസ്കാരം ഹറമിൽ  നിന്ന് നിസ്കരിച്ചതിനു ശേഷമാണ് ആ കാഴ്ച്ച ശ്രദ്ധയിൽ പെട്ടത്. ഓരോ നിസ്കാരവും കഴിയുന്നതോടെ മയ്യിത്ത് നമസ്കാരവും നടക്കുന്നുണ്ട്. ജനത്തിരക്കുകൾക്കിടയിലൂടെ മയ്യിത്ത് കട്ടിലുകളുമായി നടന്നു നീങ്ങുന്ന സംഘങ്ങൾ..അഞ്ച് മയ്യത്തുകട്ടിലുകൾ അതു വഴി കടന്ന് പോയി. അതിൽ ഒരു ചെറിയ കുട്ടിയുടെ മയ്യത്തുമായുള്ള യാത്ര ഹൃദയഭേദകമായ കാഴ്ച്ചയായിരുന്നു. മരണമെന്ന യാദാർത്ഥ്യത്തിനു മുൻപിൽ തകർന്ന് പോകുന്ന മനസ്സിനെ അചഞ്ചലമായി പിടിച്ച് നിർത്താനും ഇസ്ലാമിന്റെ മരണാനന്തര പ്രഖ്യാപനങ്ങളോട് കൂറ് പുലർത്തി വിശ്വാസം നില നിർത്താനുമുള്ള ശക്തി പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുന്ന പുണ്യഭൂമിയിൽ നിന്ന് കിട്ടുമെന്നത് തീർച്ചയാണ്.    
            
 ഇശാ നിസ്കാരത്തിന് ശേഷം റൂമിലേക്ക് നടന്ന് നീങ്ങുമ്പോഴാണ് റോഡരുകിൽ ഒരു പെൺകുട്ടി കരയുന്നത് ശ്രദ്ധയിൽ പെട്ടത്. കൂട്ടത്തിൽ നിന്ന് തെറ്റിപ്പോയതാണെന്ന് തോന്നുന്നു.ഏത് ഭാഷയാണ് പറയുന്നതെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല.. ആളുകൾ കൂടുന്നത് കണ്ട് കുട്ടി മുന്നോട്ടോടാൻ നോക്കുന്നു.ഞാൻ കുട്ടിയെ കൈപ്പിടിയിലൊതുക്കി തിരിഞ്ഞ് നടന്നു.രണ്ട് അറബ് യുവാക്കൾ അത് കണ്ട് വരികയും അവർ പോലീസിലേൽപ്പിക്കാം എന്ന് പറഞ്ഞ് കൊണ്ട് പോകുകയും ചെയ്തു. കുട്ടി അപരിചിതരെ കണ്ട് കരഞ്ഞ് കുതറിയോടാൻ നോക്കുന്നുണ്ടെങ്കിലും അവർ ശ്രദ്ധയോടെ പോലീസിലേക്കെത്തിക്കാൻ ശ്രമിക്കുകയാണ്. വാഹനങ്ങൾ പോകുന്ന വഴിയിൽ കുട്ടി അന്തമില്ലാതെ ഓടിയാൽ അത് അപകടത്തിലേക്കെത്തുമെന്നുറപ്പാണ്.പോലീസിലെത്തിക്കുന്നതോടെ കുട്ടിയെ അന്വേഷിച്ച് വരുന്ന മാതാപിതാക്കൾക്ക് ലഭിച്ചിരിക്കും എന്ന വിശ്വാസത്തോടെയാണ് ഞങ്ങൾ തിരിച്ച് നടന്നത്. കുട്ടികളെ ഒപ്പം കൊണ്ട് നടക്കുന്നവർ വളരെയധികം  സൂക്ഷ്മത കാണിക്കണമെന്ന് പറഞ്ഞ് തരുന്ന അനുഭവമാണിത്.                            നാടൻ ഭക്ഷണം ആവശ്യമുള്ളവർക്ക് കഴിക്കാൻ ഒരു ഹോട്ടൽ അമീർ പറഞ്ഞ് ഏർപ്പാടാക്കിയിരുന്നു. കേരളത്തിൽ നിന്നും ട്രാവൽസുകൾ കൊണ്ട് വരുന്ന ഉംറ സംഘത്തിനുള്ള മെസ്സായിരുന്നു അത്. മൂന്ന് നേരത്തെ ഭക്ഷണത്തിന് 20 റിയാലാണ് കൊടുക്കേണ്ടത്. നാടൻ ഭക്ഷണം കഴിക്കുന്നതോടൊപ്പം തന്നെ നമ്മുടെ നാട്ടുകാരായ വയസ്സായ വല്ലിപ്പമാർക്കും വല്ലിമ്മമാർക്കും ഇടയിലിരുന്നു കഴിക്കാമെന്ന ഒരു ഗൃഹാതുരത്വവും ഇവിടെ നില നിൽക്കുന്നുണ്ട്.
                    ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ഞായറാഴ്ച്ച രാവിലെ 7:20 ന് മക്കയിലെ പുണ്യസ്ഥലങ്ങളിലേക്ക്   സിയാറത്തിനായി പുറപ്പെട്ടു. ചരിത്രഭൂമിയിലൂടെയാണ് യാത്ര. ഖലീൽ സാഹിബിന്റെ വിവരണങ്ങളോടെ യാത്ര തുടങ്ങുന്നു. വളരെ കുറച്ച് സമയം കൊണ്ട് കണ്ട് തീർത്തത്  ജബലുന്നൂർ,ജബലു റഹ്മ, മസ്ജിദു നംറ, മഷ് അരിൽ ഹറാം, അറഫാമൈതാനം, മിന, ഹിറാഗുഹ, ജിന്ന് പള്ളി, മസ്ജിദു ഷജ്റ തുടങ്ങിയ ഒട്ടേറേ ചരിത്രമുറങ്ങുന്ന പുണ്യസ്ഥലങ്ങളാണ്. ആദ്യമായി എത്തിയത് ജബലുന്നൂറിലാണ്. അവിടെയിറങ്ങി കുറച്ച് നേരം നിന്നതിനു ശേഷം വീണ്ടും യാത്ര തുടർന്നു. കുറേയാളുകൾ മലയിലേക്ക് കയറുന്നത് കാണാം.
   അമീർ പ്രവാചകന്റെ പ്രബോധനപ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രസംഗം തുടരുകയാണ്. മക്കയിലെ 13 വർഷത്തെ പീഢനക്കാലത്തിന് ശേഷം നബി മദീനയിലേക്ക് പാലായനം ചെയ്യുന്ന ഹിജ് റയെക്കുറിച്ചാണ് വിവരിക്കുന്നത്.യസ്രിബിന്റെ മണ്ണിൽ നിന്നും വന്ന പന്ത്രണ്ടംഗ സംഘവുമായി നബി സന്ധിക്കുന്നതും അവരുമായി ഉണ്ടാക്കിയ അകബാ ഉടമ്പടി പ്രകാരം മദീനയിലേക്ക് ഇസ്ലാമിന്റെ  പ്രചരണം നടത്താൻ പ്രമുഖ സ്വഹാബിവര്യൻ മിസ് ഹബു ബിനു ഉമൈറിനെ ചുമതലപ്പെടുത്തുന്നതും പിന്നീട് മദീനയിലേക്ക് കൊച്ചു കൊച്ചു സംഘങ്ങൾ യാത്ര പോയി ഇസ്ലാമിനെ വ്യാപിപ്പിക്കുന്നതുമായ ചരിത്രങ്ങളെല്ലാം ആവേശത്തോടെ കേട്ടിരിക്കുകയാണ് യാത്രക്കാരെല്ലാവരും. 
                     ജബലുറഹ്മയുടെ മുകളിൽ നബി(സ) പ്രഭാഷണം നടത്തിയ സ്ഥലത്തേക്കാണ് പിന്നീട് എല്ലാവരും നടന്ന് കയറിയത്. പ്രായമായവരും കുട്ടികളുമടക്കം വിശ്വാസികളുടെ നീണ്ട നിര കഷ്ടപ്പെട്ട് തന്നെ മലക്ക് മുകളിലേക്ക് പിടിച്ച് കയറുന്നുണ്ട്. അവിടെയുള്ള സ്തൂപത്തിൽ പേരുകൾ അടയാളപ്പെടുത്തുന്നവരെയും ഭക്തിയോടെ പിടിച്ച് നിന്ന് പ്രാർത്ഥിക്കുന്നവരെയുമൊക്കെ കാണാം. 

അതിനു ചുറ്റുമൊന്നു പ്രദക്ഷിണം വെച്ചാൽ നാലുപാടും പരന്ന് കിടയ്ക്കുന്ന മലകളും അറഫാ മൈതാനവും  അടുത്തടുത്ത് നിൽക്കുന്ന പള്ളികളുമൊക്കെ കാണാവുന്നതാണ്. ഒരു ബോർഡിൽ ‘അൽ റഹ്മ പർവ്വതം’ എന്ന് മലയാളത്തിൽ എഴുതിവെച്ചിട്ടുണ്ട്.കച്ചവടക്കാർ ദസ് വികളും മാലകളുമൊക്കെയായി എല്ലായിടത്തും നിലയുറപ്പിച്ചിട്ടുണ്ട്.
                        ലോകമെമ്പാടുമുള്ള മുപ്പത് ലക്ഷത്തിലധികം വരുന്ന  ഇസ്ലാം മത വിശ്വാസികൾ  ഹജ്ജിന്  സംഗമിക്കുന്ന അറഫാ മൈതാനത്തിന്റെ വഴിത്താരകളിലൂടെയാണ് ഇപ്പോൾ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. മുഹമ്മദ് നബി (സ) തന്റെ ചരിത്ര പ്രസിദ്ധമായ വിടവാങ്ങൽ  പ്രസംഗം നടത്തിയ പ്രദേശത്ത് സ്ഥാപിച്ച മസ്ജിദു നംറ ഒരു ഭാഗത്ത് കാണുന്നുണ്ട്.അറഫാ പള്ളിയെന്നും പേരുള്ള ഇവിടെ ഒരേ സമയം മൂന്ന് ലക്ഷത്തിലധികം ആളുകൾക്ക് നിസ്കരിക്കാനുള്ള സൌകര്യമുണ്ട്. കുറച്ചകലെയായി പ്രവാചകൻ ഹജ്ജിന്റെ സമയത്ത് രാത്രി താമസിച്ച മഷ് അരിൽ ഹറാം പള്ളിയിൽ ഒന്ന് ബസ്സ് നിർത്തിക്കണ്ടതിന് ശേഷം യാത്ര തുടർന്നു.    ഹജ്ജിന്റെ കർമ്മങ്ങളുടെ പൂർണ്ണ വിവരണം തന്നെ നൽകാൻ  മിനായിലും, മുസ്തലിഫയിലും , ജംറയിലുമൊക്കെ എത്തുമ്പോൾ അമീർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.                                                                                                 ഇസ്മാഈൽ നബിയെ അള്ളാഹുവിന്റെ ആജ്ഞപ്രകാരം അറുക്കാനായി കിടത്തിയ സ്ഥലത്തുള്ള സ് തൂപം ദൂരെ മലഞ്ചെരുവിൽ കാണാൻ കഴിയും. സ്വപ്നത്തിലെ ദർശനത്താൽ ത്യാഗം ചെയ്യാനായി സന്നദ്ധനായ ഇബ്രാഹീം നബിയുടെ മഹനീയതയെ മുൻ നിർത്തി എല്ലാവരും ഖുർആൻ കൽപ്പിക്കുന്ന കാര്യങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുന്ന കാര്യത്തിൽ എത്രത്തോളം ത്യാഗത്തിന് സന്നദ്ധരാണ് എന്ന് പരിശോധിക്കാൻ അമീർ ഉദ്ബോധിപ്പിക്കുന്നു.                                                                
                        
ഹിറാഗുഹയിലേക്കുള്ള പാതയിലാണ് പിന്നീട് ബസ്സ് നിർത്തിയത്. കുത്തനെയുള്ള ഒരു കയറ്റമാണ് ഇവിടെ കാണാൻ കഴിയുന്നത് . കുറേയാളുകൾ മുകളിൽ കയറി നിൽക്കുന്ന കാഴ്ച്ച ചെറുതായി കാണാൻ കഴിയും. ചിലരെങ്കിലും കുറച്ചുയരത്തിലേക്ക് കയറി ഒരു ശ്രമം നടത്തുകയുണ്ടായി.                                                                       അവിടെ നിന്നുള്ള യാത്രയ്ക്കിടെ ഖദീജാബീവിയുടെ ഖബറിടം നിൽക്കുന്ന പ്രദേശവും മുഹമ്മദ് നബി(സ)യിൽ നിന്ന് ജിന്നുകൾ ഖുർആൻ  ശ്രവിച്ച സ്ഥലത്ത് നിർമ്മിച്ച മസ്ജിദുൽ ജിന്നുമൊക്കെ കാണാൻ കഴിയും. സംസം വെള്ളം വിതരണം ചെയ്യുന്ന സ്ഥലത്താണ് പിന്നീടെത്തിയത്. ഓരോരുത്തർക്കും ആവശ്യമുള്ളത് അവിടെ നിന്ന് സ്വരുക്കൂട്ടി ഉച്ചയോടെ റൂമിൽത്തന്നെ തിരിച്ചെത്തി.സംസം വെള്ളം മസ്ജിദുൽ ഹറമിൽ നിന്ന് സൌജന്യമായി ശേഖരിക്കാൻ പറ്റുന്നതാണ്.
പക്ഷേ ഏഴു റിയാലോളം കാനിന് കൊടുത്ത് വെള്ളം ശേഖരിച്ച് കൊണ്ട് പോകുന്നതിനേക്കാൾ സൌകര്യം പത്ത് റിയാൽ കൊടുത്ത് ഇവിടെ നിന്ന് വാങ്ങുന്നതാണ്.
                           മസ്ജിദുൽ ഹറാമിലേക്ക് ഓരോ വഖ്ത്തിലും ചെന്നണയുമ്പോൾ കാണുന്ന കാഴ്ചകൾക്ക് തന്നെ പ്രത്യേകതകളുണ്ട്. വിവിധ ദേശക്കാർ  വ്യത്യസ്ഥ വസ്ത്രങ്ങളിൽ വ്യത്യസ്ഥ പ്രാർത്ഥന ശൈലികളിൽ കഅബാലയത്തിലേക്ക് നടന്നടുക്കുന്ന മനോഹരമായ ദൃശ്യങ്ങൾ. പ്രഭാതത്തിൽ 7 മണിമുതൽ 11 മണി വരെ സൌജന്യ ഖുർ ആൻ വിതരണം നടത്തുന്നുണ്ട് പള്ളിയിൽ . 84ആം നമ്പറ് വാതിലിലൂടെ കയറി മുകളിലെത്തിയാൽ ലഭിക്കുന്ന ഈ ഖുർ ആൻ പ്രതി നമ്മുടെ നാട്ടിലെ പള്ളികളിലേക്ക് വഖഫ് ചെയ്യാവുന്നതാണെന്ന് അമീർ പറഞ്ഞ് തന്നിരുന്നു.
  ബുധനാഴ്ച്ച രാവിലെ മക്കയോട് വിടപറയേണ്ടതുള്ളതിനാൽ ചൊവ്വാഴ്ച്ച് രാത്രി ഇശാ നിസ്കാരത്തിനു ശേഷം പരിശുദ്ധമായ ഹജറുൽ അസ് വദ് മുത്താൻ ഒരു ശ്രമം നടത്താൻ ഞാൻ തീരുമാനിച്ചിരുന്നു.വളരെ തിരക്കേറിയ കഅബയുടെ അടുത്ത് കൂടെ ത്വവാഫ് ചെയ്ത് ഹജറുൽ അസ് വദിനടുത്തെത്തിയപ്പോൾ തിക്കും തിരക്കും അതിന്റെ മൂർദ്ധന്യത്തിലെത്തിയിരുന്നു. ഹജറുൽ അസ് വദിനെ തൊട്ട് തലോടിയെങ്കിലും കഴുത്ത് നീട്ടാൻ കഴിയുന്നതിന് മുൻപേ തിരക്കിൽ പുറത്തേക്ക് തെറിച്ചു. ആരെയും ബുദ്ധിമുട്ടിച്ച്  ചെയ്യാൻ മനസ്സ് സമ്മതിക്കാത്തത് കൊണ്ട് തന്നെ പിന്നീട് അതിന് ശ്രമിക്കാതെ വൈകാരികമായ ഒരു പ്രാർത്ഥനയുടെ നിമിഷങ്ങൾക്കാണ് ഞാൻ തയ്യാറെടുത്തത്. കരളുരുകി കരഞ്ഞ് പ്രാർത്ഥിക്കുന്ന വിശ്വാസികളുടെയരികിൽ ചെന്ന് നിന്നാൽ അറിയാതെ വിതുമ്പിപ്പോകും..
 ഹൃദയത്തിൽ സമാധാനത്തിന്റെ വേരുകൾ ചുറ്റിപ്പിടിക്കുന്ന ഈ പുണ്യതീരത്തോട് ഇന്ന് വിടപറയുകയാണല്ലോ.. ഇൻശാ അള്ളാഹ് ഇനിയും വിധിയുണ്ടെങ്കിൽ വരുമെന്ന പ്രതിജ്ഞയോടെ സുബ് ഹി നമസ്കാരത്തോടെത്തന്നെ മസ്ജിദുൽ ഹറാമിൽ നിന്ന് വിടചൊല്ലി.
                            7 മണിക്ക് മദീനയിലേക്ക് പുറപ്പെടുമെന്ന് അമീർ അറിയിച്ചിരുന്നു. റൂമിലെത്തിയപ്പോൾ സഹധർമ്മിണിക്ക് ഏണീക്കാൻ കഴിയാത്ത വിധത്തിൽ കഠിനമായ പനി. ഒരു വിധത്തിൽ ലഗേജുകൾ വാരിക്കൂട്ടി ബസ്സിലേക്കെത്തിച്ചേർന്നു.. 8 മണിക്ക് ഖലീൽ സാഹിബ്  പ്രാർത്ഥനയോടെ തുടങ്ങിയ യാത്രയിൽ അസുഖം ഭേദമാവാൻ എല്ലാവരോടും പ്രാർത്ഥിക്കാൻ വസിയ്യത്ത് ചെയ്തിരുന്നു.400 കിലോമീറ്ററിലധികമുണ്ട് മക്കയിൽ നിന്ന് മദീനയിലേക്ക്..
മദീനയുടെ ചരിത്രങ്ങളിലേക്ക് യാത്രക്കാരുടെ ശ്രദ്ധ കൊണ്ട് വരാൻ പതിവ് പോലെ അമീർ മൈക്ക് കയ്യിലെടുത്തു. മദീനയിലെത്തിയ നബി(സ) യെയും കൂട്ടരെയും സ്വീകരിക്കാൻ അൻസാരികൾ മത്സരിച്ചപ്പോൾ കയറൂരിവിട്ട ഒട്ടകം മുട്ടുകുത്തുന്നിടത്ത് പ്രവാചകൻ നിൽക്കുമെന്ന പ്രഖ്യാപനം ഉണ്ടാകുകയും അങ്ങിനെ ഒട്ടകം അനാഥക്കുട്ടികളുടെ തോട്ടത്തിനടുത്ത് മുട്ടുകുത്തുകയുമുണ്ടായി.അവിടെയുണ്ടാക്കിയ ആദ്യത്തെപള്ളിയാണ് മസ്ജിദുൽ കുബ്ബ.2 മണിക്ക് മസ്ജിദുൽ കുബ്ബയിലെത്തി ളുഹർ നമസകാരം നിർവ്വഹിച്ചു. ശാന്തസുന്ദരമായ മനസ്സിനു സംതൃപ്തി തരുന്ന ലാളിത്യം വിളിച്ചോതുന്ന സ്ഥലത്താണ് മസ്ജിദുൽ കുബ്ബ.അവിടെയുള്ള കച്ചവടക്കാരും തന്നെ മിതമായ വിലക്കാണ് വില്പന നടത്തുന്നത്. 2:30 ന് മദീനയിലേക്ക് പുറപ്പെട്ടു. മദീനയിലെത്തി ഹോട്ടലിൽ വിശ്രമിച്ച ശേഷം മസ്ജിദ് നബവിയിലേക്ക് അസർ    നമസ്കാരത്തിനായി പുറപ്പെട്ടു. എല്ലാവരുടെയും പ്രാർത്ഥനകൾ കൊണ്ടും പുണ്യസ്ഥലം സന്ദർശിക്കാനുള്ള മനസ്സിന്റെ അതിയായ ആഗ്രഹം കൊണ്ടുമായിരിക്കാം പടച്ചവന്റെ കാര്യുണ്യം ഞങ്ങൾക്ക് മേൽ ചൊരിയപ്പെട്ടത്     കൊണ്ട് തന്നെ ഭാര്യയുടെ പനി മാറി ഉത്സാഹത്തോടെത്തന്നെ മദീന കാണാനുള്ള അവസരം വന്നിരിക്കുന്നു.
                  മദീന ചെറിയ ഷോപ്പുകളും പാതയോരക്കച്ചവടക്കാരും നിറഞ്ഞ് നിൽക്കുന്ന പ്രദേശമാണ്.മസ്ജിദ് നബവിയോട് ചേർന്ന് ഒരേ ഉയർത്തിലുള്ള ഒട്ടേറേ കെട്ടിടങ്ങൾ ഒരുമിച്ച് നിൽക്കുന്നുണ്ട്.മദീനപള്ളിയുടെ അകത്തളത്തിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. നാലു ഭാഗത്ത് നിന്നും ആളുകൾ പ്രവേശിച്ച് കൊണ്ടിരിക്കുന്നു. പള്ളിക്കു മുൻപിലായി വഴിയോരക്കച്ചവടത്തിന് പർദ്ധയിട്ട സ്ത്രീകളും കൊച്ചു കുട്ടികളെയുമൊക്കെ കാണാം.ചെറിയ ലാഭത്തിന് കളിക്കോപ്പുകൾ വിൽക്കുന്ന മദീനാ നിവാസികളായ കുട്ടികൾ.. ഒരു ഭാഗത്തിരുന്നു തൈരും ഖുബ്ബൂസും കഴിച്ച് വിശപ്പടയ്ക്കുന്ന കുട്ടികൾ ...  റോഡ് മുറിച്ച് കടക്കുമ്പോൾ വാഹനങ്ങൾ നിർത്തിത്തരുന്ന ദയാലുക്കളായ മദീനക്കാർ.. കുടിവെള്ളം സൌജന്യമായി വിതരണം ചെയ്യുന്ന ഇസ്ലാം മത വിശ്വാസികൾ..മസ്ജിദുൽ നബവിക്കുള്ളിൽ ഖുറ്ആൻ ഓതുകയും പഠിപ്പിക്കുകയും ചെയ്യുന്ന കാഴ്ചകൾ.. ഖുർആൻ പാരായണം ചെയ്യുന്ന ഉസ്താദിൽ നിന്ന് കേട്ട് ശ്രുതിമാധുര്യത്തോടെ ഏറ്റു ചൊല്ലുന്ന കുഞ്ഞിന്റെ ശ്ബദം സിഡികളിൽ നിന്ന് അലയടിക്കുന്ന മദീനാപള്ളിയുടെ വഴിത്താരകൾ....
  
മദീന ശരിക്കും മനസ്സിനെ മൃദുലമാക്കുന്നതാണ്. പ്രവാചകനെ സ്വീകരിച്ചാനയിച്ച് ഇസ്ലാമിനെ വളർത്തിയ മദീനയുടെ ചരിത്രം ഇന്നും അണയാതെ തന്നെ കത്തി നിൽക്കുന്നതിന്റെ തെളിവുകളാണ് ശാന്ത സുന്ദരമായ ഈ നഗരത്തിൽ കണ്ടു കൊണ്ടിരിക്കുന്നത്. 
             വ്യാഴാഴ്ച്ച രാവിലെ 6:45ന് ഉഹദ് രണാങ്കണത്തിന്റെ ചരിത്ര മുറങ്ങുന്ന വിശുദ്ധമണ്ണിലേക്ക് യാത്ര തിരിച്ചു.അവിടെ ഗൈഡായി ബഹുമാന്യനായ ജാഫർ എളമ്പിലാക്കോട് എത്തിയിട്ടുണ്ടായിരുന്നു. അദ്ധേഹത്തിന്റെ ആവേശജ്ജ്വലമായ ഒരു പ്രസംഗം കേൾക്കാനും ചരിത്ര വസ്തുതകൾ മനസ്സിലാക്കാനും കഴിഞ്ഞത് ഈ യാത്രയിലുണ്ടായ വലിയൊരു നേട്ടം തന്നെയാണ്. ജബലുറുമാത്തിൽ അമ്പത് വില്ലാളികളെ നിയോഗിച്ച് “ഞങ്ങളെങ്ങാനും പരാജയപ്പെട്ടാൽ ഞങ്ങളുടെ ശരീരം കഴുകന്മാർ കൊത്തിവലിക്കുന്നത് കണ്ടാൽ പോലും പിമാറരുതെന്ന് ” നബിയും സഹാബിമാരും കല്പിച്ചിട്ടും യുദ്ധം ആദ്യമേ ജയിച്ചെന്ന് കരുതി ആവേശത്താൽ പ്രവാചകന്റെ ആജ്ഞ ധിക്കരിച്ചവർ കാണിച്ച മണ്ടത്തരം കൊണ്ടായിരുന്നല്ലോ  ഉഹദിൽ പ്രബലരായ സഹാബിമാർക്ക് രക്തസാക്ഷിയാകേണ്ടി വന്നത്. അബൂ സുഫ് യാന്റെ ഭാര്യ ഹിന്ദിന്റെ കടുത്ത വൈരാഗ്യം കൊണ്ട് നബിക്ക് പ്രിയപ്പെട്ട ഹംസ (റ) ന്റെ  കരൾ ചവച്ച് തുപ്പി ചിത്രവധം ചെയ്ത ക്രൂരതകൾ നടമാടിയ ഉഹദ് രണാങ്കണം, 23 വയസ്സിന്റെ ഇളം പ്രായത്തിൽ ശഹീദായ മിസ് ഹബു ബിനു ഉമൈർ (റ) ന്റെ മയ്യത്തിനൊപ്പം ഉദ്ഹർ എന്ന പുല്ല് വെച്ച് കെട്ടി ഖബറടക്കം ചെയ്യേണ്ടി വന്ന ഉഹദിന്റെ കണ്ണീരണിയിപ്പിക്കുന്ന താഴ് വര, ഇസ്ലാമിന്റെ സൈന്യം അഥവാ പരാജയപ്പെട്ടാൽ പോലും ഛിന്നഭിന്നമായിപ്പോകാതിരിക്കാൻ പടയാളികളുടെ പിന്നിലും ഇടത്തും വലത്തും കോട്ടകെട്ടിയ പ്രവാചകന്റെ സ്വന്തം ഉഹദ് പർവ്വതം.  ഉഹദ് യുദ്ധം മുന്നിൽ നട്ക്കുന്നത് പോലെ തീർത്തും മനസ്സിനെ വികാരഭരിതമാക്കുന്ന ആ പ്രസംഗം കഴിഞ്ഞ് ഉഹദിൽ ശഹീദായവരുടെ ഖബറിടം കാണാൻ പോയപ്പോൾ അത് മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുകയുണ്ടായി. അസദുല്ലാഹി ഹംസ(റ) ന്റെയും മിസ്ഹബ് ബിനു ഉമൈർ (റ) ന്റെയും അബ്ദുല്ലാഹിബുനു ജൈഷ് (റ) ന്റെയും ഖബറിടങ്ങൾ അടുത്തടുത്തായും ബാക്കി 67 സ്വഹാബിമാരുടെ ഖബറിടങ്ങൾ  മറ്റൊരിടത്തുമായി നേരിട്ട് കാണുമ്പോൾ ഇസ്ലാമിന് വേണ്ടി പോരാടി മരിച്ച ആ വീര യോദ്ധാക്കളോട് അഭിമാനം തോന്നുകയാണ്. ഉഹദ് മലയിലേക്ക് ഒറ്റയോട്ടത്തിൽ കയറിയിറങ്ങി പെട്ടെന്ന് തന്നെ അടുത്ത സ്ഥലത്തേക്കുള്ള യാത്ര പുന:രാരംഭിച്ചു.
   വലിയ കൊടിയുമായി വന്ന് കൂട്ടത്തോടെ ഉഹദിന്റെ മുകളിലേക്ക് കയറുന്ന വിശ്വാസികളെയും ശുഹദാക്കൾക്ക് വേണ്ടി കരഞ്ഞ് പ്രാർത്ഥിക്കുന്നവരെയുമൊക്കെ ഇവിടെ കാണാനുണ്ട്.
                        9:15  ന് ഹന്ദക്ക് യുദ്ധം നടന്ന ‘സബഅ മസാജിദ് ’ എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലത്തെത്തി. അവിടെ നടത്തിയ പ്രസംഗത്തിൽ പ്രവാചകന്റെ യുദ്ധതന്ത്രങ്ങളെക്കുറിച്ചും വയറിൽ കല്ല് കെട്ടി കിടങ്ങുണ്ടാക്കാൻ നബിയും സഹാബിമാരും കഷ്ടപ്പെട്ട കാലത്തെക്കുറിച്ചും വെറും  6 ദിവസം കൊണ്ട് കിടങ്ങു വെട്ടിത്തീർത്ത കഴിവിനെക്കുറിച്ചും റുകാന എന്ന മല്ലനുമായി മൽപ്പിടുത്തം നടത്തി ജയിച്ച പ്രവാചകന്റെ കരുത്തിനെക്കുറിച്ചും ജാബിറുബ്നു അബ്ദുള്ളാഹ് (റ) 2 ആളുകൾക്കുണ്ടാക്കിയ ഭക്ഷണം അള്ളാഹുവിന്റെ മുഅജിസത്ത് കൊണ്ട് 1500 ഓളം ആളുകൾക്ക് ഭക്ഷിക്കാൻ കഴിഞ്ഞതിലെ  
അൽഭുതത്തെക്കുറിച്ചുമൊക്കെ പൂർണ്ണവിവരണങ്ങൾ ജാഫർ സാഹിബ് നൽകുകയുണ്ടായി.
കൊടും തണുപ്പും കൊടുങ്കാറ്റും വന്ന് അബൂ സുഫ് യാന്റെ കൂടാരങ്ങളും തമ്പുകളും 24000 പട്ടാളക്കാരും അന്തരീക്ഷത്തിൽ പാറിപ്പറക്കുന്നത് നബി (സ) കാണുന്നത് ഒരു മാസത്തോളം നീണ്ടു നിന്ന ത്യാഗത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും ക്ഷമയുടെയുമൊക്കെ അവസാനത്തിലാണ്. അള്ളാഹുവിന്റെ മാർഗ്ഗത്തിൽ ത്യജിക്കാൻ തയ്യാറായവരെ അള്ളാഹു സഹായിക്കുക തന്നെ ചെയ്യും.           
ഓരോ കഠിനമായ ശ്രമത്തിന്റെയും അവസാന നിമഷത്തിൽ മാത്രമായിരിക്കും  പ്രപഞ്ചനാഥന്റെ സഹായമെത്തുക.മൂന്ന് കൊല്ലം കഴിഞ്ഞ് പ്രവാചകൻ മക്കയിലേക്ക് പോയിട്ടാണല്ലോ ചരിത്രപ്രസിദ്ധമായ ‘മക്കാഫതഹ്’ ഉണ്ടായത്. ഇസ്ലാമിന്റെ സമരഭൂമിയിൽ മുന്നിട്ടിറങ്ങി സഹനത്തോടെ അള്ളാഹുവിന് വേണ്ടി ജീവിതം സമർപ്പിച്ചാൽ തീർച്ചയായും അള്ളാഹു സഹായിക്കുക തന്നെ ചെയ്യും എന്ന പാഠമാണ് ഈ ചരിത്രത്തിൽ നിന്നും നമുക്ക് ലഭിക്കുന്ന പ്രചോദനം..ജാഫർ സാഹിബ് പറഞ്ഞ് നിർത്തി.
                         അവിടെ നിന്ന് മസ്ജിദുൽ ഖിബലത്തൈനിലെത്തി രണ്ട് റകഅത്ത് സുന്നത്ത്  നിസ്ക്കരിക്കുകയും ഖുറാൻ  അച്ചടിശാല സന്ദർശിച്ച് വിശാലമായ അകത്തളത്തിൽ ഖുർ ആൻ അച്ചടിച്ച് വരുന്നത് നേരിട്ട് കാണുകയും ചെയ്തു.ഓരോ രാജ്യക്കാരെയും പ്രത്യേകം വിളിച്ച് സൌജന്യമായി നൽകുന്ന ഖുർആൻ പതിപ്പ് സ്വീകരിച്ച് റൂമിലേക്ക് തന്നെ യാത്ര തിരിച്ചു.
                മസ്ജിദുൽ നബവിക്കകത്ത് അസർ നമസ്കാരത്തിന് പോയ സ്മയത്ത് നബി(സ)യുടെയും, സ്വഹാബിമാരുടെയും ഖബറിടങ്ങൾ സന്ദർശിക്കാനും റൌളാശരീഫിൽ എത്തിച്ചേർന്ന് രണ്ട് റകാഅത്ത് നിസ്കരിക്കാനുമുള്ള അവസരം നൽകി പടച്ചവൻ അനുഗ്രഹിക്കുകയുണ്ടായി. പള്ളിമുറ്റത്ത് വിടർന്ന് നിൽക്കുന്ന തണൽക്കുടകൾ രാവിലെ ഉയരുന്നതും വൈകുന്നേരം താഴുന്നതും ഒരു പ്രത്യേക കാഴ്ച്ച തന്നെയാണ്. മസ്ജിദ് നബവിക്ക്  പിറകിലായി ഈത്തപ്പഴക്കടകളുടെ ഒരു നിര തന്നെയുണ്ട്.
പല നിറത്തിലും ഗുണത്തിലുമുള്ള ഒട്ടേറെ ഈത്തപ്പഴങ്ങൾ മിതമായ നിരക്കിൽ ഇവിടെ ലഭ്യമാണ്. നബി(സ) ഇഷ്ടപ്പെട്ടിരുന്ന അജ് വാ എന്ന പേരിൽ അറിയപ്പെടുന്ന ഈത്തപ്പഴമാണ് കൂടുതലാളുകളും ആവശ്യപ്പെടുന്നതും.അമീറിനൊപ്പം ചേർന്ന് ആവശ്യമുള്ളവർ അവിടെ നിന്ന് ഈത്തപ്പഴങ്ങൾ  വാങ്ങി പെട്ടിയിലാക്കി റൂമിലെത്തിച്ചു.
                 വ്യാഴാഴ്ച്ച രാത്രി 10 മണിക്ക് ഹറം ചുറ്റി നടന്ന് സ്ഥലങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ബഹുമാനപ്പെട്ട ജാഫർ സാഹിബ് എത്തുകയുണ്ടായി. ‘സക്കീഫത്തു ബനീ സഈദ’ എന്ന പേരിൽ അറിയപ്പെടുന്ന ഹറമിന് തൊട്ടടുത്ത് പ്രത്യേകം വളച്ച് കെട്ടി സൂക്ഷിക്കുന്ന തോട്ടത്തിന്റെ ചരിത്ര പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് കൊണ്ടാണ് കാൽ നട യാത്ര തുടങ്ങിയത്. റബീയുൽ അവ്വൽ 12 തിങ്കളാഴ്ച്ച വഫാത്തായ നബി(സ) യെ ഖബറടക്കാൻ ബുധനാഴ്ച്ച വരെ കാത്തിരുന്നതും പുതിയ നേതാവിനെ തിരഞ്ഞെടുക്കാനായി ഈ തോട്ടത്തിൽ ഒത്ത് കൂടിയതും ദീനിന്റെ കാര്യത്തിൽ ആരാണോ നേതാവ് അയാൾ തന്നെയായിരിക്കണം ദുനിയാവിന്റെയും നേതാവ് എന്ന ഉമർ (റ) യുടെ അഭിപ്രായമേറ്റെടുത്ത് അബൂബക്കർ സിദ്ധീഖ് (റ) നെ ഖലീഫയായി ബഅയത്ത് ചെയ്യുകയും ചെയ്തത് ഇവിടെ വെച്ചായിരുന്നു. തൊട്ടടുത്ത് തന്നെ പ്രവാചകൻ മദീനയിലെത്തിയ ശേഷം ഉണ്ടാക്കിയ ഇസ്ലാമിന്റെ മാർക്കെറ്റായ  മദീനാമാർക്കെറ്റിന്റെ ബോർഡ് കാണാം.1914ൽ ഒന്നാം ലോക മഹായുദ്ധ കാലത്താണത്രെ മദീനാമാർക്കറ്റ് ഇല്ലാതായത്.
     “കച്ചവടത്തിൽ വഞ്ചന കാണിക്കുന്നവൻ നമ്മിൽ പെട്ടവനല്ല” എന്ന പ്രവാചക വചനം പ്രായോഗികമായി നടപ്പിലാക്കാൻ  ഉമർ (റ) ന്റെ കാലത്ത് ‘ഖൌല ബിൻത്  സഅലബ’എന്ന പേരിൽ അറിയപ്പെട്ടിരുന്ന വനിതയെ മാർക്കറ്റ് പരിശോധിക്കാനായി ചുമതലപ്പെടുത്തിയിരുന്നത്രെ.
          അടുത്തടുത്ത് നിൽക്കുന്ന മൂന്നു പള്ളികളിൽ മസ്ജിദുൽ ഗമാമ (മേഘപ്പള്ളി) എന്ന പേരിൽ പ്രസിദ്ധമായ പള്ളി നിർമ്മിച്ചിരിക്കുന്നത് റസൂലിന്റെ പ്രാർത്ഥന കേട്ട് മേഘങ്ങൾ വന്ന് നിന്ന സ്ഥലത്താണ്. നബി (സ) യോട് സലാം പറയാൻ ജനങ്ങൾ പോയിരുന്ന ‘ബാബു സ്സലാം’ , മഴക്ക് വേണ്ടി പ്രാർത്ഥിക്കാൻ നിന്നിരുന്ന കാരുണ്യത്തിന്റെ വാതിലായ ‘ബാബു റഹ്മത്ത്’ ,അബൂബക്കർ സിദ്ധീഖ് (റ) ന്റെ വീട്ടിലേക്ക് ഇറങ്ങിയിരുന്ന വാതിലായ ‘ബാബു സിദ്ധീഖ് ’ തുടങ്ങി എന്നും തുറന്ന് കിടയ്ക്കുന്ന ഈ മൂന്ന് വാതിലുകൾ കൂടാതെ  പച്ച കുബ്ബയ്ക്കു താഴെ മയ്യത്തുകൾ കൊണ്ട് പോകാൻ മാത്രമുള്ള വാതിൽ,
പ്രവാചകനെ കാണാൻ ജിബ് രീൽ മനു ഷ്യ രൂപം പൂണ്ട് വന്നിരുന്ന ‘ബാബു ജിബ് രീൽ ’ , ഉമർ (റ) ന്റെ  ഭരണ കാലത്ത്  സ്ത്രീകൾക്ക് പള്ളിയിൽ വരാനും പിരിഞ്ഞ് പോകാനും ഉണ്ടാക്കിയ വാതിലായ ‘ബാബു നിസാഅ’ തുടങ്ങി ഓരോരോ വാതിലിന് പിന്നിലുമുള്ള ചരിത്രങ്ങൾ വിവരിച്ച് തന്നതും വളരെയധികം വിജ്ഞാനപ്രദമായിരുന്നു. നബി (സ) യുടെ ഖബർ കുടീരം പഞ്ചഭുജാകൃതിയിലുണ്ടാക്കിയതിന് പിന്നിലെ ചരിത്ര വസ്തുതകളും,  ‘ജന്നത്തുൽ ബഖീ’ എന്നറിയപ്പെടുന്ന പതിനായിരക്കണക്കിന് സഹാബികളെ മറമാടിയ  ഖബറിടത്തെക്കുറിച്ചും അന്ത്യനാളിൽ ഷഫാഅത്തുമായ് നബി ആദ്യം വിളിക്കുന്നത് ഈ പുണ്യ സ്ഥലത്ത് ഖബറടക്കിയവരെ ആയത് കൊണ്ട് തന്നെ മദീനയിൽ മരണപ്പെടുന്ന സ്വദേശികളെയും വിദേശികളെയും ഖബറടക്കുന്നത് ഈ മണ്ണിലാണെന്നും ജാഫർ സാഹിബ് ഓർമ്മപ്പെടുത്തുകയുണ്ടായി. വെള്ളിയാഴ്ച്ച സുബഹി നിസ്കാരത്തിനു ശേഷം ജന്നത്തുൽ ബഖീയിൽ സന്ദർശിക്കുകയും മദീനയിലെ അവസാന ദിവസത്തിന്റെ നിമിഷങ്ങളെ കഴിയുന്നത്ര ഭക്തിപൂർണ്ണമാക്കാൻ ശ്രമിക്കുകയും ചെയ്തു.   ജുമാഅ നമസ്കാരത്തിന് വലിയൊരു ജനസഞ്ചയം തന്നെ മദീനയുടെ ഹൃദയത്തിലുണ്ടായിരുന്നു.    
വെള്ളിയാഴ്ച്ച മക്കയിലെത്തി മറ്റൊരു വെള്ളിയാഴ്ച്ച മദീനയിൽ നിന്നും വിടവാങ്ങുകയാണ്. മൂന്നു മണിക്ക് മദീനയുടെ മഹാമനസ്കാരോട് യാത്ര പറയാൻ തുടങ്ങുമ്പോൾ ഹൃദയം വിതുമ്പുകയായിരുന്നു. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് പിന്നിട്ട ഭക്തിനിർഭരമായ നിമിഷങ്ങൾ വിട ചൊല്ലിപ്പിരിയുകയാണ്.ഉംറയുടെ മഹത്വം അതിന്റെ പൂർണ്ണാർത്ഥത്തിൽ തന്നെ അനുഭവിച്ച് തീർത്ത ഒരു പുണ്യയാത്ര അവസാനിക്കുകയാണ്. വെറുമൊരു യാത്ര മാത്രമായിരുന്നോ ഇത്...?ക്ഷമാശീലവും നേതൃപാടവവും സൌമ്യതയും ഒത്തിണങ്ങിയ ഒരു നേതാവിന്റെ കൂടെ, നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ കുസൃതികളുടെ കൂടെ , ഉറക്കമളച്ചിരുന്നു വിറയില്ലാത്ത കൈകളിൽ വളയം പിടിച്ച് യാത്രക്കാരെ ലക്ഷ്യത്തിലേക്ക് നയിക്കുന്ന വാഹനസാരഥിയുടെ മിടുക്കിന്റെ കൂടെ , ജീവിതത്തിന്റെ കയ്പ്പും മധുരവും അനുഭവേദ്യമാക്കുന്ന ഒരു കുടുംബമായി സഞ്ചരിക്കുകയായിരുന്നില്ലേ ഞങ്ങൾ.. മദീന കാഴ്ചകളിൽ നിന്ന് മാഞ്ഞ് പോകുന്നത് ഒരിക്കലും മായാത്ത ചരിത്ര വീരഗാഥകൾ സമ്മാനിച്ചിട്ടാണെന്നോർക്കുക.. ..ഉഹദ് യുദ്ധത്തിൽ വീരോചിതമായി പോരാടുന്ന ഹംസ(റ) നെ ചാട്ടുളി എറിഞ്ഞ് വീഴ്ത്തിയിട്ടും അത് പറിച്ചെടുത്ത് അവസാനശ്വാസം വരെ ഇസ്ലാമിനെപ്പുണർന്ന് അള്ളാഹുവിന്റെ സിംഹത്തിന്റെ വീര്യം കാണിച്ചു തന്ന മണ്ണിൽ നിന്നാണ് ഞങ്ങൾ യാത്രയാവുന്നത്..പ്രവാചകനു ചുറ്റും വലയം ചെയ്ത് ശത്രുക്കളോട് പറന്ന് മുട്ടിയ ധീരവനിത ഉമ്മു അമ്മാറിന്റെ ഓർമ്മകളിൽ നിന്നാണ് വിട പറയുന്നത്...ശാന്തനും സൌമ്യനും അൽ  അമീനുമായിരുന്ന പുണ്യറസൂലിന്റെ പ്രവചനങ്ങൾ പുളകം കൊള്ളിച്ച മദീനയിൽ നിന്നാണ് യാത്ര പോകുന്നത്...ഇസ്ലാമിന്റെ പോരാളികളെ ബാങ്കൊലിയുടെ മന്ത്രധ്വനികൾ കൊണ്ട്  ആത്മീയ നിർവൃതിയിലേക്ക് ആവാഹിച്ചിരുന്ന സുന്ദര ശ്ബദത്തിന്റെ ഉടമ ബിലാൽ (റ) പരിശുദ്ധമാക്കിയ മണ്ണിൽ നിന്നാണ് നടന്നു നീങ്ങുന്നത്...ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സഹിഷുണുതയുടേയും സൌമ്യതയുടേയും സൽ സ്വഭാവത്തിന്റെയും പാതയിലൂടെയാണ് വിശ്വാസി യാത്ര ചെയ്യേണ്ടതെന്ന് കാണിച്ചു തന്ന മുഹമ്മദ് നബി മുസ്തഫാ(സ) ഇസ്ല്ലാമിനെ വളർത്തിയ പുണ്യ ഭൂമിയോടാണ് സലാം ചൊല്ലി പിരിയുന്നത്…യാ അള്ളാഹ് ..ഇനിയും ഞങ്ങൾക്ക് ഈ മണ്ണിലേക്ക് വരാനുള്ള  തൌഫീഖ് നൽകി അനുഗ്രഹിക്കേണമേ..ആമീൻ.                                     
---------------------
നിയ്യത്ത്: ചെയ്യാനുള്ള കർമ്മമെന്താണെന്നത് മനസ്സിൽ കരുതുന്നത്.                                                  
വസിയ്യത്ത് : ചെയ്യാൻ ഏൽ‌പ്പിക്കുന്നത് (ഒസ്യത്ത് )  
മംനൂഅ :  പാടിലാത്തത്      
തൌഫീഖ്: നല്ല ഭാഗ്യം                                                                                     ============================                                                                                                 

7 comments:

  1. വളരെ വിശദമായ വിവരണം നന്നായി. ഇപ്പോഴാണ് ഈ സ്ഥലങ്ങളെപ്പറ്റി ഇത്രയും അറിയുന്നത്

    ReplyDelete
  2. സത്യത്തില്‍ ഞാനാദ്യായിട്ടാണ് ഒരു മക്കയിലും മദീനയിലും പോയതിന്റെ വിശദമായ വിവരണം വായിക്കുന്നതു, വല്ലാതെ നീണ്ടു പോയതും, പരിചിതമല്ലാത്ത സ്ഥലനാമങ്ങളും ആചാരനാമങ്ങളും ഇത്തിരി ബുദ്ധിമുട്ടിച്ചു, ഇതു രണ്ടു പാര്‍ട്ടായി ഇടാമായിരുന്നു എന്നു തോന്നി, എന്തായാലും മുഴുവനും വായിച്ചു, അറിയാന്‍ നന്നായി ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ് സാധിച്ചതു, നന്ദി

    ReplyDelete
    Replies
    1. ഗൌരിനാദ് .. തങ്ങളെ പോലെയുള്ളവർ ഇതിനൊക്കെ താല്പര്യം കാണിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം തോന്നുന്നു .. Good luck

      Delete
  3. പതിനാലു വര്ഷം മുന്‍പ് ഉംറ ചെയ്തപ്പോള്‍ സുബഹി നിസ്കരിച്ചത് മദീനയിലാണ്. ഇത് വായിച്ചപ്പോള്‍ അന്നത്തെ നാളുകള്‍ ഓര്‍മ്മയിലെത്തി. നന്ദി സുഹൃത്തിനു. ഇനി മിക്കവാറും അടുത്ത് തന്നെ ഒരിക്കല്‍ക്കൂടി പോകാന്‍ ഉദ്ദേശിക്കുന്നു. ദുആ ചെയ്യുക. നല്ല ഹൃദയസ്പര്‍ശിയായ വിവരണം.

    ReplyDelete
  4. വായിച്ചു തീര്‍ത്തു മുനീര്‍ ,, ടെലിഫോണ്‍ വഴിയാണെങ്കിലും കുറച്ചു നേരം തമ്മില്‍ സംസാരിക്കാന്‍ കഴിഞ്ഞല്ലോ സന്തോഷം. കൂടെ ഈ അനുഭവകുറിപ്പ് ഇവിടെ കോറിയോട്ടതിനും . നല്ല പോസ്റ്റ്‌ .

    ReplyDelete
  5. ഈ പുണ്യയാത്ര ഇന്നാണ് കണ്ണിൽ
    പെട്ടതും വായിച്ച് തീർത്തതും, വിശദാശംങ്ങളടക്കം
    ഫോട്ടൊകളൂടെ അകമ്പടിയോടെയുള്ള അസ്സലൊരു സഞ്ചാരക്കാഴ്ച്ച..!

    ReplyDelete
  6. ഉംറ യാത്രയെ കുറിച്ച് വളരെ വെക്തമായി എഴുതിയിട്ടുണ്ട് .. الحمد لله .. നമ്മൾ പോയ athe അനുവബം തോന്നിപോയി ..

    ReplyDelete